പരാജയങ്ങള്‍ തുടക്കം മാത്രമെന്ന് തെളിയിച്ച് മറ്റൊരു കിടിലന്‍ സ്റ്റാര്‍ട്ടപ്പ്; ക്ലബ്ഹൗസ് പ്രചോദനമാകുന്നത് ഇങ്ങനെ

ക്ലബ്ഹൗസ് വിജയിച്ചത് കടുത്ത തിരിച്ചടികളെ അവസരങ്ങളാക്കിയപ്പോള്‍. രോഹന്‍ സേത്തും ഭാര്യ ജെന്നിഫറും സുഹൃത്ത് പോളും അവരുടെ ക്ലബ്ഹൗസും ലോകം മുഴുവന്‍ ചര്‍ച്ചയാകുകയാണ്.

Update: 2021-05-31 11:38 GMT

(രോഹൻ സേത്തും മകൾ ലിഡിയയും, (ക്ലബ് ഹൌസ് ആപ്പ് inset) ട്വിറ്റർ ഇമേജ് )

വെറും അഞ്ച് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച സോഷ്യല്‍മീഡിയ ആപ്പ്. യഥാര്‍ത്ഥ ശബ്ദം ഉപയോഗിച്ച് സംസാരിക്കാന്‍ മാത്രം കഴിയുന്ന ഒരേ ഒരു സോഷ്യല്‍മീഡിയ ഇടം. കുറച്ചുകാലം മുമ്പ് പിറവിയെടുത്ത ക്ലബ്ഹൗസ് ആപ്പ് അത്രമേല്‍ ചര്‍ച്ചാവിഷയമാകുന്നത് ഇപ്പോഴാണ്, വിജയിക്കുന്നതും. അത് തന്നെയാണ് ക്ലബ് ഹൌസിന്റെ പ്രത്യേകതയും. എന്നാൽ അത് മാത്രമാണോ, അല്ല. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനമാണ് ക്ലബ്ഹൌസ്.

ഏറെ പരാജയങ്ങള്‍ക്കൊടുവില്‍ ഒരു അവസാന ശ്രമം കൂടെ എന്ന ചിന്തയില്‍ നിന്നാണ് ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പിറക്കുന്നത്. ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആയപ്പോഴും ഒരേ സമയം ലക്ഷക്കണക്കിന് പേര്‍ വിവിധ വെര്‍ച്വല്‍ മുറികളില്‍ ഇരുന്ന് കഥയും കാര്യവും പറയുമ്പോള്‍ അമേരിക്കയില്‍ മിണ്ടാന്‍ ശേഷിയില്ലാത്ത മകളെ ചേര്‍ത്ത് വച്ച് നിറകണ്ണുകളോടെ ഇത് കാണുന്ന ബിസിനസ് ദമ്പതികളുണ്ട്. രോഹന്‍ സേത്തും ഭാര്യ ജെന്നിഫറും. വളരെക്കാലം തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ മാത്രമല്ല ജീവിതവും പരാജയത്തിന്റെ വക്കിലെത്തിയിട്ടും തിരികെ കരകയറിയവര്‍.

ഗൂഗ്‌ളില്‍ ജോലി ചെയ്തിരുന്ന രോഹന്‍ സേത്ത് എന്ന ഇന്തോ അമേരിക്കനും ഭാര്യ ജെന്നിഫറിനും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 2018 ലാണ് അവര്‍ക്ക് മകള്‍ ജനിക്കുന്നത്, ലിഡിയ സേത്ത്. ഗുരുതരമായ ജനിതക വൈകല്യവുമായി ജനിച്ച മകളെ വിധിക്കു വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അവര്‍ സാധ്യമായ എല്ലാ വഴികളും തേടുന്നു. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും കഴിയാത്ത മകള്‍ക്കു വേണ്ടി അവര്‍ മുട്ടാത്ത വാതിലുകലില്ല, നടത്താത്ത അന്വേഷണങ്ങലില്ല. എന്നാല്‍ ജനിതക വൈകല്യത്തിനു നിലവില്‍ ഭേദമാക്കാനുള്ള ചികിത്സകള്‍ ലഭ്യമായില്ല. ഏതു ജനിതകത്തിനാണോ അതു സംഭവിച്ചിരിക്കുന്നത് അതിനനുസരിച്ച് വ്യക്തികളിലും ചികിത്സ വ്യത്യാസപ്പെട്ടിരിക്കും.

എന്നാല്‍ അവര്‍ തളര്‍ന്നില്ല, അവരുടെ അന്വേഷണത്തില്‍ ലോകത്തു രണ്ടുകുട്ടികള്‍ക്ക് ഇത്തരം ഒരു വൈകല്യം കണ്ടെത്താനായി. ഏറെ അപകടകരമായ എന്നാല്‍ നിസ്സഹായ അവസ്ഥയിലാണ് ഇത്തരത്തില്‍ രോഗം വരുന്ന കുട്ടികളും കുടുംബങ്ങളും എത്തുക എന്ന തിരിച്ചറിവില്‍ നിന്നും അവര്‍ക്ക് കൂടി കൈത്താങ്ങാകാന്‍ ഈ ദമ്പതികള്‍ തീരുമാനിക്കുന്നു. ലിഡിയ ആക്‌സിലേറ്റര്‍ എന്നപേരില്‍ ഒരു ഫണ്ടിംഗ് ഇവര്‍ ആരംഭിച്ചതും അതിനാണ്.

പിന്നീട് രോഹന്‍ ഗൂഗിളിനോട് വിടപറയുകയും അതിനുശേഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും സ്വന്തമായി സംരംഭകത്വ പരീക്ഷണങ്ങള്‍ രോഹന്‍ നടത്തിക്കൊണ്ടേ ഇരുന്നു. പക്ഷെ എല്ലാം പരാജയമായി. എന്നാല്‍ പോള്‍ ഡേവിഡ്‌സണ്‍ എന്ന രോഹന്റെ സുഹൃത്തിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. പോളിന്റെ ഹൈലൈറ്റ് സോഷ്യല്‍മീഡിയ സ്റ്റാര്‍ട്ടപ്പും പരാജയം നേരിട്ടിരുന്ന സമയം.

ലോക്ഡൗണും അതിന്റെ അവസരങ്ങളും ചര്‍ച്ചയായപ്പോള്‍ ക്ലബ്ഹൗസ് എന്ന ആശയവും ജനിച്ചു. അങ്ങനെ 2020 മാര്‍ച്ച് മുതല്‍ ക്ലബ്ഹൗസ് അടച്ചുപൂട്ടപ്പെട്ട മനുഷ്യരുടെ ചര്‍ച്ചാ മുറിയുമായി. കേരളത്തില്‍ ഇപ്പോഴാണ് ക്ലബ്ഹൗസിന് ഇത്രയും പ്രചാരം ലഭിക്കുന്നത്. ഏറ്റവും പുതിയ സൈബര്‍ സെന്‍സേഷനായി ക്ലബ്ഹൗസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം മലയാളികള്‍ ഉപയോഗിച്ച ആപ്പും ക്ലബ്ഹൗസെന്ന് ചിലര്‍.

കൂടുതൽ വായിക്കാം : 

https://dhanamonline.com/technology/with-over-10-lakh-downloads-clubhouse-perfect-is-ok-on-android-too-906018

Tags:    

Similar News