ബിറ്റ്‌കോയിന്‍ വീണ്ടും തകര്‍ച്ചയിലേക്കോ?

കഴിഞ്ഞ ഏതാനും ആഴ്ചകളായി വന്‍ മുന്നേറ്റം നടത്തികൊണ്ടിരുന്ന ബിറ്റ്‌കോയിന്‍ തിങ്കളാഴ്ച 19 ശതമാനത്തിലധികം ഇടിഞ്ഞ് ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മാര്‍ച്ചിനുശേഷം ഏറ്റവും വലിയ ഏകദിന ഇടിവാണ് ഈ ക്രിപ്‌റ്റോകറന്‍സി രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ 30,699 ഡോളറിലേക്ക് ഇടിയുകയാണുണ്ടായത്. ജനുവരി 5 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മറ്റൊരു ക്രിപ്‌റ്റോകറന്‍സിയായ എതെറിയം 12% കുറഞ്ഞു. ചെറിയ നാണയങ്ങളായ എക്‌സ്ആര്‍പി, ലിറ്റ്‌കോയിന്‍ എന്നിവ ഏകദേശം 18% വീതം താണു. ഇതേതുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ തുടച്ചുമാറ്റപ്പെട്ടു.

പ്രധാന മറ്റു കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ കുതിച്ചുചാട്ടമാണ് ഇപ്പോഴത്തെ ക്രിപ്‌റ്റോകറന്‍സികളുടെ വീഴ്ചയ്ക്ക് കാരണമാകുന്നത് എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. യുഎസ് പലിശനിരക്ക് ഉയരാന്‍ സാധ്യതയുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളും ഡോളറിനെതിരായ പന്തയത്തില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എതെറിയം തിങ്കളാഴ്ച 23 ശതമാനം ഇടിഞ്ഞ് ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയായ 985 ഡോളറിലെത്തി.

സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് ബിറ്റ്‌കോയിനിലുള്ള താല്‍പര്യം അടുത്തിടെ കുതിച്ചുയര്‍ന്നത്. പണപ്പെരുപ്പത്തില്‍ നിന്നുള്ള രക്ഷയായും ബിറ്റ്‌കോയിനിലുള്ള നിക്ഷേപത്തെ പലരും കരുതി.

2020 ഡിസംബര്‍ ആദ്യമുണ്ടായിരുന്ന നിലയില്‍നിന്ന് ഇരട്ടിയില്‍ അധികം വര്‍ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ബിറ്റ്‌കോയിന്‍ 42,000 ഡോളറിലെത്തിയിരുന്നു. ഇത്തരം ഒരു വര്‍ധനവ് നിലനില്‍ക്കില്ല എന്ന് ചില നിക്ഷേപ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നിരുന്നാലും, ബിറ്റ്!കോയിന്‍ സ്വര്‍ണ്ണത്തിന്റെ എതിരാളിയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സുരക്ഷിതമായ ഒരു സ്വത്തായി കരുതപ്പെട്ടാല്‍ 146,000 ഡോളര്‍ വരെ ഉയരത്തില്‍ വ്യാപാരം നടന്നേക്കാമെന്നും ജെപി മോര്‍ഗന്‍ പറയുകയുണ്ടായി.

എന്നാല്‍ ക്രിപ്‌റ്റോ നിക്ഷേപകരുടെ പണം മുഴുവന്‍ നഷ്ടപ്പെട്ടേക്കാം എന്ന് യുകെ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'ക്രിപ്‌റ്റോസെറ്റുകളില്‍ നിക്ഷേപിക്കുന്നതില്‍ വലിയ അപകടസാധ്യതകള്‍ ഉണ്ട്,' ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 'ഉപഭോക്താക്കള്‍ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുകയാണെങ്കില്‍, അവരുടെ പണം മുഴുവന്‍ നഷ്ടപ്പെട്ടേക്കാം.'
.
എഫ്‌സിഎയുടെ ആശങ്കകളില്‍ വിലയിലെ ചാഞ്ചാട്ടം, വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സങ്കീര്‍ണ്ണത, ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വേണ്ട ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിന്റെ അഭാവം എന്നിവ ഉള്‍പ്പെടുന്നു.
.
എന്നാല്‍ ചില വിദഗ്ദ്ധര്‍ കരുതുന്നത് ഇപ്പോഴത്തെ തകര്‍ച്ച താത്കാലികം മാത്രമാണെന്നാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില കഴിഞ്ഞ വര്‍ഷം നാലിരട്ടിയായി വര്‍ദ്ധിച്ചിരുന്നു. 'ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല', ആക്‌സിയിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് സ്റ്റീഫന്‍ ഇന്നസ് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it