വായ്പാപ്പലിശ വീണ്ടും കൂട്ടി സി.എസ്.ബി ബാങ്ക്; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR) പരിഷ്‌കരിച്ചു. പുതുക്കിയനിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. എം.സി.എല്‍.ആര്‍ ഉയരുമ്പോള്‍, ഈ നിരക്ക് അധിഷ്ഠിതമായ വായ്പകളുടെ പലിശയും ആനുപാതികമായി കൂടും. അതായത്, വായ്പാ തിരിച്ചടവ് തുക കൂടും.

പുതുക്കിയ നിരക്ക്
ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിലവിലെ 8.40 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് ഉയര്‍ത്തിയത്. മറ്റ് കാലാവധികളുള്ള വായ്പകളുടെ എം.സി.എല്‍.ആറില്‍ മാറ്റമില്ലെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ നവംബര്‍ 28നും ബാങ്ക് ഓവര്‍നൈറ്റ് വായ്പകളുടെ എം.സി.എല്‍.ആര്‍ 0.10 ശതമാനം കൂട്ടിയിരുന്നു. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.40ല്‍ നിന്ന് 8.60 ശതമാനത്തിലേക്കും അന്ന് ഉയര്‍ത്തി.
മൂന്നുമാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 0.10 ശതമാനം കൂട്ടി 8.90 ശതമാനവുമാക്കിയിരുന്നു. 6 മാസം, ഒരുവര്‍ഷം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറും 0.10 ശതമാനം ഉയര്‍ത്തി യഥാക്രമം 9.40 ശതമാനം, 10.40 ശതമാനം എന്നിങ്ങനെയാക്കിയിരുന്നു.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്.
റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്സ്/കറന്റ് അക്കൗണ്ട് നിക്ഷേം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it