ഐ.ടിയുടെ കരുത്തില്‍ നേട്ടം തിരിച്ചു പിടിച്ച് സൂചികകള്‍, പുതിയ നാഴികക്കല്ല് പിന്നിട്ട് ടി.സി.എസ്
രാവിലെ ചാഞ്ചാട്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി വ്യാപാരാന്ത്യം മികച്ച നിലയില്‍. ഇന്നലത്തെ നഷ്ടത്തിൽ നിന്ന് കരകയറിയ സെന്‍സെക്‌സ് 454.67 പോയിന്റ് ഉയര്‍ന്ന് 72,186.09ലും നിഫ്റ്റി 167.50 പോയിന്റ് നേട്ടത്തോടെ 21,929ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളാണ് ഇന്ന് വിപണിയില്‍ നേട്ടക്കുതിപ്പിന് കാരണമായത്.
അതേസമയം, മൂന്ന് ദിവസത്തെ കനത്ത വീഴ്ചയ്‌ക്കൊടുവില്‍ പേയ്ടിഎം ഓഹരികള്‍ ഇന്ന് നേട്ടകുതിപ്പിലായി. ബി.എസ്.ഇയില്‍ 7.79 ശതമാനം വരെ ഉയര്‍ന്ന് 472.50 രൂപയിലെത്തിയിരുന്നു ഓഹരികള്‍. വ്യാപാരാന്ത്യം പക്ഷേ 2.89 ശതമാനം നേട്ടത്തോടെ 451.15 രൂപയിലാണ് ഓഹരി.
ധനകാര്യ, എഫ്.എം.സി.ജി ഓഹരികളില്‍ ഇന്ന് താഴ്ചയുണ്ടായി. ആറ് ബാങ്കുകളില്‍ 9.50 ശതമാനം വരെ ഓഹരി വിഹിതം ഉയര്‍ത്താന്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിച്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളിലായിരുന്നു ഇന്ന് നിക്ഷേപകരുടെ ശ്രദ്ധ. പക്ഷെ ഓഹരി നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്‌സിസ് ബാങ്ക്, സൂര്യോദയ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബന്ധന്‍ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയിലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി സമാഹരിക്കാൻ അനുമതി. വാര്‍ത്തകള്‍ക്ക് പിന്നാലെ യെസ് ബാങ്ക് ഓഹരികളിന്ന് 11 ശതമാനം വരെ ഉയര്‍ന്ന് 25.40 രൂപയിലെത്തി.
പി.ബി.ഫിന്‍ടെക് ലിമിറ്റഡ് (പോളിസി ബസാര്‍), ക്രോംപ്ടണ്‍ ഗ്രീവ്‌സ്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എന്നിവ ഇന്ന് നിഫ്റ്റി 200ലെ കൂടുതൽ നഷ്ടക്കാരായി.
ആവേശമില്ലാതെ കേരള കമ്പനി ഓഹരികള്‍
ഇന്നലെ പാദഫലപ്രഖ്യാപനം നടത്തിയ ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി ഓഹരി ഇന്ന് 11 ശതമാനത്തോളം ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഹരിയും അഞ്ച് ശതമാനത്തനടുത്ത് നഷ്ടം രേഖപ്പെടുത്തി. മോശം പാദഫലത്തെ തുടര്‍ന്ന് രണ്ടാം ദിവസവും ലോവര്‍ സര്‍കീട്ടിലാണ്. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളില്‍ 2 ശതമാനത്തലിധം താഴ്ചയുണ്ടായപ്പോള്‍ ബി.പി.എല്‍. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എന്നിവയും നഷ്ടത്തില്‍ മുന്നിലെത്തി.