'ഇക്വലൈസേഷന്‍ ലെവി' ഇന്ത്യ ഈടാക്കരുതെന്ന് ആഗോള കമ്പനികള്‍

ഡിജിറ്റല്‍ സേവനവുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് ഇക്വലൈസേഷന്‍ ലെവി ഈടാക്കാനുള്ള നീക്കം ഇന്ത്യ ഒമ്പത് മാസമെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ലോകമെമ്പാടുമുള്ള ഒമ്പത് ആഗോള വ്യവസായ, വാണിജ്യ അസോസിയേഷനുകള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തെഴുതി. ഡിജിറ്റല്‍ സേവനങ്ങളിലൂടെ ഇന്ത്യയില്‍ വരുമാനം നേടുന്ന വിദേശ കമ്പനികള്‍ക്ക് പുതുതായി 2% നികുതി നിര്‍ദ്ദേശിച്ചതാണ് കത്തിനു കാരണം.

ഇന്ത്യയില്‍ ഓണ്‍ലൈനില്‍ പരസ്യം ചെയ്യുന്നതിന് ആഗോള ടെക് ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയ്ക്ക് 2016 ല്‍ ആണ് സര്‍ക്കാര്‍ ആദ്യമായി ഇക്വലൈസേഷന്‍ ലെവി അഥവാ ഡിജിറ്റല്‍ ലെവി ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും രാജ്യത്തെ വില്‍പന ഉള്‍പ്പെടെ എല്ലാ വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെയും മറ്റ് സേവനങ്ങള്‍ക്കും ഇത് ബാധകമാക്കാന്‍ 2020 ലെ ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തി. ആമസോണ്‍, അലിബാബ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെല്ലാം ഇതോടെ ആശങ്ക പങ്കുവച്ചിരുന്നു.

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍, ഡിജിറ്റല്‍ യൂറോപ്പ്, ഓസ്ട്രേലിയന്‍ സര്‍വീസസ് റൗണ്ട്‌ടേബിള്‍, ഏഷ്യ പസഫിക് എംഎസ്എംഇ ട്രേഡ് കോ അലിഷന്‍, ജപ്പാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രി കൗണ്‍സില്‍ എന്നിവ ഉള്‍പ്പെടുന്ന വ്യവസായ ഗ്രൂപ്പുകള്‍ ആണ് നിര്‍മ്മല സീതാരാമനു കത്തെഴുതിയത്. തല്‍ക്കാലം ലെവി ഈടാക്കരുതെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it