ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ഇടിഞ്ഞു, അടിച്ചുകയറി അദാനി എന്റര്‍പ്രൈസസ്

ചാഞ്ചാട്ടത്തോടെ നീങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിനവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 153 പോയ്ന്റ് അഥവാ 0.29 ശതമാനം നഷ്ടത്തില്‍ 52,694 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 42 പോയ്ന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 15,732 ലും വ്യാപാരം അവസാനിപ്പിച്ചു. സൂചിക ഇന്‍ട്രാ-ഡേ ട്രേഡില്‍ ഉയര്‍ന്ന നിലയായ 15,858 ലും താഴ്ന്ന നിലയായ 15,659 പോയ്ന്റും തൊട്ടു.

ഐടി, മെറ്റല്‍, ഫാര്‍മ കമ്പനികളാണ് സൂചികകളുടെ നഷ്ടം കുറച്ചത്. ഈ മേഖലാ സൂചികകള്‍ എന്‍എസ്ഇയില്‍ 0.15 ശതമാനം മുതല്‍ 0.9 ശതമാനം വരെ ഉയര്‍ന്നു. വിശാല വിപണിയില്‍ സ്‌മോള്‍ക്യാപ് സൂചിക 0.23 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.14 ശതമാനം ഇടിഞ്ഞു.
ബജാജ് ഓട്ടോയുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) എന്നിവ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അദാനിയും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസും സംയുക്തമായി പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ (എഇഎല്‍) ഓഹരികള്‍ ബിഎസ്ഇയില്‍ 6.6 ശതമാനം ഉയര്‍ന്ന് 2,220 രൂപയിലെത്തി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 15 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1.82 ശതമാനം), ഫെഡറല്‍ ബാങ്ക് (1.35 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.05 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.40 ശതമാനം), കേരള ആയുര്‍വേദ (1.14 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (2.01 ശതമാനം), കിറ്റെക്‌സ് (1.46 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.34 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.46 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം അപ്പോളോ ടയേഴ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, റബ്ഫില ഇന്റര്‍നാഷണല്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it