Begin typing your search above and press return to search.
കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം, കാതോര്‍ക്കാം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്
![Nirmala Sitharaman Nirmala Sitharaman](https://dhanamonline.com/h-upload/2024/01/30/1855526-nirmala-seetharaman.webp)
Image Courtesy: Press Information Bureau
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിന് ഇനി മിനിറ്റുകള്‍ മാത്രം. രാവിലെ 11നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനായി നിര്‍മലാ സീതാരാമന്‍ പാർലൈൻമെന്റിൽ എത്തിക്കഴിഞ്ഞു. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ ഇതൊരു ഇടക്കാല ബജറ്റാണ്. വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെന്നു വിലയിരുത്തുമ്പോഴും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഗ്രാമീണ മേഖലയും വനിതാ ക്ഷേമവും
ഗ്രാമീണ മേഖലയുടെ വളര്‍ച്ച നിലവില്‍ പിന്നിലാണ്. മെച്ചപ്പെടാനുള്ള സാധ്യത കാണുന്നുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഗ്രാമീണരുടെ കൈകളിലേക്ക് പണമെത്തിക്കുകയായിരിക്കും ഇതിനായി സ്വീകരിക്കുന്ന പ്രധാനതന്ത്രം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതികള്‍ക്കുള്‍പ്പെടെ കൂടുതല്‍ പണം അനുവദിച്ചേക്കാം. അതു മാത്രം പോര, കാര്‍ഷിക ഉത്പദാനം ത്വരിതപ്പെടുത്തണം, ചെലവുകള്‍ കുറയ്ക്കണം, വിളവെടുപ്പ് കൂട്ടണം, വിതരണശൃംഖല ശക്തിപ്പെടുത്തണം. ഇവയ്ക്കും ബജറ്റ് മുന്തിയ പരിഗണന നല്‍കിയേക്കും.
കാര്‍ഷികമേഖലയില്‍ ഡിജിറ്റൽവത്കരണത്തിനുള്ള നടപടികളുമുണ്ടായേക്കാം. പി.എം.കിസാന്‍ യോജനയില്‍ കര്‍ഷകര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം ലഭിക്കുന്ന 6,000 രൂപ വര്‍ധിപ്പിച്ചേക്കും. 8,000 മുതല്‍ 9,000 രൂപ വരെയാക്കുമെന്നാണ് കരുതുന്നത്. സ്വന്തമായി കൃഷിഭൂമിയുള്ള വനിതാ കര്‍ഷകര്‍ക്കുള്ള ആനുകൂല്യം 12,000 രൂപയായി വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
യുവാക്കള്‍, സ്ത്രീകള്‍, ആദായ നികുതി ദായകര്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളുമുണ്ടായേക്കാം. വനിതാ തൊഴിലാളികള്‍ക്കുള്ള പദ്ധതികളും ബജറ്റിലുണ്ടാകും.
അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യത്തിലെ വളര്‍ച്ചയ്ക്കും ബജറ്റ് ഊന്നല്‍ നല്‍കിയേക്കും. റോഡ്, റെയില്‍വേ, മെട്രോകള്‍ തുടങ്ങിയ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ തവണ 33 ശതമാനത്തോളം ഫണ്ട് നീക്കിവച്ചിരുന്നു. ഇത്തവണയും അത് തുടര്‍ന്നേക്കാം. 10 ശതമാനം വരെ കൂടാമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളും ചെറുസംരംഭങ്ങള്‍ക്കും കഴിഞ്ഞ ബജറ്റില്‍ നല്‍കിയ ഊന്നല്‍ ഇത്തവണയും പ്രതീക്ഷിക്കാം.
Next Story