ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ ജെഫ് ബെസോസ് വിറ്റു

ആമസോണിലെ 7.39 ലക്ഷം ഓഹരികള്‍ വിറ്റ പണം മറ്റൊരു കമ്പനിയില്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്

Update: 2021-05-06 14:14 GMT

ആഗോള ഇ കൊമേഴ്‌സ് വമ്പനായ ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ സ്ഥാപകനായ ജെഫ് ബെസോസ് വിറ്റതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ആമസോണില്‍ തനിക്കുന്ന ഓഹരികളില്‍ നിന്ന് 7.39 ലക്ഷം ഓഹരികളാണ് ഈ ആഴ്ച വിറ്റതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണിലെ ഇരുപത് ലക്ഷത്തോളം ഓഹരികള്‍ വില്‍ക്കാനാണ് ജെഫ് ബെസോസിന്റെ പദ്ധതിയെന്നും ബിസിനസ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ല്‍ 10 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. നിലവില്‍ ആമസോണില്‍ 10 ശതമാനത്തിലേറെ ഓഹരികളാണ് ജെഫ് ബെസോസിനുള്ളത്.

ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 191.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസാണ് മുന്നില്‍. ആമസോണിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ ഉറവിടം.

ആഗോള തലത്തില്‍ ലോക്ക് ഡൗണിലായ 2020 ല്‍ 76 ശതമാനം മൂല്യ വര്‍ധനയാണ് ആമസോണ്‍ ഓഹരികള്‍ക്കുണ്ടായത്.

ലഭ്യമായ വിവരമനുസരിച്ച് ഓഹരി വിറ്റ് കിട്ടുന്ന പണം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിനലില്‍ നിക്ഷേപിക്കും. കൂടാതെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്ന ബെസോസ് എര്‍ത്ത് ഫണ്ടിനു വേണ്ടിയും പണം വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Similar News