കിറ്റെക്‌സ് വിവാദം ഉയര്‍ത്തുന്ന പാഠങ്ങള്‍; ഇനിയെങ്കിലും മലയാളി പഠിക്കുമോ?

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാബു എം ജേക്കബ് തെലങ്കാനയില്‍ 1000 കോടി നിക്ഷേപം നടത്താന്‍ ധാരണയിലെത്തിക്കഴിഞ്ഞു. സാബു ജേക്കബും കേരള സര്‍ക്കാരും തമ്മിലുള്ള വാക്ക് പോരോ വിവാദമോ വീണ്ടും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷേ, ഈ സംഭവം കേരളത്തിലെ സര്‍ക്കാരിനും പൊതുസമൂഹത്തിനും കുറേയേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. വിവാദങ്ങളുടെ ആയുസ് ഹ്രസ്വമായിരിക്കും. പക്ഷേ അതേകുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ മുന്നോട്ട് പോക്ക് പ്രയാസമാകും.

കേരളത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണ്. ഇവിടം വിട്ടുപോകുമെന്ന ധ്വനിയില്‍ സാബു സംസാരിച്ച ഉടന്‍ തന്നെ ഇന്ത്യയിലെ എട്ടൊന്‍പത് സംസ്ഥാനങ്ങളാണ് കിറ്റെക്‌സിനെ അവരുടെ നാട്ടിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്. മിന്നല്‍ വേഗത്തില്‍ ഇതര സംസ്ഥാനങ്ങള്‍ ഇടപെട്ടപ്പോള്‍ കേരളം എങ്ങനെയാണ് പ്രതികരിച്ചത്? ഈ രീതികള്‍ കൊണ്ട് നമ്മുടെ സംസ്ഥാനത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമോ? എന്താണ് കിറ്റെക്‌സ് വിവാദം പഠിപ്പിക്കുന്നതും ശേഷിപ്പിക്കുന്നതും.

1. എല്ലാവരും മുന്നോട്ട് പായുന്നു; അതില്‍ നമ്മളില്ലെങ്കിലോ?: കേന്ദ്രം കനിയുന്നില്ല. കാലങ്ങള്‍ക്ക് മുമ്പ് രാജ്യത്തിലെ പിന്നോക്ക സംസ്ഥാനങ്ങളുടെ സ്ഥിരം പരിദേവനം ഇതായിരുന്നു. ഇന്ന് ഏതെങ്കിലും സംസ്ഥാനം ഇങ്ങനെ പറയുന്നുണ്ടോ? ഉദാരവല്‍ക്കരണത്തിന് ശേഷം സംസ്ഥാനങ്ങളുടെ മനോഭാവം മാറി. ഇടപെടല്‍ രീതിമാറി. ഇന്ന് രാജ്യത്തെ ഓരോ സംസ്ഥാനവും പരമാവധി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഠിനപരിശ്രമത്തിലാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസുകാരെയും ഇന്ത്യയിലേക്ക് വരുന്ന വിദേശ നിക്ഷേപത്തെയും എങ്ങനെ സ്വന്തം നാട്ടിലെത്തിക്കാമെന്നാണ് ഓരോ മുഖ്യമന്ത്രിയും മന്ത്രിസഭയും ചിന്തിക്കുന്നത്. അടുത്തിടെ ദേശീയ മാധ്യമങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പരസ്യം ശ്രദ്ധിച്ചാല്‍ മനസ്സിലാകും; ഇന്ത്യയിലെത്തിയ വിദേശനിക്ഷേപം കൂടുതല്‍ ആകര്‍ഷിച്ചിരിക്കുന്നത് അവരാണ്. എന്തിന് ഗുജറാത്ത് ആ പരസ്യം നല്‍കണം? ഇന്ത്യയിലെ ഇതര ബിസിനസുകാരും ബിസിനസ് വിപുലീകരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം അവര്‍ ഗുജറാത്തിനെ പരിഗണിക്കണം. തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെല്ലാം തന്നെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍വ്വ സന്നാഹവുമായി രംഗത്തുണ്ട്. കേരളത്തിന് വാഗ്ദാനം ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും യഥേഷ്ടം ഭൂമി, ഇളവുകള്‍, സാമ്പത്തിക സഹായം എന്നിവയെല്ലാം അവര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ നിരത്തുന്നുമുണ്ട്. ഈ ഘട്ടത്തില്‍ കേരളം പോരാടാനുറച്ച് കളത്തിലില്ലെങ്കില്‍ ഇവിടേക്ക് നിക്ഷേപം വരാനേ പോകുന്നില്ല.

2. തെലങ്കാനയുടെ ജെറ്റ് വിമാനവും കേരളത്തിന്റെ പ്രതികരണവും: സാബു എം ജേക്കബ് കേരളത്തിലെ ബിസിനസ് അന്തരീക്ഷത്തെ രൂക്ഷമായ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ ആ വിഷയത്തെ ദേശീയതലത്തിലേക്ക് എത്തിക്കാതെ നോക്കണമായിരുന്നു. അക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കൊടുക്കാതെ ഇരുന്നപ്പോള്‍ മറ്റുള്ളവര്‍ അവസരം മുതലാക്കി. തെലങ്കാന, കേരളം വിടുമെന്ന് ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന സാബുവിനെ അവിടുത്തെ സൗകര്യങ്ങള്‍ കണ്ട് മനസ്സിലാക്കി തീരുമാനമെടുപ്പിക്കാന്‍ വേണ്ടി ജെറ്റ് വിമാനം തന്നെ കൊച്ചിയിലേക്ക് അയച്ചു. ജെറ്റില്‍ കയറ്റി തെലങ്കാനയിലെത്തിച്ച് ജെറ്റ് വേഗത്തില്‍ തന്നെ തീരുമാനവും എടുപ്പിച്ചു.

എംകെകെ നായര്‍ പണ്ട് നടത്തിയൊരു നിരീക്ഷണം ഓര്‍മയില്‍ വരികയാണ്. ''കേന്ദ്രം വലിയ പദ്ധതികളോ സ്‌കീമുകളോ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ ചില സ്മാര്‍ട്് സംസ്ഥാനങ്ങള്‍ ഉടനടി അവരുടെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ കൃത്യമായ പ്ലാനിംഗോടെ ഡെല്‍ഹിയിലേക്് അയക്കും. അവര്‍ അവിടെയെത്തി ലോബിയിംഗ് നടത്തി പ്രോജക്ട്/ സ്‌കീം സംസ്ഥാനത്തിനായി വാങ്ങിയെടുത്തിരിക്കും. അതേസമയം കേരളം, കേന്ദ്രത്തിന്റെ പ്രഖ്യാപനം കേട്ട് പതുക്കെ പഠിച്ച് ഉദ്യോഗസ്ഥരെ ട്രെയ്‌നില്‍ ഡെല്‍ഹിയിലേക്ക് അയക്കും. അവര്‍ അവിടെ എത്തുമ്പോഴേക്കും തീരുമാനങ്ങള്‍ ഒക്കെ അവിടെ എടുത്തുകഴിഞ്ഞിട്ടുണ്ടാകും. എന്നിട്ട് കേരള സര്‍ക്കാരും ഇവിടത്തെ ജനങ്ങളും കേന്ദ്രം കേരളത്തെ തഴഞ്ഞുവെന്ന് പരാതി പെടാന്‍ തുടങ്ങും.''

ഒന്നോര്‍ത്തു നോക്കൂ. ഈ അവസ്ഥയ്ക്ക് ഇപ്പോഴും വലിയ മാറ്റമുണ്ടോ?

3. തെരഞ്ഞുപിടിച്ചുള്ള ആക്രമണം: ഒരു ബിസിനസും 100 ശതമാനം പെര്‍ഫെക്ടായാവില്ല നടക്കുക. ചിലര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറേക്കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കും. കൊച്ചിയിലും പരിസരപ്രദേശത്തും മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിരവധിയുണ്ട്. പുഴകള്‍ മലിനമാക്കുന്നുണ്ട്. പക്ഷേ കിറ്റെക്‌സിനെ മാത്രമാണ് പ്രതികൂട്ടിലാക്കുന്നത്. മലിനീകരണം നടത്തുന്ന എല്ലാവരെയും പിടികൂടിയിട്ടേ കിറ്റെക്‌സിനെതിരെ തിരിയാന്‍ പാടുള്ളൂ എന്നല്ല ഇതിനര്‍ത്ഥം. ചട്ടലംഘനം എവിടെ കണ്ടാലും ഒരുപോലെ പ്രതികരിക്കണം നിയമം കര്‍ശനമായി പാലിക്കപ്പെടണം. പക്ഷേ താളത്തിനൊത്ത് തുള്ളുന്നവരെ അവരുടെ പാട്ടിന് വിടുന്ന രീതിയാണ് രാഷ്ട്രീയനേതൃത്വം ഇപ്പോഴും തുടരുന്നത്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ നോക്കൂ. അവിടെ രാഷ്ട്രീയക്കാര്‍ വ്യവസായത്തെയും വ്യവസായികളെയും വളര്‍ത്താനാണ് നോക്കുന്നത്. അവര്‍ക്കറിയാം ആവശ്യം നേരത്ത് ബിസിനസ് സമൂഹം അവരെ പിന്തുണയ്ക്കുമെന്ന്. കേരളത്തില്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി ചിലരെ തെരഞ്ഞുപിടിച്ച് വേട്ടയാടുമ്പോള്‍ തകരുന്നത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനുള്ള സാധ്യത കൂടിയാണ്.

4. രാഷ്ട്രീയക്കാരുടെയും പൊതുസമൂഹത്തിന്റെയും നെഗറ്റീവ് മനോഭാവം: സാബു കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ സാബുവിനെ പലരും പിന്തുണച്ചു. പക്ഷേ, പിന്തുണയ്ക്കാത്ത നല്ലൊരു വിഭാഗമുണ്ട്. ഇവിടെ ഇങ്ങനെയൊക്കെ നിന്നാലേ പറ്റൂ, പറ്റിലെങ്കില്‍ പോകുന്നതാണ് നല്ലത്. ഇതായിരുന്നു അതിന്റെയെല്ലാം ടോണ്‍.

സാബു ചെയ്യുന്നത് ശരിയോ തെറ്റോ എന്നതല്ല ഇവിടെ പ്രസക്തം. ബിസിനസ് ഇവിടെ നിന്ന് പോയാലും കുഴപ്പമില്ലെന്ന ചിന്താഗതിയാണ് പ്രശ്‌നം. ഈ മനോഭാവം കൊണ്ടുകൂടിയാണ് കേരളത്തില്‍ നിന്ന് കയറും കശുവണ്ടിയും പോലുള്ള പരമ്പരാഗത വ്യവസായങ്ങള്‍ വരെ പോയത്.

കേരളത്തില്‍ സ്വകാര്യമേഖലയില്‍ പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വരുന്നതിനെ ശക്തിയുക്തം എതിര്‍ത്തവരാണ് ഇവിടുത്തെ പൊതുസമൂഹം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നു. അവിടെയുള്ള കുട്ടികള്‍ ആ സ്ഥാപനങ്ങളില്‍ പഠിച്ചു. ഇന്ന് അമേരിക്കയിലും വിദേശ രാജ്യങ്ങളിലും പ്രമുഖ കമ്പനികളുടെ ഉന്നത സ്ഥാനങ്ങളില്‍ ആന്ധ്രക്കാരുണ്ട്. കര്‍ണാടകയിലെ യുവസമൂഹത്തിനുമുണ്ട് ഉന്നത ജോലികള്‍. എന്തുകൊണ്ടാണിത്? ഭാവിയിലെ തൊഴില്‍ സാധ്യതയ്ക്ക് പറ്റുന്ന കോഴ്‌സുകള്‍ അവിടെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ പഠിക്കാനുള്ള അവസരം ലഭിച്ചു. കേരളത്തിലും ഇവ വന്നു. പക്ഷേ കുറേ വൈകിയാണെന്ന് മാത്രം. ഇന്ന് കേരളത്തിലെ ഗ്രാമ പ്രദേശത്തെ യുവസമൂഹം യുഎസിലും കാനഡയിലും ന്യൂസിലന്റിലുമെല്ലാം ജോലിക്ക് പോകുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം ഇവിടെ ഒട്ടേറെ എന്‍ജിനീയറിംഗ് കോളെജുകള്‍ ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍, മെഡിക്കല്‍, പാരമെഡിക്കല്‍ സ്ഥാപനങ്ങള്‍ വന്നതുകൊണ്ടാണ്. എന്തിനെയും ആദ്യം എതിര്‍ക്കുകയും പിന്നീട് കാലമേറെ കഴിയുമ്പോള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതി രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും മാറ്റണം.

5. നിക്ഷേപകരെ യഥാസമയം കേള്‍ക്കുക: മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വ്യവസായിക്ക് പ്രശ്‌നം വന്നാല്‍ അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാകും. എന്നാല്‍ ഇവിടെയോ? ആ സംരംഭകന്‍ രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള ബന്ധങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ അത് ശരിയാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ അകറ്റാനേ ഈ സാഹചര്യങ്ങള്‍ ഉപകരിക്കൂ.

6. അസാമാന്യ ഇച്ഛാശക്തിയും കരുത്തും ഉള്ളവര്‍ മാത്രമേ കേരളത്തില്‍ അതിജീവിക്കൂ: കേരളത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍, ഉദ്യോഗസ്ഥ മേധാവിത്വം, രാഷ്ട്രീയക്കാരുടെ തന്ത്രങ്ങള്‍, ബിസിനസിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ അസാമാന്യ വൈഭവമുള്ളവര്‍ക്കേ സാധിക്കൂ. സര്‍ക്കാര്‍ ഏത് ചട്ടം പുറത്തിറക്കിയാലും അത് കണ്ടില്ലെന്ന് പറഞ്ഞ് സംരംഭകരെ മടക്കി അയക്കാന്‍ കരുത്തുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലേ കാണൂ. സാബു ചൂണ്ടിക്കാട്ടിയതുപോലെ അസാമാന്യ ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ കേരളീയ സാഹചര്യങ്ങളില്‍ സംരംഭകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റൂ.

7. സംരംഭകര്‍ക്ക് വേണം മനഃസമാധാനം: മുന്‍പൊരിക്കല്‍ ഒരു ബിസിനസുകാരനോട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഈസിയായി 100 കോടിയെങ്കിലും സമാഹരിക്കാം, ബിസിനസ് വളര്‍ത്താം എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഓര്‍മവരുകയാണ്; '' എനിക്കൊന്നും വേണ്ടായേ.... മനസ്സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റിയാല്‍ മതി.'' സാബുവും ഇപ്പോള്‍ പറഞ്ഞത് ഇതേ മനസ്സമാധാനത്തിന്റെ കാര്യമാണ്. കേരളത്തിലെ സംരംഭകര്‍ക്കുള്ള ഏറ്റവും അപൂര്‍വ്വമായ വിഭവസമ്പത്താണ് മനസ്സമാധാനം. എന്ന് സംരംഭകര്‍ക്ക് മനസ്സമാധാനത്തോടെ ബിസിനസ് ചെയ്യാന്‍ സാധിക്കുന്നുവോ അന്ന് മുതല്‍ ഇവിടെ നിക്ഷേപം കൂടും. ഇക്കാര്യം എന്നെങ്കിലും അധികാരികള്‍ മനസ്സിലാക്കുമോ?

8. എല്ലാ മുട്ടയും ഒരു കുട്ടയില്‍ ഇടരുത്: ഈ പഴഞ്ചൊല്ല് വീണ്ടും പറയുന്നത് സംരംഭകരോടാണ്. പുതിയ കാലത്തെ റിസ്‌ക് മാനേജ് ചെയ്യാന്‍ ബിസിനസുകാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കരുത്. ഒരിടത്ത് മാത്രം യൂണിറ്റുകള്‍ കേന്ദ്രീകരിക്കരുത്. ഒരിടത്ത് ഒരു തൊഴില്‍ പ്രശ്‌നം വന്നാല്‍ അല്ലെങ്കില്‍ പ്രകൃതിദുരന്തം വന്നാല്‍ പകര്‍ച്ച വ്യാധി വന്നാല്‍ ബിസിനസ് സ്തംഭിച്ചുപോകാതിരിക്കാന്‍ വ്യത്യസ്ത് സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ വികേന്ദ്രീകരിക്കുന്നത് ഉപകരിക്കും.

9. ഉയര്‍ന്നുപോകാന്‍ പറന്നുപോകണം: സംരംഭകത്വത്തിന് അതിര്‍ത്തിയോ അതിര്‍ വരമ്പോ ഇല്ല. കേരളത്തിലെ സംരംഭകര്‍ കേരളത്തില്‍ തന്നെ എല്ലാ നിക്ഷേപവും നടത്തണമെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ പോലത്തെ വി ഗാര്‍ഡോ ജ്യോതി ലാബ്‌സോ അപ്പോളോ ടയേഴ്‌സോ പാരഗണോ വികെസിയോ ഉണ്ടാകുമായിരുന്നില്ല. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളായ മുത്തൂറ്റും ജിയോജിത്തും മണപ്പുറവും ജൂവല്‍റി ഗ്രൂപ്പുകളായ മലബാറും കല്യാണുമെല്ലാം വളര്‍ന്നത് പുറത്തുപോയി തന്നെയാണ്. വളരാന്‍ പുറത്തേക്ക് പോവുക തന്നെ വേണം.

10. സോഷ്യല്‍ മീഡിയയുടെ ശക്തി ഉപയോഗിക്കുക: ഇന്ന് ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് സോഷ്യല്‍ മീഡിയ. ബുദ്ധിമുട്ട് അനുഭവിക്കുന്ന സംരംഭകര്‍ അത് ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണം. സാബുവും കിറ്റെക്‌സ് ഗ്രൂപ്പും എത്ര ഫലപ്രദമായാണ് അത് വിനിയോഗിക്കുന്നതെന്ന് നോക്കൂ. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും നിങ്ങളെ ഗൗനിക്കുന്നില്ലെങ്കില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ യാഥാര്‍ത്ഥ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കൂ. പൊതുസമൂഹം അത് ചര്‍ച്ച ചെയ്യും. കേള്‍ക്കേണ്ടവരുടെ ചെവിയില്‍ അത് എത്തും.

കിറ്റെക്‌സ് ഓഹരി വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള പുറത്തുപോക്ക് ഓഹരി വിപണി ആഘോഷിച്ചത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ ക്ഷീണമാണ്. കൊച്ചി കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ഒരു ബിസിനസുകാരന്റെ ചെക്ക് റിപ്പബ്ലിക്കിലെ ക്ലയന്റ് വിളിച്ച് അദ്ദേഹത്തിന്റെ ഫാക്ടറിയില്‍ പ്രശ്‌നങ്ങളുണ്ടോയെന്ന് തിരിക്കിയിരിക്കുന്നു. നോക്കൂ, വാര്‍ത്തകള്‍ എവിടേക്ക് വരെ എത്തിയെന്ന്. നിത്യേന ദേശീയ മാധ്യമങ്ങളില്‍ കിറ്റെക്‌സിന്റെ വാര്‍ത്ത വരുന്നു.

കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭകരില്‍ പോലും ഇവിടെ എന്ത് ചെയ്താലും ശരിയാകില്ലെന്ന മനോഭാവം വളര്‍ത്താനേ ഇപ്പോഴുള്ള വിവാദങ്ങള്‍ സഹായിച്ചിട്ടുള്ളൂ.

ഒരു പ്രശ്‌നമുണ്ടായ ശേഷം അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒട്ടവധി കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം വരുംവരായ്ക ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതല്ലേ പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുഖമുദ്ര. നമുക്കും മാറാം അങ്ങനെ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it