കുമിളയോ, കുതിപ്പോ ഓഹരി നിക്ഷേപകര്‍ അറിയണം, ഈ പാഠം

ആര്‍ത്തിയും ഭയവുമാണു (Greed and Fear) വിപണികളെ നയിക്കുന്നതെന്നു പറയാറുണ്ട്. കൂടുതല്‍ ഉണ്ടാക്കാനുള്ള അഥവാ ലാഭം നേടാനുള്ള മോഹം ഒരു വശത്ത്; കൈയിലുള്ളതു നഷ്ടം വരുത്തുമോ എന്ന ഭീതി മറുവശത്ത്. ഈ വികാരങ്ങളാണു വാങ്ങാനും വില്‍ക്കാനുമുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍.

ഇതത്ര മോശം കാര്യമൊന്നുമല്ല. മനുഷ്യന്‍ കൈമാറ്റങ്ങള്‍ തുടങ്ങിയ കാലം മുതല്‍ ഉള്ളതാണ്. എല്ലായ്‌പ്പോഴും അപ്പോഴത്തെ ആവശ്യമോ ഉപയോഗമോ കണക്കാക്കിയല്ല കൊടുക്കല്‍ വാങ്ങല്‍. എന്റെ കൈയില്‍ പഴം ഉണ്ട്. ഇപ്പോള്‍ ആവശ്യത്തിനു ഭക്ഷ്യ സാധനങ്ങളും ഉണ്ട്. പക്ഷേ കുറേ നാള്‍ കഴിയുമ്പോള്‍ എനിക്കു ഭക്ഷ്യ സാധനങ്ങള്‍ വേണ്ടിവരും. പഴം അതിനു മുമ്പേ ചീഞ്ഞു പോകും. അന്നു വില്‍ക്കാന്‍ എനിക്ക് ഒന്നുമുണ്ടാകില്ല. അതിനാല്‍ ഇപ്പോള്‍ കൈയിലുള്ള പഴം കൊടുത്തു പിന്നീടു വില്‍ക്കാവുന്ന സാധനങ്ങള്‍ വാങ്ങി വയ്ക്കുന്നു. ഇതാണു ബാര്‍ട്ടര്‍ (ഉല്‍പ്പന്ന കൈമാറ്റ) കാലത്തെ വ്യാപാരങ്ങള്‍ക്കു പിന്നിലും ഉള്ളത്. അതിനെ വിശകലനം ചെയ്ത് ആര്‍ത്തിയും ഭയവും എന്നു പറയാം. അല്ലെങ്കില്‍ വെറുതേ കരുതല്‍ എന്നു കണക്കാക്കാം.

ഒന്നു വ്യക്തം. ഈ ആര്‍ത്തിയും ഭയവും ഉള്ളതുകൊണ്ടാണു വ്യാപാരങ്ങള്‍ നടക്കുന്നത്. അതു കൊണ്ടു തന്നെ ലോക പുരോഗതിയുടെ അടിസ്ഥാന ഘടകമായി ഇതിനെ കണക്കാക്കാം. എന്നാല്‍ ഇത് പലപ്പോഴും വൈരുദ്ധ്യം സൃഷ്ടിക്കും. പല സാമാന്യ തത്വങ്ങളും വ്യക്തിതലത്തില്‍ അത്ര നല്ലതാകണമെന്നില്ല. ഒരു ഉദാഹരണം പറയാം. സമൂഹത്തില്‍ ഉപഭോഗം വര്‍ധിച്ചാലേ സാമ്പത്തിക വളര്‍ച്ച ഉണ്ടാകൂ. ഇതു സാമാന്യതത്വം. സൂഹത്തിലെ എല്ലാവരും ചെലവുചുരുക്കി സമ്പാദ്യം കൂട്ടിയാല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ല. എല്ലാവര്‍ക്കും ഇതറിയാം. എന്നാല്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക വളര്‍ച്ച ചെലവുചുരുക്കി സമ്പാദ്യം കൂട്ടുന്നതിലാണെന്ന് എല്ലാവരും പറയും. അതും സാമാന്യ തത്വം.

സമൂഹതലത്തിലെ സാമാന്യതത്വം വ്യക്തിതലത്തിലെ സാമാന്യതത്വത്തിനു വിപരീതമാകുന്നു.
ഉത്സാഹത്തിമിര്‍പ്പ്
ഈ തത്വവിചാരം സമീപകാലത്തെ ഓഹരിവിപണി പ്രവണതകളുമായി ബന്ധപ്പെട്ടതാണ്. എന്തൊരു ഉത്സാഹത്തിമിര്‍പ്പിലാണു വിപണി? മുന്നില്‍ കാണാവുന്നത് അസാധാരണമായ വളര്‍ച്ചയുടെ തുടര്‍ക്കഥ മാത്രം എന്ന മട്ടിലാണു വിപണി നീങ്ങുന്നത്.

കോവിഡിന്റെ തുടക്കത്തില്‍ (കഴിഞ്ഞ വര്‍ഷം മാര്‍ച്ച്) തകര്‍ന്നടിഞ്ഞ വിപണി ഒന്നര വര്‍ഷം കൊണ്ട് എത്ര വലിയ കുതിപ്പാണു നടത്തിയത്. കോവിഡിനു ശേഷം സാമ്പത്തിക രംഗത്തു V ആകൃതിയില്‍ വളര്‍ച്ച ഉണ്ടാകുമെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ നാഴികയ്ക്കു നാല്‍പതു വട്ടം പറഞ്ഞെങ്കിലും അതു സംഭവിച്ചത് ഓഹരി വിപണിയില്‍ മാത്രമാണ്. (അദ്ദേഹത്തിന്റെ ഉപദേശം മതിയായെന്നു സര്‍ക്കാറിനു തോന്നിയിട്ടാകണം സുബ്രഹ്മണ്യന്‍ പഠിപ്പീര് പണിയിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.) കോവിഡ് കാല താഴ്ചയില്‍ നിന്ന് ഈ ഒക്ടോബര്‍ 19 വരെ സെന്‍സെക്‌സ് 142.78 ശതമാനവും നിഫ്റ്റി ഫിഫ്റ്റി 147.69 ശതമാനവും ഉയര്‍ന്നു.

ഇത് അത്ര വലിയ ഉയര്‍ച്ചയൊന്നുമല്ല. കോവിഡിനു തൊട്ടു മുന്‍പ് വിപണി എത്തിയിരുന്ന ഉയരങ്ങളില്‍ നിന്ന് കണക്കാക്കിയാല്‍ ഉയര്‍ച്ച അത്ര നാടകീയമല്ല എന്നു കാണാം. നിഫ്റ്റി 2020 ജനുവരിയില്‍ 12,256.8 വരെ എത്തിയതാണ്. അവിടെ നിന്ന് കണക്കാക്കിയാല്‍ 51.79 ശതമാനം കയറ്റമേ 22 മാസം കൊണ്ട് ഉണ്ടായിട്ടുള്ളു. സെന്‍സെക്‌സിലെ കുതിപ്പും സമാനം തന്നെ.
അസാധാരണ വളര്‍ച്ച
അതേ സമയം അസാധാരണമായ കയറ്റം ഇടത്തരം, ചെറുകിട (മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ) ഓഹരികളില്‍ ഉണ്ടായി. മാര്‍ച്ച് 20നും ഒക്ടോബര്‍ 19നുമിടയില്‍ സ്‌മോള്‍ ക്യാപ് സൂചിക കുതിച്ചത് 271 ശതമാനം; 3203 ല്‍ നിന്ന് 11,877 ലേക്ക്. മിഡ് ക്യാപ് സൂചികയാകട്ടെ ഇക്കാലയളവില്‍ 209 ശതമാനം ഉയര്‍ന്നു; 10,750 ല്‍ നിന്ന് 33,260 ലേക്ക്.

ചെറുകിട, ഇടത്തരം ഓഹരികള്‍ ഉയര്‍ച്ചയില്‍ കൂടുതല്‍ ഉയരുകയും താഴ്ചയില്‍ കൂടുതല്‍ താഴുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. മൂലധനം കുറവായതിനാല്‍ മാര്‍ക്കറ്റില്‍ അവയുടെ ഓഹരികള്‍ കുറവായിരിക്കും. അപ്പോള്‍ ചെറിയ ഇടപാടുകള്‍ കൊണ്ടു വില വലുതായി കൂടുകയോ കുറയുകയോ ചെയ്യും. ആഴം കുറവാകുമ്പോള്‍ തിരയുടെ ഓളം തല്ലല്‍ കൂടുതലാകുന്നതു പോലെ.
അണിയറയില്‍ കൂട്ടുകച്ചവടം
വലിയ കമ്പനികളുടെ ഓഹരിവില ഒന്നോ രണ്ടോ ശതമാനം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ഓഹരികളുടെ വ്യാപാരം നടക്കണം. എന്നാല്‍ ചെറുകമ്പനികളുടെ കാര്യത്തില്‍ ഏതാനുമായിരം ഓഹരികളുടെ വ്യാപാരം നടന്നാല്‍ മതിയാകും. അങ്ങനെ വില ഉയര്‍ത്തി ഓഹരികള്‍ കൈയൊഴിയാന്‍ തല്‍പരകക്ഷികള്‍ ഈ വഴി തെരഞ്ഞെടുക്കും. അവരും വേണ്ടപ്പെട്ടവരും കൂട്ടുചേര്‍ന്നു വ്യാപാരം നടത്തിയാണ് വില കൂട്ടുന്നത്.

സാദാ നിക്ഷേപകര്‍ ഇതു പലപ്പോഴും മനസിലാക്കുന്നില്ല. വില കൂടുന്നു; അതും സ്‌റ്റെഡിയായി കൂടുന്നു; അപ്പോള്‍ ഇതു കൊള്ളാം എന്നാണ് അവര്‍ ഓഹരിയെപ്പറ്റി ചിന്തിക്കുക. നാളത്തെ റിലയന്‍സോ ഇന്‍ഫിയോ ടിസിഎസോ ഒക്കെയാകാനുള്ള ഓഹരിയാണിതെന്ന പ്രചാരണം തന്ത്രപൂര്‍വം നടത്തും. അതിനു പറ്റിയ റിപ്പോര്‍ട്ടുകളും കുറിപ്പുകളും സമൂഹമാധ്യമങ്ങള്‍ വഴിയും സത്യസന്ധതയില്ലാത്ത നിക്ഷേപ വിശകലനക്കാര്‍ വഴിയും തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കും.
കാത്തിരിക്കാതെ നേട്ടം!
വലിയ വിപണിമൂല്യമുള്ള ഓഹരികളില്‍ പത്തോ ഇരുപതോ ശതമാനം ലാഭം കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. ചെറുകിട ഇടത്തരം ഓഹരികള്‍ കണ്ണടച്ചു തുറക്കും മുമ്പേ ഇരട്ടിക്കുകയോ നാലിരട്ടിയാകുകയോ ചെയ്യും.

ഈയിടെ വിപണിയെ രോമഹര്‍ഷമണിയിച്ച ഐആര്‍സിടിസി ഓഹരിയുടെ കാര്യം ഉദാഹരണം. 2019 ഒക്ടോബറില്‍ 320 രൂപയ്ക്ക് ഇഷ്യു നടത്തി. ലിസ്റ്റ് ചെയ്തത് 644 രൂപക്ക്. ഈ ഒക്ടോബര്‍ 19ന് ഓഹരി വില 6393 രൂപ വരെ കയറി. രണ്ടു വര്‍ഷത്തെ വളര്‍ച്ച 1900 ശതമാനം. കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. ആ വലുപ്പം നേടുന്ന ഒന്‍പതാമത്തെ പൊതുമേഖലാ കമ്പനിയായി.

കഥ തീരുന്നില്ല. പിറ്റേന്നു മുതല്‍ ഓഹരി ഇടിഞ്ഞു. ഒക്ടോബര്‍ 25 ലെ നില വച്ച് വില 37.1 ശതമാനം താഴെയാണ്. നിക്ഷേപക സമ്പത്തില്‍ 38,000 കോടി രൂപ നഷ്ടം.
ആ കുത്തക അത്രയും പോന്നതോ?
എന്തായിരുന്നു ഓഹരിയുടെ കണ്ണഞ്ചിക്കുന്ന ഉയര്‍ച്ചയ്ക്കു പിന്നില്‍?
ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗിലും ട്രെയിനിലെ കേറ്ററിംഗിലും കുത്തകയുണ്ട്. ഈ കുത്തക വച്ച് തോന്ന്യാസം ലാഭം വര്‍ധിപ്പിക്കാന്‍ പറ്റില്ല. വരുമാന വര്‍ധന ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയും ലാഭ വര്‍ധനയും നിയന്ത്രിതമായിരിക്കുമെന്നു ചുരുക്കം. എന്നിട്ടും ഓഹരി വില അനിയന്ത്രിതമായി കയറി.

ഒടുവില്‍ മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍സ് ലിമിറ്റ് (എംഡബ്‌ള്യുപിഎല്‍) എന്ന വ്യവസ്ഥ പ്രകാരം ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ഈ ഓഹരിയുടെ വ്യാപാരത്തിനു താല്‍ക്കാലിക വിലക്കു വന്നു. അതാേടെയാണു വിലയിടിഞ്ഞത്. പൊസിഷന്‍ 95 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്കു താണു കഴിഞ്ഞാല്‍ ഡെറിവേറ്റീവ് വ്യാപാരം പുനരാരംഭിക്കും. അതിനു ശേഷവും വലിയ വിലയിലേക്കു കയറാന്‍ ഓഹരിക്കു കഴിയുമെന്ന് പലരും അഭിപ്രായപ്പെടുന്നു.

അതു ശരിയാകട്ടെ എന്നാശംസിക്കാം. അതിനിടെ 6000 ല്‍ പരം രൂപയില്‍ നിന്നു നാലായിരത്തിനു താഴേക്ക് ഓഹരി ഇടിഞ്ഞതിന്റെ വക നഷ്ടം സഹിക്കേണ്ടി വന്നവരോട് അനുശോചിക്കാം.
ഉയരും പോലെ താഴും
ഏതെങ്കിലും ഓഹരിയിലെ നിക്ഷേപം ബുദ്ധിപൂര്‍വമായില്ല എന്നു സ്ഥാപിക്കാനല്ല ഈ ഉദാഹരണം. മറിച്ച് ഇത്തരം ഓഹരികളിലെ നഷ്ടസാധ്യത ചൂണ്ടിക്കാട്ടാനാണ്. ലാഭസാധ്യത കൂടുതല്‍ എന്നു കണ്ടാണ് ഇവയില്‍ നിക്ഷേപിക്കാന്‍ തുനിയുന്നത്. അതേ പോലെയാണു നഷ്ടസാധ്യതയും എന്ന് ഓര്‍ക്കണം. ഉയര്‍ച്ച മാത്രമല്ല വീഴ്ചയും അതിവേഗം നടക്കും. അതു സഹിക്കാന്‍ കഴിവുള്ളവര്‍ മാത്രം അതിനു തുനിയുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 250 രൂപയ്ക്കു താഴെ ആയിരുന്ന ബാലാജി അമീന്‍സ് ഈ വര്‍ഷം 5000 രൂപയ്ക്കടുത്തെത്തിയതു സെപ്റ്റംബര്‍ മധ്യത്തിലാണ്. ഇപ്പാേള്‍ വില 3900നു താഴെ. ഉച്ച നിലയില്‍ നിന്ന് 20 ശതമാനം താഴെ.

കൂടുതല്‍ ഉദാഹരണങ്ങള്‍ തേടുന്നില്ല. പഠിക്കേണ്ട പാഠം ഇതാണ്: വേണ്ടത്ര വലുപ്പമില്ലാത്തവയുടെ ഉയര്‍ച്ചയും വീഴ്ചയും വളരെ വേഗമായിരിക്കും; വളരെ കൂടിയ തോതിലുമായിരിക്കും. സാദാ നിക്ഷേപകര്‍ക്കു ചിന്തിച്ചു തീരുമാനമെടുക്കാന്‍ കഴിയും മുമ്പേ താഴ്ച സംഭവിച്ചിരിക്കും.
ഇന്ദുലേഖയില്ലെങ്കില്‍ ദാസി മതിയോ?
അതു മാത്രമല്ല. നിക്ഷേപകര്‍ വില്‍ക്കാന്‍ തീരുമാനിച്ചു ചെല്ലുമ്പോള്‍ വാങ്ങാന്‍ ആള്‍ക്കാര്‍ ഉണ്ടായില്ലെന്നു വരും. പേരു പോലും അധികമാര്‍ക്കും അറിയാത്ത ഓഹരികള്‍ കൈയില്‍ വച്ച് എത്ര നാള്‍ കാത്തിരിക്കേണ്ടി വരും?

ഇന്ദുലേഖയില്ലെങ്കില്‍ ദാസിയായാലും മതി എന്നു പറഞ്ഞ സൂരി നമ്പൂതിരിപ്പാടിനെ അനുകരിച്ച് കുഴപ്പത്തിലാകുന്ന നിക്ഷേപകരും ഉണ്ട്. നല്ല ഓഹരി കിട്ടിയില്ലെങ്കില്‍ കിട്ടുന്നതു വാങ്ങും. പിന്നീടു വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യക്കാര്‍ ഉണ്ടാകില്ല.
കാരണങ്ങള്‍ നിരവധി
വിപണി ബുള്‍ തരംഗത്തിലാകുമ്പോള്‍ എല്ലാ ഓഹരികളും കുതിച്ചുയരും. പല കാരണങ്ങളാകും അതിനു പറയാനുണ്ടാവുക. വളര്‍ച്ച സാധ്യതയുള്ള മേഖല, വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്ന മേഖലയിലെ കമ്പനി, വലിയ കമ്പനികള്‍ ഇതിനെ ഏറ്റെടുക്കാന്‍ ശ്രമിക്കും..... ഇങ്ങനെ പല വ്യാഖ്യാനങ്ങള്‍ നല്‍കും. ആറു മാസം കൊണ്ട് 8625 ശതമാനം 4224 ശതമാനവുമൊക്കെ വില കൂടിയ ഓഹരികള്‍ വിപണിയിലുണ്ട്.

കണ്ണടച്ചു തുറക്കും മുമ്പേ ഓഹരിവില ഒറ്റയക്കത്തില്‍ നിന്ന് മൂന്നക്കത്തിലെത്തും. ഇരട്ടയക്ക ഓഹരി നാലക്കത്തിലേക്കു കയറും. വാങ്ങിക്കൂട്ടിയവര്‍ സന്തോഷിക്കും. 80 പൈസ ഉണ്ടായിരുന്ന കര്‍ണാടക ബോള്‍ ബെയറിംഗ്‌സ് ഓഹരി ഹര്‍ഷദ് മേത്തയുടെ കാലത്ത് 1600 രൂപയിലെത്തി. വര്‍ഷങ്ങളായി അടച്ചു പൂട്ടി കിടന്ന കമ്പനിയുടെ ആകെ ആസ്തി കാടുപിടിച്ച കുറച്ചു ഭൂമിയും തുരുമ്പിച്ചു നശിച്ച കുറേ യന്ത്രങ്ങളും മാത്രമായിരുന്നു. പിന്നീട് ആ ഓഹരി കൈയില്‍ നിന്ന് ഒഴിവാക്കാനാവാതെ പോയവര്‍ ഒന്നും രണ്ടുമല്ല.
വാങ്ങാന്‍ ആളില്ലാതെ അലയുന്ന 'പ്രേത' ഓഹരികള്‍
അതേ അവസ്ഥയിലേക്കാണ് മാസങ്ങള്‍ കൊണ്ടു നിരവധി മടങ്ങു വര്‍ധിച്ച പല ഓഹരികളുടെയും ഉടമസ്ഥര്‍ നീങ്ങുന്നത്. ഉയര്‍ന്നതിനേക്കാള്‍ വേഗം താഴോട്ടു പോരുകയാണ് അത്തരം ഓഹരികള്‍. മൈക്രോ ക്യാപ് വിഭാഗത്തില്‍ പെടുന്ന 360 ഓഹരികളാണു കഴിഞ്ഞ ആറുമാസത്തിനിടെ 150 മുതല്‍ 8625 വരെ ശതമാനം ഉയര്‍ന്നതെന്ന് ഈയിടെ ഒരു പഠനം കാണിച്ചു. ഇവയില്‍ പലതും കഴിഞ്ഞ ദിവസങ്ങളിലെ താഴ്ചയില്‍ വാങ്ങലുകാരില്ലാതെ അലയുകയാണ്.

ഗോപാല പോളി പ്ലാസ്റ്റ്, ജെ ഐ ടി എഫ് ഇന്‍ഫ്രാ ലോജിസ്റ്റിക്‌സ്, ഫ്‌ളോമിക് ഗ്ലോബല്‍ ലോജിസ്റ്റിക്‌സ്, രോഹിത് ഫെറോടെക് തുടങ്ങി ഡസന്‍ കണക്കിന് ഓഹരികള്‍ പുതിയ നിക്ഷേപകര്‍ക്കു കനത്ത വിലയുള്ള പാഠം നല്‍കിക്കൊണ്ട് ലോവര്‍ സര്‍ക്യൂട്ടില്‍ തട്ടി നില്‍ക്കുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it