തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്; കാരണങ്ങള്‍ ഇവയാണ്

വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വില്‍പ്പന, ഉയരുന്ന ബോണ്ട് യീല്‍ഡ്, കുതിച്ചുമുന്നേറുന്ന ക്രൂഡ് വില, പിടിവിട്ട് പോകുന്ന വിലക്കയറ്റം ഇവയെല്ലാം ചേര്‍ന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി ഇടിവോടെ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 634 പോയ്ന്റ് താഴ്ന്നതോടെ ക്ലോസിംഗ് 60,000 ത്തില്‍ താഴെ 59,465ലായി. നിഫ്റ്റി 181 പോയ്ന്റ് ഇടിഞ്ഞ് 17,757ല്‍ ക്ലോസ് ചെയ്തു. മുഖ്യ സൂചികകള്‍ രണ്ടും ഒരു ശതമാനത്തിലേറെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

അതിനിടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണി ജനുവരി 15-20 തിയ്യതികളില്‍ തിരുത്തലിന് വിധേയമാകാറുണ്ടെന്നും ബജറ്റിന് ശേഷം മറ്റൊരു റാലിക്ക് വിപണിക്ക് സാക്ഷ്യം വഹിക്കാറുണ്ടെന്നും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഈ തിരുത്തലില്‍ നിന്ന് വിപണി ഏതാനും ദിവസങ്ങളില്‍ നിന്നും തിരിച്ചുകയറുമെന്നാണ് അവരുടെ നിഗമനം.
ഇരമ്പിക്കയറി റീറ്റെയ്ല്‍ നിക്ഷേപകര്‍
മുഖ്യ സൂചികകള്‍ ഒരു ശതമാനത്തോളം ഇടിഞ്ഞെങ്കിലും വിശാല വിപണിയില്‍ താഴ്ച നാമമാത്രമാണ്. അതായത് വിപണിയിലെ ഇടിവില്‍ സ്‌മോള്‍, മിഡ്കാപ് ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരം നോക്കുകയാണ് ചെറുകിട നിക്ഷേപകര്‍. ഈ തിരുത്തല്‍ നിക്ഷേപത്തിന് അനുയോജ്യമാണോയെന്ന കാര്യത്തിലും വിദഗ്ധര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായം നിലനില്‍ക്കുമ്പോഴാണ് ചെറുകിട നിക്ഷേപകര്‍ സ്‌മോള്‍, മിഡ് കാപ് ഓഹരികളില്‍ നിക്ഷേപതാല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

ബിഎസ്ഇ മിഡ്കാപ് സൂചിക വെറും 0.07 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.05 ശതമാനവും മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ ഇടിവ് തുടരുമ്പോഴും കേരള കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ ഓഹരി വില മാത്രമേ ഇന്ന് താഴ്ന്നുള്ളൂ. സ്‌കൂബിഡേ ഓഹരി വില 9.99 ശതമാനം ഉയര്‍ന്നു. കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരി വില 7.08 ശതമാനമാണ് കൂടിയത്. ജിയോജിത് ഓഹരി വില 1.93 ശതമാനം വര്‍ധിച്ചു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it