പലിശ നിരക്കുകള്‍ കൂടുന്നു, പിടിമുറുക്കി മാന്ദ്യ ഭയം, ലോക വിപണികള്‍ തകര്‍ച്ചയിലേക്ക്

അമേരിക്കയുടെ തൊട്ടു പിന്നാലെ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലണ്ടും അര്‍ജന്റീനയും പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ ലോക ഓഹരി വിപണികള്‍ തകര്‍ച്ചയിലേക്ക് പോകുന്ന ലക്ഷണങ്ങള്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 0.25 ശതമാനം ഉയര്‍ത്തിയപ്പോള്‍ പ്രധാന ഓഹരി സൂചികകളായ എഫ് ടി എസ് ഇ 100 (FTSE 100), എഫ് ടി എസ് ഇ 250 (FTSE-250 midcap) എന്നിവ 3 .1 ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ ഡൗ ജോണ്‍സ് സൂചിക 2.42 ശതമാനം കുറഞ്ഞ് 29,927.07, എസ് ആന്റ്റ് പി 500 3.25 ശതമാനം ഇടിഞ്ഞ് 3666.77 എന്നീ തലങ്ങളിലെത്തി.

ബി എസ് ഇ ഓഹരി സൂചിക 2 ശതമാനം ഇടിഞ്ഞ് 51495.79 ലും നിഫ്റ്റി 2.11 ശതമാനം കുറഞ്ഞ് 15360.60 യിലും അവസാനിച്ചു. പ്രധാന നിഫ്റ്റി സൂചികകള്‍ എല്ലാം തകര്‍ന്നു. നിഫ്റ്റി മെറ്റല്‍ 5 ശതമാനവും നിഫ്റ്റി ഓട്ടോ, ബാങ്ക് റിയല്‍റ്റി, ബാങ്ക്, ഐ ടി എന്നിവ 2 ശതമാനം കുറവിലുമാണ് ക്ലോസ് ചെയ്തത്.

ബിറ്റ് കോയിന്‍ വില 7 ശതമാനം ഇടിഞ്ഞ് 20969.32 ഡോളറിലെത്തി. ഈ വര്‍ഷത്തെ ബിറ്റ്‌കോയ്‌നിന്റെ ഏറ്റവും ഉയര്‍ന്ന വിലയായ 48,234 ഡോളറില്‍ നിന്ന് ഇതുവരെ കുറഞ്ഞത് 56.5 ശതമാനമാണ്!. അതേസമയം അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വലിയ മാറ്റമില്ല. കോമെക്‌സ് ഗോള്‍ഡ് ഔണ്‍സിന് 1853 ഡോളര്‍ തലത്തിലാണ്.

ബ്രെന്റ്റ് ക്രൂഡ് ഓയില്‍ വില 1.1 ശതമാനം വര്‍ധിച്ച് വീപ്പക്ക് 119.8 ഡോളറായി. അമേരിക്കന്‍ WTI ക്രൂഡ് 2 ശതമാനം ഉയര്‍ന്ന് 117.58 ഡോളറിലെത്തി. വെള്ളിയാഴ്ച് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ട്. ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. 2023 ല്‍ ലോക ഓയില്‍ ഡിമാന്റ്റ് 2 ശതമാനം ഉയരുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ നിഗമനം.
ബൈഡന്റെ വിശ്വാസം
മാന്ദ്യം അനിവാര്യത അല്ലെന്നും പണപ്പെരുപ്പം നേരിടാന്‍ കഴിയുമെന്നുമുള്ള ശുഭാപ്തി വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രകടിപ്പിച്ചു എങ്കിലും മാന്ദ്യ ഭയങ്ങള്‍ വര്‍ധിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ജൂലൈയിലും ആഗസ്റ്റിലും പലിശ നിരക്കുകള്‍ 0.50 ശതമാനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വിസ്സ് നാഷണല്‍ ബാങ്ക് അത്ഭുതപെടുത്തികൊണ്ട് 15 വര്‍ഷത്തില്‍ ആദ്യമായി 0.50 ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. അര്‍ജന്റീന 3 ശതമാനം വര്‍ധിപ്പിച്ചു. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണ്.

ജപ്പാനില്‍ നിന്ന് എത്തുന്ന വാര്‍ത്തകളും ശുഭകരമല്ല. മെയ് മാസത്തില്‍ വ്യാപാര കമ്മി 17.80 ശതകോടി ഡോളറായി. 8 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണിത്. ജപ്പാന്‍ കറന്‍സി യെന്‍ ഇടിഞ്ഞതും ഇറക്കുമതി 48 ശതമാനം വര്‍ധിച്ചതുമാണ് ഇതിന് കാരണം. എന്നാല്‍ കയറ്റുമതി 15.8 ശതമാനം മാത്രമാണ് കൂടിയത്.
ഇന്ത്യന്‍ ഓഹരി വിപണി
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് പോകുന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പലിശ നിരക്ക് ഉയരുന്നതും ഇന്ത്യന്‍ ഓഹരി വിപണിക്ക് അനുകൂലമല്ല. വ്യാപാര കമ്മി വര്‍ധിക്കുന്നതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതും ആശങ്ക ഉണ്ടാകുന്നുണ്ട്. നിഫ്റ്റി ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. സാങ്കേതിക ചാര്‍ട്ടുകളില്‍ വലിയ ബെയറിഷ് മെഴുകുതിരി (bearish candle) രൂപപെട്ടു കഴിഞ്ഞു. ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുന്ന ഐ ടി, മെറ്റല്‍ ഓഹരികളിലാണ് കൂടുതല്‍ പരിഭ്രാന്തി. ബാങ്കിംഗ്,ഫാര്‍മ, എഫ് എം സി ജി ടെലികോം എന്നീ മേഖലകള്‍ ദീര്‍ഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.


Related Articles

Next Story

Videos

Share it