ഓഹരി വിപണിയിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 1.89 ലക്ഷം കോടി രൂപ

രാജ്യത്തിന്റെ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചു മുന്നേറുന്ന ഓഹരി വിപണിയിലൂടെ ഇന്ത്യന്‍ കമ്പനികള്‍ 2021 ധനകാര്യ വര്‍ഷം സമാഹരിച്ചത് 1,89,000 കോടി രൂപ. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്‌സ് (ഐ പി ഒ), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്‌സ് (ക്യു ഐ പി), ആസ്തികളുടെയും സെക്യൂരിറ്റികളുടെയും വില്‍പന (ഒ എഫ് എസ്) എന്നിവയിലൂടെയാണ് ഓഹരി വിപണി കോവിഡ് മഹാമാരി സൃഷ്ടിച്ച രൂക്ഷമായ പ്രതിസന്ധികള്‍ക്കിടയിലും വമ്പന്‍ നേട്ടം കൈവരിച്ചതെന്ന് പ്രൈം ഡാറ്റാബേസില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓഹരി വിപണിയിലൂടെ സമാഹരിച്ച 31,511 കോടി രൂപയും ഐ പി ഒകളിലൂടെയായിരുന്നു. 2020 സാമ്പത്തിക വര്‍ഷം 13 ഐ പി ഒകളിലൂടെ സമാഹരിച്ച 20,350 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 54 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ഈ വര്‍ഷത്തെ ഒരു ഐ പി ഒയുടെ ശരാശരി വലുപ്പം 1,042 കോടിയാണ്. ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികളിലൂടെ സമാഹരിച്ച 6,480 കോടിയാണ് ഐ പി ഒകളില്‍ ഏറ്റവും വലുത്. ലിസ്റ്റ് ചെയ്ത 28ല്‍ 19 ഐ പി ഒകളും ലിസ്റ്റിംഗ് ഡേറ്റില്‍ തന്നെ 10 ശതമാനത്തിന്റെ റിട്ടേണ്‍ നല്‍കിയെന്നതാണ് മറ്റൊരു സവിശേഷത. ബര്‍ഗര്‍ കിംഗ് 131 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് 123 ശതമാനവും ഇന്‍ഡിഗോ പെയ്ന്റ്‌സ് 109 ശതമാനവും റിട്ടേണ്‍ നല്‍കി. 28ല്‍ 18 ഐ പി ഒകളും ഇഷ്യു പ്രൈസിലും കൂടിയ നിരക്കിലാണ് ട്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഐ പി ഒ ലിസ്റ്റില്‍ എസ് എം ഇകളുടെ പ്രാതിനിധ്യം ഇക്കുറി കുറവായിരുന്നു. 2020 സാമ്പത്തിക വര്‍ഷം 45 ഐ പി ഒകളിലൂടെ എസ് എം ഇകള്‍ 436 കോടി രൂപ സമാഹരിച്ച സ്ഥാനത്ത് ഈ വര്‍ഷം 28 എസ് എം ഇകള്‍ 243 കോടി രൂപയാണ് സമാഹരിച്ചത്. ഐ പി ഒക്ക് പിന്നാലെ ഇഷ്യു ചെയ്ത എഫ് പി ഒയിലുടെ (ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ്‌സ്) 15,029 കോടി രൂപ സമാഹരിക്കാനായി.

ക്യു ഐ പികള്‍ മുഖേന ഈ വര്‍ഷം സമാഹരിച്ചത് 78,731 കോടി രൂപയാണ്. 31 ലിസ്റ്റഡ് കമ്പനികളാണ് ക്യു ഐ പികളിലൂടെ ഇത്രയും തുക സമാഹരിച്ചത്. ഇത് 2020 സാമ്പത്തിക വര്‍ഷം ക്യു ഐ പികളിലൂടെ സമാഹരിച്ച 51,256 കോടി രൂപയേക്കാള്‍ 54 ശതമാനം കൂടതലാണെന്ന് പ്രൈം ഡാറ്റാബേസ് പറയുന്നു. ഐ സി ഐ സി ബാങ്കിന്റെ ക്യു ഐ പിയായിരുന്നു ഏറ്റവും വലുത്. 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിച്ചത്. എന്‍ ബി എഫ് സികളും റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുമാണ് ക്യു ഐ പികളില്‍ ആധിപത്യം ചെലുത്തിയത്. ഈ വിഭാഗത്തില്‍ പെട്ട കമ്പനികള്‍ ക്യു ഐ പിയിലൂടെ സമാഹരിച്ച തുക 66,141 കോടി രൂപയാണ്. ഇത് മൊത്തം ക്യു ഐ പികളുടെ 84 ശതാമനം വരും.

ഓഫേഴ്‌സ് ഫോര്‍ സെയില്‍ (ഒ എഫ് എസ്) മുഖേന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 30,114 കോടി രൂപയാണ് വിവിധ കമ്പനികള്‍ സമാഹരിച്ചത്. മുന്‍ വര്‍ഷം ഇത് 17,326 കോടി രൂപയായിരുന്നു. ടാറ്റാ കമ്യൂണിക്കേഷന്‍സിന്റെ ഒ എഫ് എസ് 5,386 കോടിയുടേതായിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് 4,961 കോടിയും ഐ ആര്‍ സി ടി സി 4,408 കോടിയും ഒ എഫ് എസിലൂടെ നേടി. ഓഹരി വിപണിയിലൂടെ സമാഹരിക്കപ്പെട്ട ആകെ തുകയുടെ 11 ശതമാനം ഒ എഫ് എസിലൂടെയായിരുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ അഥവാ 'ഇന്‍വിറ്റ്‌സ്' 33,515 കോടി രൂപ സമാഹരിച്ചു.

ഐ ആര്‍ എഫ് സി, മാസാഗോണ്‍ ഡോക്ക്, റെയ്ല്‍ ടെല്‍ എന്നിവയുടെ പബ്ലിക് ഓഫറിംഗുകളും ഭാരത് ഡൈനാമിക്‌സ്, എച്ച് എ എല്‍, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ഐ ആര്‍ സി ടി സി, ആര്‍ വി എന്‍ എല്‍, സെയില്‍, ടാറ്റാ കമ്യൂണിക്കേഷന്‍സ് എന്നിവയുടെ ഒ എഫ് എസും ഓഹരി വിറ്റഴിക്കലിന്റെ മുഖ്യപങ്കും കൈയടക്കി. ഈ കമ്പനികള്‍ 22,594 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഈ കമ്പനികള്‍ പോയ വര്‍ഷം 6,441 കോടിയുടെ സ്വന്തം ഓഹരികള്‍ ബൈബാക്ക് നടത്തിയിരുന്നതാണ്.

ഐ പി ഒക്കായി ക്യൂവിലുള്ള കമ്പനികളുടെ എണ്ണം 32 ആണ്. ഇതില്‍ ഐ പി ഒയിലൂടെ 18,000 കോടി സമാഹരിക്കുന്നതിനായി 18 കമ്പനികള്‍ക്ക് സെബി അനുമതി നല്‍കിയിട്ടുണ്ട്. 23,000 കോടി സമാഹരിക്കുന്നതിനായി 14 കമ്പനികള്‍ അനുമതി കാത്തു നില്‍ക്കുന്നു. എന്നാല്‍ പ്രൈം ഡാറ്റാ ബേസിലെ വിവരമനുസരിച്ച് അടുത്ത സാമ്പത്തിക വര്‍ഷം സെക്കന്‍ഡറി മാര്‍ക്കറ്റിലെ പ്രതികൂല ചലനങ്ങള്‍ കമ്പനികളുടെ ഫണ്ട് സമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it