ഇന്ത്യയില്‍ ഓരോ മാസവും ഉയര്‍ന്നു വരുന്നത് മൂന്ന് 'ബില്യണ്‍ ഡോളര്‍' കമ്പനികള്‍

ഏറ്റവും കുടുതല്‍ യൂണികോണ്‍ കമ്പനികള്‍ ഫിന്‍ടെക് മേഖലയില്‍

Update: 2021-10-08 07:36 GMT

ഇന്ത്യയില്‍ ഇത് ബില്യണ്‍ ഡോളര്‍ കമ്പനികളുടെ കാലം. ഈ വര്‍ഷം ഇതു വരെ ഉണ്ടായത് 31 യൂണികോണ്‍ കമ്പനികള്‍. അതായത് ഒരു മാസം മൂന്നെണ്ണം എന്ന കണക്കില്‍. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ എണ്ണം 40 ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിജിറ്റ് ഇന്‍ഷുറന്‍സില്‍ നിന്ന് തുടങ്ങി ഏറ്റവുമവസാനം ഇന്നലെ റിബല്‍ ഫുഡ്‌സ് കൂടിയായതോടെയാണ് യൂണികോണ്‍ ക്മ്പനികളുടെ പട്ടിക നീണ്ടത്.

കോവിഡ് വ്യാപനാണ് ഒരര്‍ത്ഥത്തില്‍ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുണയായത്. ആളുകള്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്ത് തുടങ്ങിയതോടെ ഡിജിറ്റല്‍ ബിസിനസ് തഴച്ചു വളരുകയായിരുന്നു. മാത്രമല്ല, രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് സമ്പ്രദായം വ്യാപകമായതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കി. രാജ്യത്ത് ആകെ 640 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരുണ്ട്. ഇതില്‍ 550 ദശലക്ഷം പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഡിജിറ്റല്‍ പേമെന്റില്‍ 30.19 ശതമാനം വര്‍ധനയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായത്.
മാത്രമല്ല, വന്‍കിട നിക്ഷേപകര്‍ കൂടി എത്തിയതോടെ ഈ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതഗതിയിലായി. ടൈഗര്‍ ഗ്ലോബല്‍, സെകോയ കാപിറ്റല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.
2011 ല്‍ ഇന്‍മൊബി യൂണികോണ്‍ കമ്പനിയായതിനു ശേഷം 2020 വരെ ആറ് യൂണികോണ്‍ കമ്പനികളാണ് ഫിന്‍ടെക് മേഖലയില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ 2021 ല്‍ മാത്രം ഏഴ് ഫിന്‍ടെക് കമ്പനികള്‍ യൂണികോണ്‍ പട്ടികയില്‍ ഇടം നേടി.
ഫിന്‍ടെകിന് പുറമേ എസ്എഎഎസ്, ഇ കൊമേഴ്‌സ്, ഗ്രോസറി തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവയാണ് യൂണികോണ്‍ കമ്പനികളില്‍ ഭൂരിഭാഗവും.
ഇ കൊമേഴ്‌സ്, ഗ്രോസറി, സോഷ്യല്‍ കൊമേഴ്‌സ്, ബേബി കെയര്‍, ഓണ്‍ലൈന്‍ ഫാര്‍മസി എന്നിവയില്‍ നാല് യൂണികോണ്‍ കമ്പനികളാണ് ഈ വര്‍ഷം ഉണ്ടായത്. ബിടുബി ഇ കൊമേഴ്‌സ്(2), മാര്‍ക്കറ്റ് പ്ലേസ് (4), എസ്എഎഎസ് (4), ക്രിപ്‌റ്റോ (3), എഡ്‌ടെക് (3), സോഷ്യല്‍ മീഡിയ (2), ഗെയ്മിംഗ് (1), ഡിടുസി (1), ഫുഡ്‌ടെക് (1) എന്നിവയാണ് യൂണികോണ്‍ കമ്പനികളെ സംഭാവന ചെയ്ത മറ്റു മേഖലകള്‍.


Tags:    

Similar News