ഓഹരി വിപണിയില്‍ ഇന്നും ഇടിവ്; കാരണങ്ങള്‍ ഇവയാണ്

വെള്ളിയാഴ്ച താഴ്ചയോടെ വാരാന്ത്യത്തില്‍ വ്യാപാരം ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും അതേ പാതയാണ് പിന്തുടര്‍ന്നത്. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന പണനയവും ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതുകൊണ്ടുള്ള അവ്യക്തതയുമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ താഴേയ്ക്ക് വലിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ടവ.

ഐറ്റി ഓഹരികള്‍ താഴ്ചയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നിക്ഷേപകരുടെ 4.29 ലക്ഷം കോടി രൂപയാണ് ഇന്നത്തെ ഇടിവില്‍ മാത്രം ഒലിച്ച് പോയത്. എഫ് എം സി ജി, ഫാര്‍മ ഓഹരികളും ഇന്ന് താഴ്ചയിലായിരുന്നു.

സെന്‍സെക്‌സ് 949.32 പോയ്ന്റ് അഥവാ 1.65 ശതമാനം ഇടിഞ്ഞ് 56,747.14ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 284.45 പോയ്ന്റ് അഥവാ 1.65 ശതമാനം ഇടിവോടെ 16,912.25ലും ക്ലോസ് ചെയ്തു.

കരടികള്‍ വിപണിയില്‍ പിടിമുറുക്കിയ ഇന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുക തന്നെയാണ് ചെയ്തത്.

സ്‌മോള്‍, മിഡ് കാപ് സൂചികകളും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി സ്‌മോള്‍ കാപ് സൂചിക 1.09 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ്കാപ് സൂചിക 1.42 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണിന്ന് നിലമെച്ചപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില നാമമാത്രമായി ഉയര്‍ന്നു. സ്‌കൂബിഡേ ഓഹരി വില 4.99 ശതമാനമാണ് ഇന്ന് വര്‍ധിച്ചത്.

ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരി വില 10.81 ശതമാനം ഇന്ന് താഴ്ന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it