പുതിയ സി.ഇ.ഒയിലേക്ക് കണ്ണുംനട്ട് ധനലക്ഷ്മി ബാങ്ക്; പ്രഖ്യാപനം വൈകില്ല

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തുനിന്ന് ജെ.കെ. ശിവന്‍ ജനുവരി 29ന് വിരമിക്കും. ആഭ്യന്തര പടലപ്പിണക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളും മൂലം ഉലഞ്ഞിരുന്ന ബാങ്കിനെ റീറ്റെയ്ല്‍ വായ്പകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നി ഭേദപ്പെട്ട തലത്തിലേക്ക് ഉയര്‍ത്തിയ നിറവിലാണ് ജെ.കെ. ശിവന്റെ പടിയിറക്കം.

നടപ്പുവര്‍ഷം സെപ്റ്റംബര്‍പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 46 ശതമാനം വളര്‍ച്ചയോടെ 23.16 കോടി രൂപ ലാഭം നേടിയിരുന്നു. 24,127 കോടി രൂപയായിരുന്നു മൊത്തം ബിസിനസ്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 0.68 ശതമാനം കുറഞ്ഞ് 5.36 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.03 ശതമാനം താഴ്ന്ന് 1.29 ശതമാനവുമായിരുന്നു.
2021 ജനുവരിയിലാണ് എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിയിലേക്ക് ജെ.കെ. ശിവനെ നിയമിക്കാന്‍ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. റിസര്‍വ് ബാങ്ക് നിയോഗിച്ച എം.ഡിയായ സുനില്‍ ഗുര്‍ബക്‌സാനിയുടെ നിയമനം ഓഹരി ഉടമകള്‍ വോട്ടിനിട്ട് എതിര്‍ത്ത പശ്ചാത്തലത്തിലായിരുന്നു ജെ.കെ. ശിവന്റെ കടന്നുവരവ്. എസ്.ബി.ഐയില്‍ മൂന്നരപ്പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിന് ശേഷമാണ് ശിവന്‍ ധനലക്ഷ്മി ബാങ്കിലെത്തിയത്.
ചുരുക്കപ്പട്ടികയില്‍ 5 പേര്‍
ജെ.കെ. ശിവന്റെ പിന്‍ഗാമിയെ ഉടന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും. 5 പേരാണ് ചുരുക്കപ്പട്ടികയിലുള്ളതെന്നാണ് അറിയുന്നത്. ഒരാള്‍ ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഹ്യുമന്‍ റിസോഴ്‌സ് ഓഫീസറുമായ കെ.കെ. അജിത് കുമാറാണ്. മറ്റൊരാള്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈറ്റ് കണ്‍ട്രി ഹെഡ്ഡും സി.ഇ.ഒയുമായ മാധവ് നായര്‍.
അതിവേഗം തീരുമാനം
കഴിഞ്ഞ സെപ്റ്റംബറിലാണ് കെ.എന്‍. മധുസൂദനനെ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാനായി റിസര്‍വ് ബാങ്ക് നിയമിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ധനലക്ഷ്മി ബാങ്കിന് ചെയര്‍മാനെ ലഭിച്ചത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരനാണ് കെ.എന്‍. മധുസൂദനന്‍.
ഇടക്കാല ചെയര്‍മാനായിരുന്ന ജി. സുബ്രഹ്‌മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ചശേഷം ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്വതന്ത്ര ഡയറക്ടറായിരുന്ന ജി. രാജഗോപാലന്‍ നായരെ ഇടക്കാല ചെയര്‍മാനായി നിയമിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും റിസര്‍വ് ബാങ്ക് തള്ളിയിരുന്നു.
എന്നാല്‍, എം.ഡി ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തേക്ക് ജെ.കെ. ശിവന്റെ പകരക്കാരനെ നിയമിക്കാനുള്ള നടപടികള്‍ക്ക് ഈ അമാന്തമില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ വൈകാതെ പ്രഖ്യാപിച്ചേക്കും.
ഓഹരിവില നഷ്ടത്തില്‍
ധനലക്ഷ്മി ബാങ്കിന്റെ ഓഹരികളില്‍ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് 0.36 ശതമാനം താഴ്ന്ന് 40.70 രൂപയിലാണ്. കാര്‍ഷികേതര സ്വര്‍ണ വായ്പകളിലടക്കം വീഴ്ച വരുത്തിയതിന് കഴിഞ്ഞദിവസം ബാങ്കിന് റിസര്‍വ് ബാങ്ക് 1.20 കോടി രൂപ പിഴ വിധിച്ചിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it