എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് മന്ത്രിതല യോഗം അടുത്തയാഴ്ച ചേരുകയും കമ്പനിയുടെ സ്വാകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്ന തീരുമാനമെടുക്കുകയും ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കിയിരുന്നു.

പ്രതിമാസം 300 കോടി രൂപയാണ് ശമ്പളയിനത്തില്‍ നല്‍കാന്‍ മാത്രം എയര്‍ ഇന്ത്യക്ക് വേണ്ടത്. ഒക്ടോബറിന് ശേഷം ശമ്പളത്തിനും പ്രതിസന്ധിയാകുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രം ഫണ്ട് നല്‍കാതെ എയര്‍ ഇന്ത്യ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണെന്ന് ചെയര്‍മാന്‍ അശ്വനി ലൊഹാനി കുറ്റപ്പെടുത്തി.

പെട്രോളിയം കമ്പനികള്‍ക്ക് 5000 കോടി രൂപ ഇന്ധന കുടിശ്ശിക വരുത്തിയിരുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയിരുന്നു. ഭീമമായ നഷ്ടം സഹിച്ച് എയര്‍ ഇന്ത്യ സര്‍വീസ് തുടരാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it