കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കമ്പനികളുടെ പ്രവര്‍ത്തനം: ആശയക്കുഴപ്പം തുടരുന്നു, സംരംഭകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാതെ ജനങ്ങളുടെ ജീവതോപാധി സംരംക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുമ്പോഴും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച അവ്യക്തതകളും ആശയക്കുഴപ്പങ്ങളും സംരംഭകരെ വെട്ടിലാക്കുന്നു. ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനികള്‍ വരെ അപ്രതീക്ഷീതമായി പൂട്ടിയിടേണ്ടി വരുന്നതുകൊണ്ട് സംരംഭകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാണ് സംസ്ഥാനത്തെ ചിലയിടങ്ങളിലെ കമ്പനികളെ നിശ്ചലമാക്കിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ വീടുകളില്‍ പോയി വരുന്നത് അനുവദിക്കില്ലെന്നും ജീവനക്കാരെ കമ്പനിക്കുള്ളില്‍ തന്നെ താമസിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്. ഇതുമൂലം അവശ്യസേവന വിഭാഗത്തില്‍ പെട്ട കമ്പനികള്‍ക്ക് പോലും തുറന്ന് പ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്.
ഒരേ സ്വഭാവമുള്ള കമ്പനികള്‍ക്ക് രണ്ട് നിയമം!
വരന്തരപ്പള്ളി, ആനന്ദപുരം എന്നിവിടങ്ങളില്‍ രണ്ട് ആയുര്‍വേദ മരുന്ന് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കൊച്ചുമോന്റെ രണ്ട് കമ്പനികളും കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് കമ്പനി അടച്ചത്. ''സോറിയാസിസിന് പ്രത്യേക ചികിത്സ നല്‍കുന്ന ഒരു ആയുര്‍വേദ ആശുപത്രി ഞങ്ങള്‍ക്കുണ്ട്. അവിടെ ഉപയോഗിക്കുന്ന എണ്ണയിലെ പ്രധാന ചേരുവ ചന്ദനമാണ്. ഈ എണ്ണ ദിവസങ്ങളെടുത്ത് പതുക്കെ ചൂടാക്കിയാണ് ഒരുക്കുന്നത്. പെട്ടെന്ന് നോട്ടീസ് തന്ന് പൂട്ടിയതോടെ എണ്ണ മുഴുവന്‍ ചീത്തയായി. കിലോഗ്രാമിന് 28,000 രൂപയ്ക്ക് പുറമേ നികുതിയും നല്‍കി വാങ്ങിയ കിലോക്കണക്കിന് ചന്ദനമാണ് അതില്‍ ചേര്‍ത്തിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം ആ ഇനത്തില്‍ മാത്രമുണ്ട്. അരിഷ്ടങ്ങള്‍ സംസ്‌കരണ പ്രക്രിയ പൂര്‍ത്തിയാകാതെ നശിച്ചു. എന്നാല്‍ ഇതേ പോലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ള വന്‍കിട ആയുര്‍വേദ മരുന്ന് നിര്‍മാണശാല അധികൃതര്‍ അടപ്പിച്ചിട്ടില്ല. ഒരേ ജില്ലയിലെ അടുത്തടുത്ത പ്രദേശത്ത് എന്തുകൊണ്ട് ഇങ്ങനെ രണ്ട് ചട്ടം?'' കൊച്ചുമോന്‍ ചോദിക്കുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ കമ്പനികളിലെ ജീവനക്കാരെ വീട്ടില്‍ പോയി വരാന്‍ അനുവദിക്കില്ലെങ്കില്‍ അവരെ ഫാക്ടറിയില്‍ താമസിപ്പിക്കാനും തയ്യാറാണെന്ന് കൊച്ചുമോന്‍ പറയുന്നു. പക്ഷേ അങ്ങനെ ഒരു ഇളവ് കൊച്ചുമോന് അധികൃതര്‍ നല്‍കിയിട്ടുമില്ല.
അവശ്യ വസ്തുക്കള്‍ കിട്ടാതെയാകും
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവരെ കമ്പനിയിലേക്ക് വരാന്‍ പോലീസ് അനുവദിക്കാത്തതിനാല്‍ അവശ്യസേവന മേഖലയിലെ കമ്പനികള്‍ വരെ അടച്ചുപൂടേണ്ടി വരികയാണ്. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിലെ ഫുഡ് പാക്കേജിംഗ് മെറ്റീരിയല്‍ നിര്‍മാണ കമ്പനിയായ മരിയ റോട്ടോ പാക്കിന്റെ പ്രവര്‍ത്തനം ഇതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ യൂണിറ്റിലെ മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ പൊലീസ് തടയുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്യാനുള്ള വസ്തുക്കളാണ് ഈ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഭക്ഷ്യോല്‍പ്പന്ന കമ്പനികള്‍ക്കുള്ള പാക്കേജിംഗ് മെറ്റീരിയല്‍ സപ്ലെ തടസ്സപ്പെട്ടിരിക്കുകയാണ്.

''ഇത്തരം തടസ്സവാദങ്ങളും പോലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തുനിന്നുള്ള പ്രാദേശിക തലത്തില്‍ വിഭിന്നമായുള്ള ഇടപെടലുകളും കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. ജീവനക്കാരെ കമ്പനിക്കുള്ളില്‍ താമസിപ്പിച്ച് പണിയെടുപ്പിക്കാന്‍ എല്ലാ സംരംഭകര്‍ക്കും സാധിക്കണമെന്നില്ല. എല്ലാ ജീവനക്കാരും അതിന് തയ്യാറാകണമെന്നുമില്ല. കമ്പനികള്‍ അടച്ചിട്ടാല്‍ സാധാരണ ജോലിക്കാരുടെ വരുമാനം നിലയ്ക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രാദേശിക ഭരണകൂടങ്ങളും വ്യവസായ വകുപ്പും ശ്രമിച്ചേ മതിയാകൂ,'' ഒല്ലൂരില്‍ വ്യവസായ യൂണിറ്റ് നടത്തുന്ന സിജോ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it