കേരളത്തിലെ സ്വര്‍ണവില 37000 രൂപയ്ക്കടുത്തെത്തി; ഇനിയും ഉയരുമോ?

കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം. നേരിയ ഇറക്കത്തില്‍ നിന്ന് പവന് വീണ്ടും 200 രൂപ ഉയര്‍ന്ന് 37000 രൂപയ്ക്കടുത്തെത്തി. സ്വര്‍ണ വില മുന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതായാണ് കാണുന്നത്. 4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.

നവംബര്‍ 13, 14 തീയതികളില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4610 രൂപയായിരുന്നു. തിങ്കളാഴ്ച സ്വര്‍ണ വില 4590 രൂപയായി ഇടിഞ്ഞു. എന്നാല്‍ നവംബര്‍ 16 ചൊവ്വാഴ്ച വീണ്ടും വില വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പുതിയ നിരക്കിലെത്തി. സ്വര്‍ണ വില വീണ്ടും ഉയര്‍ന്നതോടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഇത് വലിയ പ്രതീക്ഷയായി.
200 രൂപയുടെ വര്‍ധനവോടെ ഇന്നത്തെ സ്വര്‍ണ്ണവില പവന് 36920 രൂപയാണ്. ഇന്നലെ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണവില 45900 രൂപയായിരുന്നു. ഇതേ വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണവില 46150 രൂപയാണ്. 250 രൂപയുടെ വ്യത്യാസമാണ് ഈ വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
ശുദ്ധ സ്വര്‍ണം അഥവാ, 24 കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില 5035 രൂപയാണ്. 5007 രൂപയായിരുന്നു ഇതേ വിഭാഗത്തില്‍ ഇന്നലത്തെ സ്വര്‍ണവില. 28 രൂപയുടെ വര്‍ധനവാണ് ഒരു ഗ്രാം സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. എട്ട് ഗ്രാം 24 കാരറ്റ് സ്വര്‍ണ വില ഇന്നലെ 40056 രൂപയായിരുന്നു. 40280 രൂപയാണ് ഇന്നത്തെ ഇതേ വിഭാഗത്തിലെ സ്വര്‍ണവില. 224 രൂപയുടെ വര്‍ധന ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുണ്ട്.
സ്വര്‍ണവിലയില്‍ സമ്മിശ്ര പ്രതികരണമാണ് വിപണി വിദഗ്ധര്‍ക്കുള്ളത്. കയറ്റിറക്കങ്ങളോടെ തുടരുമെന്നും വലിയൊരു വര്‍ധനവുണ്ടാകില്ലെന്നും വിദഗ്ധരുടെ വിലയിരുത്തലുണ്ട്. കോവിഡ് കാലത്തെ റെക്കോര്‍ഡ് വില വരെ ഉയരാന്‍ നിലവിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനുകഴിയില്ലെന്നും അതിനാല്‍ തന്നെ നിലമെച്ചപ്പെടുന്നുണ്ടെങ്കിലും വലിയൊരു കയറ്റം വിപണി പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ഇവര്‍ വിലയിരുത്തുന്നത്.
2100 ഡോളര്‍ വരെ സ്വര്‍ണം ആഗോള വിപണിയിലെത്തിയിരുന്നു. എന്നാല്‍ ലോകത്തെ ആകെ ഇളക്കി മറിച്ച കോവിഡ് പോലെ മഹാമാരി വന്നതും ഉത്തേജക പാക്കേജുകളുമാണ് അതിന് വഴി വച്ചത്. അതിനാല്‍ തന്നെ ഇപ്പോഴുള്ള 1700- 1800 നിരക്കില്‍ നിന്നും 1800- 1900 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെങ്കിലും കുത്തനെ ഒരു കയറ്റം വിപണി പ്രതീക്ഷിക്കുന്നില്ലെന്ന് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് വ്യക്തമാക്കുന്നു.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it