എസ്.ബി.ഐയെ കടത്തിവെട്ടി; എല്‍.ഐ.സി രാജ്യത്തെ ഏറ്റവും വമ്പന്‍ പൊതുമേഖലാ സ്ഥാപനം

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം എസ്.ബി.ഐയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ (LIC) സ്വന്തമാക്കി. നിലവില്‍ 5.70 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം 5.60 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം ഏകദേശം രണ്ടുലക്ഷം കോടി രൂപയുടെ വര്‍ധന എല്‍.ഐ.സി ഓഹരികളിലുണ്ടായിട്ടുണ്ട്.

ഇന്നലെ എല്‍.ഐ.സിയുടെ ഓഹരിവില 5.30 ശതമാനം മുന്നേറി ഒരുവേള 900 രൂപ ഭേദിച്ചിരുന്നു. 2022 മേയ് 17നായിരുന്നു എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പന (IPO). 949 രൂപയായിരുന്നു ഇഷ്യൂ വിലയെങ്കിലും ലിസ്റ്റിംഗ് നടന്നത് 875 രൂപയിലായിരുന്നു.
തുടര്‍ന്ന്, ഇന്നലെയാണ് ആദ്യമായി ഓഹരിവില ലിസ്റ്റിംഗ് വിലയേക്കാള്‍ ഉയരത്തിലെത്തിയത്. നിലവില്‍ 1.21 ശതമാനം ഉയര്‍ന്ന് 903.35 രൂപയിലാണ് എല്‍.ഐ.സി ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരികള്‍ മുന്നോട്ട്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 ശതമാനവും 6 മാസത്തിനിടെ 45 ശതമാനവും വളര്‍ച്ച എല്‍.ഐ.സി ഓഹരികള്‍ കൈവരിച്ചിട്ടുണ്ട്. ലിസ്റ്റിംഗിന് ശേഷം ഒരുവേള 530 രൂപവരെ കൂപ്പകുത്തിയ ഓഹരിവിലയാണ് ഇപ്പോള്‍ തിരിച്ചുകയറ്റത്തിന്റെ പാതയിലൂടെ കടന്നുപോകുന്നത്.
'ജീവന്‍ ഉത്സവ്' ഉള്‍പ്പെടെ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഇന്‍ഷ്വറന്‍സ് സ്‌കീമുകളുടെ സ്വീകാര്യതയുടെ പിന്‍ബലത്തില്‍ കൂടിയാണ് എല്‍.ഐ.സി ഓഹരികളുടെ കുതിപ്പ്. അടുത്തിടെ കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് എല്‍.ഐ.സി ഓഹരികള്‍ക്ക് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് നല്‍കുകയും ലക്ഷ്യവില (Target Price) 1,040 രൂപയായി നിശ്ചയിക്കുകയും ചെയ്തത് ഓഹരി നിക്ഷേപകരെ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
എസ്.ബി.ഐ ഓഹരി
വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങിയിരിക്കുകയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ബാങ്കിംഗ് ഓഹരി പൊതുവേ കനത്ത വിറ്റൊഴിയല്‍ ട്രെന്‍ഡില്‍പ്പെട്ട് ഉലയുന്നത് എസ്.ബി.ഐ ഓഹരികളെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ 1.27 ശതമാനം താഴ്ന്ന് 628.80 രൂപയിലാണ് എസ്.ബി.ഐ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it