പരിഗണിക്കാം നിര്‍മാണ, ഇലക്ട്രിക്കല്‍, ബാങ്കിംഗ് രംഗത്തെ ഈ 4 ഓഹരികള്‍

അടിസ്ഥാന സൗകര്യ വികസനം, റിയല്‍ എസ്റ്റേറ്റ് നിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടക്കുന്നത് കൊണ്ട് സിമന്റ്റ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. കാലവര്‍ഷം നീണ്ടുപോയതും പൊതു തിരഞ്ഞെടുപ്പ് വരുന്നതും കാരണം ഹൈവേ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും കാലതാമസം നേരിടും. ഫാസ്റ്റ് ടാഗ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചത് കൊണ്ട് ബി.ഒ.ടി പദ്ധതികള്‍ക്ക് ടോള്‍ പിരിക്കുന്നത് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത 5 വര്‍ഷത്തില്‍ സിമന്റ് വ്യവസായത്തില്‍ പ്രതിവര്‍ഷം 160 ദശലക്ഷം ടണ്‍ ഉത്പാദന ശേഷി വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പരിഗണിക്കാവുന്ന നാലു ഓഹരികള്‍ നോക്കാം:

കെ.ഇ.ഐ ഇന്‍ഡസ്ട്രീസ് (KEI Industries Ltd):

കേബിള്‍, വയറിംഗ് രംഗത്ത് ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് കെ ഇ ഐ ഇന്‍ഡസ്ട്രീസ്. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനത്തില്‍ 16.80 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 5,791 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 10.82 ശതമാനം വര്‍ധിച്ച് 627 കോടി രൂപയായി. അറ്റാദായം 7.12 ശതമാനം വര്‍ധിച്ച് 412 കോടി രൂപയായി. അറ്റാദായ മാര്‍ജിന്‍ 7.12 ശതമാനമായി ഉയര്‍ന്നു (നേരത്തെ 6.84ശതമാനം). ഡിസംബര്‍ പാദത്തില്‍ ഇ.എച്ച്.വി (എക്‌സ്ട്രാ ഹൈ വോള്‍ടേജ്) കേബിളുകളുടെ വിറ്റുവരവില്‍ രണ്ടു ഇരട്ടി വര്‍ധന ഉണ്ടായി 186 കോടി രൂപയായി, കയറ്റുമതി 196 കോടി രൂപ. അടുത്ത മൂന്ന് വര്‍ഷത്തില്‍ 1,500 കോടി രൂപയുടെ മൂലധന ചെലവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരും. ഇതിലൂടെ വരുമാനത്തില്‍ 15 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു.

പൂനെ നഗരത്തില്‍ ചിഞ്ച്വാദില്‍ വീടുകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉള്ള കേബിളുകള്‍ നിര്‍മിക്കുന്ന കേന്ദ്രം 2025 മാര്‍ച്ചില്‍ പ്രവര്‍ത്തന ക്ഷമമാകും. ഇതില്‍ നിന്ന് 900 കോടി രൂപയുടെ വരുമാനം നേടാന്‍ സാധിക്കും. ഗുജറാത്തില്‍ സനന്ദില്‍ 1,000 കോടി ചെലവഴിച്ചു നിര്‍മിക്കുന്ന പുതിയ യൂണിറ്റ് 2024-25 നാലാം പാദത്തില്‍ പൂര്‍ത്തിയാവും. 5000 കോടി രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. റീറ്റെയ്ല്‍, എക്‌സ്ട്രാ ഹൈ വോള്‍ടേജ് കേബിളുകളുടെ വില്‍പ്പന വര്‍ധിക്കുന്നത് കൊണ്ട് EBITDA മാര്‍ജിന്‍ 10.5ശതമാനത്തില്‍ നിന്ന 12 ശതമാനമായി ഉയരും. നിലവില്‍ 3,830 കോടി രൂപയുടെ ഓര്‍ഡര്‍ കൈവശമുണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - നിലനിര്‍ത്തുക (Hold)

ലക്ഷ്യ വില - 3,325 രൂപ

നിലവില്‍ - 3,180.90 രൂപ

Stock Recommendation by Systematix Institutional Equities.


കെ.എന്‍.ആര്‍ കണ്‍സ്ട്രക്ക്ഷന്‍സ് (KNR Constructions Ltd):

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയ ഹൈവേ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനിയാണ് കെ.എന്‍.ആര്‍. 2023-24 ഡിസംബര്‍ പാദത്തില്‍ പുതിയ വലിയ ഓര്‍ഡറുകള്‍ ഒന്നും ലഭിച്ചില്ല. 6,600 കോടി രൂപയുടെ പദ്ധതികള്‍ നിലവില്‍ നടപ്പാക്കാനുണ്ട്. 2023-24ല്‍ 3,000 കോടി രൂപയുടെ വരെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,000 കോടി രൂപയുടെ വരുമാനം, 18-19ശതമാനം മാര്‍ജിന്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ പദ്ധതികള്‍ കേന്ദ്ര, പശ്ചിമ മേഖലയില്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കും. റയില്‍ വേക്ക് തുരങ്കങ്ങള്‍ നിര്‍മിക്കാനുള്ള ടെണ്ടറിലും പങ്കെടുക്കും. മൊത്തം 3000 കോടി രൂപയുടെ റയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. മെട്രോ പദ്ധതികള്‍ കരസ്ഥമാക്കാനും ശ്രമം നടത്തും. ജാര്‍ഖണ്ഡില്‍ 1200 കോടി രൂപയുടെ ഖനന പദ്ധതികള്‍ നടപ്പാക്കും. 2023-24 ആദ്യ പകുതിയില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചത് കുറവാണെങ്കിലും രണ്ടാം പാദത്തില്‍ കൂടുതല്‍ ബിസിനസ് നേടാന്‍ സാധിക്കും. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 10ശതമാനം, EBITDA 8ശതമാനം, അറ്റാദായം 12ശതമാനം വര്‍ധിക്കുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 325 രൂപ

നിലവില്‍ - 263.55 രൂപ

(Stock Recommendation by Motilal Oswal Financial Services).

ജെ.കെ സിമന്റ് ലിമിറ്റഡ് (JK Cement Ltd):

വേരിയബിള്‍ ചെലവുകള്‍ കുറഞ്ഞത് ക്കൊണ്ടും വൈറ്റ് സിമന്റ് വില്‍പ്പനയില്‍ മെച്ചപ്പെട്ട ആദായം ലഭിച്ചത് കൊണ്ടും ഡിസംബര്‍ പാദത്തില്‍ നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 630 കോടി രൂപ ലഭിച്ചു. പുതിയതായി പ്രതിവര്‍ഷം 6 ദശലക്ഷം ടണ്‍ ഉത്പാദന ശേഷി കിഴക്ക്, മധ്യ മേഖലയില്‍ 2025-26 ഓടെ സ്ഥാപിക്കും. കര്‍ണാടകത്തില്‍ പുതിയ വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനം (Waste Heat Recovery) നടപ്പാക്കുന്നത് വഴി ടണ്ണിന് 30 മുതല്‍ 40 വരെ ലാഭം നേടാന്‍ സാധിക്കും. 2023-24 ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനത്തില്‍ 22ശതമാനം, വില്‍പ്പനയില്‍ 21ശതമാനം, EBITDA 55ശതമാനം വര്‍ധിച്ചു (1500 കോടി രൂപ). പ്രവര്‍ത്തന മാര്‍ജിന്‍ 18ശതമാനം. ഡിസംബര്‍ പാദത്തില്‍ ഗ്രെ സിമന്റ്റ് ഉത്പാദന ശേഷി വിനിയോഗം 75 ശതമാനമായിരുന്നു. വാര്‍ഷിക സിമന്റ്റ് ഡിമാന്‍ഡ് 7 മുതല്‍ 9ശതമാനം വര്‍ധിക്കുമെന്ന് കരുതുന്നു. 2023-24ല്‍ മൂലധന ചെലവ് ആദ്യ മൂന്ന് പാദങ്ങളില്‍ 900 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തോടെ മൊത്തം 1,200 കോടി രൂപ. വരും വര്‍ഷങ്ങളില്‍ മൂലധന ചെലവ് ലക്ഷ്യമിടുന്നു. 2022-23 മുതല്‍ 2025-26 കാലയളവില്‍ വില്‍പ്പനയില്‍ 13ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 4700 രൂപ

നിലവില്‍ 4171 രൂപ.

Stock Recommendation by Motilal Oswal Financial Services.

കരൂര്‍ വൈശ്യ ബാങ്ക് (Karur Vysya Bank Ltd ):

തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാണിജ്യ ബാങ്കായ കരൂര്‍ വൈശ്യ ബാങ്ക് 2023-24ല്‍ മൂന്ന് പാദങ്ങളില്‍ മെച്ചപ്പെട്ട ലാഭക്ഷമത കൈവരിച്ചു. അറ്റാദായം 50% വര്‍ധിച്ച് 1149 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ വായ്പയില്‍ 17%, ഡിപ്പോസിറ്റുകളില്‍ 13% വളര്‍ച്ച കൈവരിച്ചു. മൂന്ന് പാദങ്ങളില്‍ ഡിപ്പോസിറ്റ് ചെലവുകള്‍ 5.13% (മുന്‍വര്‍ഷം 4.15%), വായ്പ യില്‍ നിന്നുള്ള ആദായം 9.88%, മുന്‍ വര്‍ഷം 8.22%. ഫണ്ട് ചെലവുകള്‍ 5.16% (മുന്‍പ് 4.19%). ആസ്തിയില്‍ നിന്നുള്ള ആദായം മെച്ചപ്പെട്ടു 1.58% (നേരത്തെ 1.19%). ഡിസംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 15% വര്‍ധിച്ചു -1001 കോടി രൂപ. സ്വര്‍ണ വായ്പ, ഭവന വായ്പ, വാഹന വായ്പ, വസ്തുവിന്മേലുള്ള വായ്പ , വ്യക്തിഗത വായ്പ എന്നിവയില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട വായ്പ വളര്‍ച്ച, അനുകൂലമായ വായ്പ ചെലവുകള്‍, നിഷ്‌ക്രിയ ആസ്തികളിലേക്ക് പോകുന്ന കടങ്ങള്‍ കുറയുന്നത് മൂലം ബാങ്കിന്റ്റെ ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. 2023-24 മുതല്‍ 2025-26 കാലയളവില്‍ ആസ്തിയില്‍ നിന്നുള്ള ആദായം 1.6%, ഓഹരിയില്‍ നിന്നുള്ള ആദായം 17% കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 230 രൂപ

നിലവില്‍ - 180.10

Stock Recommendation by Anand Rathi Research.

(Stock Market Investment is always subject to market risk. Do prior study)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it