സ്വിഗ്ഗിയിൽ ഓര്‍ഡര്‍ ചെയ്യൂ, ജയിലില്‍ നിന്ന് ഭക്ഷണമെത്തും
ജയില്‍ ഫുഡ് ലഭിക്കാന്‍ ഇനി കൗണ്ടറുകളില്‍ ക്യൂ നില്‍ക്കേണ്ട. കേരളത്തിലെ ജയിലുകളില്‍ ഒരുക്കുന്ന ഭക്ഷണങ്ങള്‍ ഓണ്‍ലൈനിലൂടെയും വില്‍ക്കാനുള്ള പദ്ധതിയിലാണ് അധികൃതര്‍. വിയ്യൂര്‍ ജയില്‍ ഓണ്‍ലൈന്‍ ഡെലിവറി ലഭ്യമാക്കിക്കഴിഞ്ഞു. അധികം താമസിയാതെ കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം ആരംഭിക്കും.
വിയ്യൂര്‍ ജയിലില്‍ ബിരിയാണി കോമ്പോ ആണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. 300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റ് ചെയ്ത ഒരു ചിക്കന്‍ പീസ്, മൂന്ന് ചപ്പാത്തി, ഒരു കപ്പ് കേക്ക്, സാലഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പിവെള്ളം എന്നിവയാണ് വിയ്യൂര്‍ ജെയ്‌ലില്‍ നി്ന്നുള്ള ബിരിയാണി കോമ്പോയില്‍ ഉള്‍പ്പെടുന്നത്. ഇതിന് 127 രൂപയാണ് വില. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ഇതിനായി സ്വിഗ്ഗ്വിയുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കോമ്പോ ലഞ്ച് തന്നെയാണ് ഓണ്‍ലൈനിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് കാക്കനാട് ജില്ലാ ജയില്‍ അധികൃതര്‍ പറയുന്നു. ഇതിനായി സ്വിഗ്ഗ്വി, സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് തുടങ്ങിയ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ്.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ 25,000 ചപ്പാത്തികളും 500 ബിരിയാണികളുമാണ് ഒരു ദിവസം വില്‍ക്കുന്നത്. 100 പേരാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. ജയില്‍ ഭക്ഷണത്തിന് മികച്ച വില്‍പ്പനയുണ്ടെങ്കിലും ആദ്യമായാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.