ഗ്രോസറിക്ക് വിട! പല ചരക്ക് എത്തിച്ച് നല്‍കുന്ന സേവനം സൊമാറ്റോ പൂര്‍ണമായും അവസാനിപ്പിച്ചു

സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ ഉള്‍പ്പെടെ പല ആപ്പുകളും ഓണ്‍ലൈന്‍ ഗ്രോസറി വിഭാഗം നിര്‍ത്തുന്നു. സൊമാറ്റോ ഗ്രോസറി എന്ന പലചരക്ക് വിഭാഗം പൂര്‍ണമായി നിര്‍ത്തുകയാണെന്നാണ് കമ്പനിയുടെ അറിയിപ്പ്. കോവിഡ് കാലത്ത് പൊന്തിവന്ന പല ഗ്രോസറി ആപ്പുകളും ഇപ്പോള്‍ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സൊമറ്റോ ഗ്രോസറി കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കമ്പനി ഈ വിഭാഗം നിര്‍ത്തലാക്കിയിരിക്കുകയാണ്. കോവിഡ് കാലത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ നിരവധി വിതരണക്കാരെ കമ്പനി ഇതിനായി നിയമിച്ചിരുന്നു.
ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതോട് കൂടി കമ്പനിക്ക് നഷ്ടം താങ്ങാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കാലത്താണ് സ്വിഗ്ഗിയും സൊമാറ്റോയും ഗ്രോസറി വിഭാഗത്തിന്റെ സേവനങ്ങള്‍ ചെറുഗ്രാമങ്ങളില്‍ പോലും എത്തിച്ചിരുന്നത്. ഏതിരാളികള്‍ക്കൊപ്പം സൊമാറ്റോയ്ക്ക് 15 മിനിട്ട് അതിവേഗ സേവനം എത്തിക്കാനാകുന്നില്ല എന്നും കമ്പനി പറയുന്നു. സൊമാറ്റോ ഗ്രോസറി വിഭാഗം നിര്‍ത്തിയാലും ഗ്രോഫേഴ്‌സിലെ നിക്ഷേപം നിലനിര്‍ത്തുമെന്നും കമ്പനി പറയുന്നു. രാജ്യം മുഴുവന്‍ ശക്തമായ സാന്നിധ്യമുള്ള ഗ്രോസറി ഡെലിവറി വിഭാഗമാണ് ഗ്രോഫേഴ്‌സ്.
സ്വിഗ്ഗി ഇപ്പോഴും സ്വിഗ്ഗി ജീനീ എന്ന വിഭാഗത്തിലൂടെ ഗ്രോസറി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സൊമറ്റോ പോഷകാഹാര ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന സൊമാറ്റോ ന്യൂട്രാസ്യൂട്ടിക്കല്‍ വിഭാഗം നടത്തിരുന്നു. ഈ വിഭാഗവും നിര്‍ത്തുകയാണെന്ന് ദേശീയ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ മാര്‍ക്കറ്റ് പ്ലേസ് സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ വന്നതാണ് സൊമാറ്റോയെ ഈ മേഖലയില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോഗ്യ പരിപാലനത്തിനായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഡയറ്റ് ഡ്രിങ്കുകള്‍, ഗുളികകള്‍ എന്ിവയെല്ലാം അടങ്ങുന്നതാണ് ന്യൂട്രാസ്യൂട്ടിക്കല്‍സ്.
കഴിഞ്ഞ മാസം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റോ 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 356 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവില്‍ ഇത് 99.8 കോടി രൂപയായിരുന്നു. വരുമാനം വന്‍ തോതില്‍ വര്‍ധിച്ചിട്ടും നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനി മൊത്തം വരുമാനമായി 916 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 283.5 കോടി രൂപയുടെ വരുമാനത്തില്‍ നിന്നുള്ള വന്‍ കുതിപ്പാണ് ഇത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it