നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി നവംബറില്‍ 4 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒക്ടോബറില്‍ നിന്ന് 3.1 ശതമാനം വര്‍ധനയോടെ പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് നവംബറില്‍ രാജ്യം ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 36 ശതമാനം വരും.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ചില പാശ്ചാത്യ കമ്പനികള്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കിയതോടെ രാജ്യം വില കിഴിവില്‍ എണ്ണ നല്‍കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങിവരികയാണ്.

നവംബറില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍ ഇറാഖും സൗദി അറേബ്യയുമാണ്. നവംബറിലെ എണ്ണ ഇറക്കുമതിയില്‍ ഇത്തരം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം വിഹിതം 48 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യ മൊത്തത്തില്‍ പ്രതിദിനം 4.5 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തു.

ഒക്ടോബറില്‍ നിന്ന് ഏകദേശം 4.5% ഇടിവാണുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി 77 ശതമാനം വര്‍ധിച്ച് പ്രതിദിനം 1.7 ദശലക്ഷം ബാരലായി ഉയര്‍ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it