എണ്ണസമ്പന്നമായ സൗദിക്ക് പുത്തന്‍ ലോട്ടറിയായി വമ്പന്‍ സ്വര്‍ണഖനി കണ്ടെത്തി

ലോകത്തെ ഏറ്റവും വലിയ എണ്ണ (ക്രൂഡോയില്‍) സമ്പന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് പുത്തന്‍ ലോട്ടറിയായി വമ്പന്‍ സ്വര്‍ണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദെന്‍/Ma'aden) ആണ് 125 കിലോമീറ്ററോളം നീളംവരുന്ന ഖനി കണ്ടെത്തിയത്.

സൗദി അറേബ്യയുടെ മധ്യപ്രവിശ്യയില്‍ നിലവിലെ ഖനിയായ മന്‍ശൂറാ മസാറയ്ക്ക് സമീപമാണ് പുതിയ ഖനിയുള്ളത്. 2022ല്‍ തുടക്കമിട്ട സ്വര്‍ണ പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് മആദെന്‍ വ്യക്തമാക്കി.
സൗദിക്ക് വന്‍ നേട്ടം
ക്രൂഡോയില്‍ കയറ്റുമതിയാണ് സൗദി അറേബ്യയുടെ പരമ്പരാഗത വരുമാന മാര്‍ഗം. ലോകം ഹരിതോര്‍ജങ്ങളിലേക്ക് മാറിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വരുമാനം പിടിച്ചുനിറുത്താനായി മറ്റ് മേഖലകളിലേക്കും 'വിഷന്‍ 2030' എന്ന ലക്ഷ്യവുമായി സൗദി അറേബ്യ കടന്നിരുന്നു.
രാജ്യത്ത് ടൂറിസം അനുവദിച്ചതും വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തതും ഇതിലൊന്നാണ്. മാത്രമല്ല, നിരവധി രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യ മേഖലകളിലടക്കം നിക്ഷേപങ്ങള്‍ക്കും സൗദി തുടക്കമിട്ടിരുന്നു. ഇത്തരത്തില്‍ വൈവിധ്യവത്കരണങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് പുതുമധുരമായി പുത്തന്‍ സ്വര്‍ണഖനി കണ്ടെത്തിയത്.
ഖനനം ഊര്‍ജിതമാക്കും
മന്‍ശൂറ മസാറയ്ക്കടുത്ത് ദക്ഷിണ ഉറൂഖ് പ്രവിശ്യയിലാണ് പുത്തന്‍ ഖനി കണ്ടെത്തിയത്. സമീപത്തെ ജബല്‍ ഖദാറ, ബിര്‍ തവീല എന്നിവിടങ്ങളില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലും പര്യവേഷണം നടക്കും. മൊത്തം 125 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വര്‍ണഖനിയുള്ളത്.
മന്‍ശൂറാ മസാറയില്‍ 2023ലെ കണക്കനുസരിച്ച് 70 ലക്ഷം ഔണ്‍സ് സ്വര്‍ണശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെനിന്ന് വര്‍ഷം 2.5 ലക്ഷം സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമാകും.
പുത്തന്‍ സ്വര്‍ണഖനിയില്‍ സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഒരിടത്ത് നിന്ന് ടണ്ണിന് 10.4 ഗ്രാമും മറ്റൊരിടത്ത് നിന്ന് 20.6 ഗ്രാും സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു. അതായത്, വന്‍ സ്വര്‍ണശേഖരം തന്നെ ഇവിടങ്ങളിലുണ്ടെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it