വിദേശ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; അദാനി ഗ്രൂപ്പിന് നഷ്ടം ഒരു ലക്ഷം കോടി രൂപയിലേറെ!

ഓഹരി വിപണിയില്‍ കാളക്കൂറ്റന്മാരെ പോലെ പാഞ്ഞ അദാനി ഗ്രൂപ്പ് കമ്പനി ഓഹരികള്‍ക്കും അതിന്റെ പിന്‍ബലത്തില്‍ കുതിച്ചുയര്‍ന്ന ഗൗതം അദാനിയുടെ സമ്പത്തിനും തിരിച്ചടി. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, എന്‍എസ്ഡിഎല്‍, അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപ നിക്ഷേപിച്ചിരിക്കുന്ന മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ എക്കൗണ്ട് മരവിപ്പിച്ചതോടെ ഇന്ന് അദാനി ഗ്രൂപ്പിന്റെ ആറ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനത്തില്‍ വന്‍ ശോഷണമാണ് സംഭവിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി സെസ് എന്നിവയുടെ ഓഹരി വില തിങ്കളാഴ്ച രാവിലെ 20 ശതമാനത്തിലേറെ ഇടിഞ്ഞു. അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ വില ഇന്ന് രാവിലെ അഞ്ചുശതമാനത്തിലേറെ ഇടിഞ്ഞു.

ആല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ എക്കൊണ്ടുകളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്.

കള്ളപ്പണം തടയല്‍ (പിഎംഎല്‍എ) നിബന്ധന പ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതണ്. ഈ കമ്പനികള്‍ക്ക് വെബ്‌സൈറ്റുകള്‍ ഇല്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

എക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഈ ഫണ്ടുകള്‍ക്ക് പുതിയ ഓഹരികള്‍ വാങ്ങാനോ കൈയിലുള്ളവ വില്‍ക്കാനോ സാധിക്കില്ല.
അംബാനിയുമായുള്ള അകലം കൂടുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാരഥി മുകേഷ് അംബാനിക്ക് ശക്തമായ മത്സരം സമ്മാനിച്ചുകൊണ്ടായിരുന്നു ഗൗതം അദാനിയുടെ കുതിപ്പ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നതോടെ ഗൗതം അദാനിയുടെ സമ്പത്ത് വന്‍തോതില്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ന് ഓഹരികള്‍ കനത്ത വിലയിടിവ് നേരിട്ടതോടെ അദാനിയുടെ സമ്പത്ത് താഴ്ന്നു. ഓഹരി വിലയിടിവ് നേരിട്ടതോടെ ഗൗതം അദാനിയുടെ സമ്പത്തില്‍ 6.3 ബില്യണ്‍ ഡോളര്‍ ഇടിവാണുണ്ടായത്. ഇതോടെ സമ്പത്ത് 68.6 ബില്യണ്‍ ഡോളറായി.

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം ഇന്ന് ഉച്ചയ്ക്ക് അംബാനിയുടെ സമ്പത്ത് 85.8 ബില്യണ്‍ ഡോളറാണ്.

ഈ വര്‍ഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ വന്‍തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. വില വര്‍ധനയ്ക്ക് പിന്നില്‍ പ്രധാനമായും വിദേശ ഫണ്ടുകളുമായിരുന്നു. ചെറുകിട നിക്ഷേപകരുടെ പിന്‍ബലത്തോടെയല്ലാതെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ കുതിച്ചുയരുന്നതിലെ റിസ്‌ക് ചില അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it