റിലയന്‍സിന്റെ മുഖം മാറ്റം: അംബാനി വിജയിക്കുമോ?

മുകേഷ് അംബാനി 2020ന്റെ ഭൂരിഭാഗവും ചെലവഴിച്ചത് താന്‍ നേതൃത്വം കൊടുക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഒരു പഴയ സമ്പദ്‌വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി എന്നതില്‍ നിന്ന് മാറ്റി ഒരു മുന്‍നിര ടെക്‌നോളജി ഇകൊമേഴ്‌സ് കമ്പനിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാനാണ്.

ഇതിനായി വാള്‍സ്ട്രീറ്റ് പ്രമുഖരെ കൂടാതെ ഫെയ്‌സ്ബുക്ക്, ഗൂഗ്്ള്‍ തുടങ്ങിയ ലോകത്തെ വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ പിന്തുണ ഉറപ്പിക്കാനും അതുവഴി 27 ബില്യണ്‍ ഡോളര്‍ പുതിയ മൂലധനം സമാഹരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത കോര്‍പറേറ്റ് പരിവര്‍ത്തന ശ്രമത്തിലാണ് 63 കാരനായ ഏഷ്യയിലെ ഏറ്റവും ധനികനായ ഈ ഇന്ത്യന്‍ ബിസിനസുകാരന്‍ എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രം വിലയിരുത്തുന്നത്.

അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പ്രാദേശിക 5ജി നെറ്റ്‌വര്‍ക്കിന്റെ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ റിലയന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് സേവനം സംയോജിപ്പിക്കുക; കമ്പനിയുടെ ഇകൊമേഴ്‌സ് ഓഫറുകളെ രാജ്യത്തുടനീളമുള്ള ഷോപ്പുകളുടെ ഒരു ശൃംഖലയുമായി സംയോജിപ്പിക്കുക തുടങ്ങിയവയും ഉണ്ട്.

179 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള അംബാനിയുടെ സാമ്രാജ്യം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളെ നിക്ഷേപകര്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഒരു മഹാമാരിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് ആമസോണ്‍ ഡോട്ട് കോം മുതല്‍ വാള്‍മാര്‍ട്ട് വരെയുള്ള എതിരാളികളെ നേരിടുകയാണ് അദ്ദേഹം ഇപ്പോള്‍. ഈ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 55% വരെ ഉയര്‍ന്നിരുന്നു.

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരുമായുള്ള പുതിയ പങ്കാളിത്തം അംബാനി പരസ്യമാക്കിയിട്ടുണ്ട്. അദ്ദേഹവും ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഡിസംബര്‍ 15ന് ഒരു തത്സമയ സംഭാഷണത്തിനിടെ പരസ്പരം അഭിനന്ദനങ്ങള്‍ കൈമാറിയിരുന്നു.

ജൂലൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍, അംബാനിയും മൂത്ത മക്കളായ ഇഷയും ആകാശും അവരുടെ ഹൈടെക് അഭിലാഷങ്ങള്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ 5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്കും നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ െ്രെപം വീഡിയോ, ഡസന്‍ കണക്കിന് ടിവി ചാനലുകള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഒരു വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും അവര്‍ അവതരിപ്പിച്ച പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ടെക്‌നോളജി സൊല്യൂഷനുകളുടെയും ആപ്ലിക്കേഷനുകളുടെയും ഒരു പോര്‍ട്ട്‌ഫോളിയോയും റിലയന്‍സിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കും 2021ല്‍ കൂടുതല്‍ വേഗത കൈവരും എന്ന് കരുതുന്നു.

2021 ലെ കമ്പനിയുടെ ഏറ്റവും വലിയ മുന്‍ഗണന 5ജി ആണ്. ഇന്ത്യയുടെ അടുത്ത തലമുറ എയര്‍വേവുകളുടെ അവകാശങ്ങള്‍ റെഗുലേറ്റര്‍മാര്‍ ഇതുവരെ ലേലം ചെയ്തിട്ടില്ലെങ്കിലും, അംബാനി ഈ മാസം തന്റെ കമ്പനി '2021 ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ 5ജി വിപ്ലവത്തിന് തുടക്കമിടുമെന്ന്' പറഞ്ഞു. അടുത്ത വര്‍ഷത്തെ ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ റിലയന്‍സ് അതിന്റെ 5ജി ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സാധാരണയായി ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തെ ഒരു ദിവസമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൊബൈല്‍ ശൃംഖലയായ ജിയോയില്‍ 4 ബില്യണ്‍ ഡോളര്‍ ഓഹരി വാങ്ങാന്‍ ഗൂഗിള്‍ വിപുലമായ ചര്‍ച്ചയിലാണ്. 5,000 രൂപയില്‍ താഴെ വിലയുള്ള ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നതിനായും ഈ കമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുന്നുണ്ട്. സ്ട്രീമിംഗ് വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകള്‍, ഷോപ്പിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കൂടുതല്‍ ഇന്ത്യക്കാരിലേക്കു എത്തിക്കാനും ഇത് വഴി മൊബൈല്‍ ഡാറ്റ ഉപഭോഗം കൂട്ടാനും ഇവര്‍ ലക്ഷ്യമിടുന്നു.

വാട്ട്‌സ്ആപ്പിന്റെ അടുത്തിടെ അംഗീകരിച്ച പേയ്‌മെന്റ് സംവിധാനവുമായുള്ള സംയോജനത്തെ അതിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങളുടെ വികസനത്തിലെ നിര്‍ണായക ഘട്ടമായി റിലയന്‍സ് വീക്ഷിക്കുന്നു. റിലയന്‍സിന്റെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ദശലക്ഷക്കണക്കിന് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ലക്ഷ്യമിടാന്‍ ശ്രമിക്കുന്നതിനാല്‍ ഈ കമ്പനികള്‍ ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

ഈ നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം നേടുക എന്നതാണ് അംബാനിയുടെ ഏറ്റവും വലിയ വെല്ലുവിളി, 'ദി ബില്യണയര്‍ രാജ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ജെയിംസ് ക്രാബ്ട്രീ പറഞ്ഞു.

'അംബാനി ലക്ഷ്യമിടുന്ന പുതിയ വ്യവസായങ്ങള്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നവയാണ്. റിലയന്‍സിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോഴും എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍ ബിസിനസുകളില്‍ നിന്നാണ്,' ക്രാബ്ട്രീ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാലത്തെ ട്രാക്ക് റെക്കോര്‍ഡിനെ അംബാനി അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗജന്യ കോളുകളും വിലകുറഞ്ഞ ഡാറ്റയും വാഗ്ദാനം ചെയ്ത് അദ്ദേഹം ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. അദ്ദേഹത്തിന്റെ വയര്‍ലെസ് കാരിയറായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് ഇപ്പോള്‍ 40 കോടിയിലധികം വരിക്കാരുണ്ട്.

എന്നാല്‍ റിലയന്‍സ് 'കീ മാന്‍' റിസ്‌കിന്റെ വെല്ലുവിളിയും നേരിടുന്നുണ്ടെന്നു ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായപ്പെട്ടു. 'റിലയന്‍സിന്റെ മുഖമായ അംബാനി ഇപ്പോള്‍ ചെറുപ്പമല്ല,' പത്രം ചൂണ്ടിക്കാട്ടി.

കമ്പനി ഒരു പിന്തുടര്‍ച്ച പദ്ധതി പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏകദേശം 77 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനി ഒരു കുടുംബസമിതി രൂപീകരിക്കുകയാണെന്നും അടുത്ത വര്‍ഷം അവസാനത്തോടെ പിന്തുടരല്‍ ആസൂത്രണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മിന്റ് പത്രം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ കാവില്‍ രാമചന്ദ്രന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു, ''വലിയ, ഒറ്റസ്തംഭ കെട്ടിടത്തിന് വലിയ അന്തര്‍ലീനമായ അപകടങ്ങളുണ്ട്.''


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it