സൂചികകൾ കയറുന്നു; റിലയൻസിന് ചാഞ്ചാട്ടം, ഡിവിഡന്റിനു പിന്നാലെ മങ്ങി ആസ്റ്റർ

കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം തുടരാൻ ശ്രമിക്കുന്ന വിപണിയിൽ വിൽപന സമ്മർദം ശക്തമായി. തുടക്കത്തിൽ 74,060 വരെ കയറിയ സെൻസെക്സ് പിന്നീട് 73,900നു താഴെയായി. 22,447 വരെ ഉയർന്ന നിഫ്റ്റി 22,400 നു താഴെയായി. മെറ്റൽ ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്.

റിസൽട്ടിനെ തുടർന്നു ചില വിദേശ ബ്രോക്കറേജുകൾ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റേറ്റിംഗ് ഉയർത്തിയെങ്കിലും ഓഹരിവില ചാഞ്ചാടുകയാണ്. തുടക്കത്തിൽ താഴ്ന്നു, പിന്നെ കയറി, വീണ്ടും താഴ്ന്നു.

ജിയോ ഫിനാൻഷ്യൽ ഇന്ന് രണ്ടു ശതമാനത്തോളം ഉയർന്നു. സ്പെഷൽ ഡിവിഡൻഡിനുള്ള അർഹതയുടെ കാലം കഴിഞ്ഞതോടെ ആസ്റ്റർ ഡി.എം ഓഹരി 20 ശതമാനം ഇടിഞ്ഞു. അറ്റാദായം ഇരട്ടിപ്പിച്ച ഹാട്സൺ അഗ്രോ ഓഹരി 10 ശതമാനം ഉയർന്നു. കമ്പനി കടബാധ്യത ഒരു വർഷത്തിനകം പകുതിയാക്കുമെന്ന് എം.ഡി പറഞ്ഞു.

കമ്പനിയിലെ ഉദ്യോഗസ്ഥർ നടത്തിയ 150 കോടി രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിനെ തുടർന്ന് എം ആൻഡ് എം ഫിനാൻസ് ഓഹരി ആറു ശതമാനം താഴ്ന്നു. അഞ്ചു പാദങ്ങൾക്കു ശേഷം ലാഭത്തിലായ തേജസ് നെറ്റ്‌വർക്സ് ഓഹരി 15 ശതമാനം കയറി. മൂന്നു വർഷത്തിനു ശേഷം ലാഭത്തിലായ സ്റ്റെർലിംഗ് ആൻഡ് വിൽസൺ ഓഹരി ഇന്ന് എട്ടു ശതമാനം ഉയർന്നു. ഇന്നലെയും കയറ്റമായിരുന്നു.

മുന്നറിയിപ്പില്ലാതെ സി.ഇ.ഒയെ പിരിച്ചുവിട്ട വാർത്തയെ തുടർന്ന് ആർ.ആർ. കേബൽ കമ്പനിയുടെ ഓഹരി ഒരു ശതമാനത്തിലധികം താഴ്ന്നു. സ്വർണവിലയിലെ ഇടിവിൻ്റെ പേരിൽ മുത്തൂറ്റ് ഫിനാൻസ് മൂന്നും മണപ്പുറം രണ്ടും ശതമാനം താഴ്ന്നു. ബോണസ് ഇഷ്യു തീരുമാനിക്കാൻ ബോർഡ് യോഗം ചേരുമെന്ന അറിയിപ്പിൽ ഐനോക്സ് വിൻഡ് ഓഹരി ആറു ശതമാനം കയറി.

രൂപ ഇന്ന് കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളർ 83.36 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.30 രൂപയിലേക്കു താഴ്ന്നു. സ്വർണം ലോകവിപണിയിൽ 2,302 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 1,120 രൂപ കുറഞ്ഞ് 52,920 രൂപയായി. പവന് ഇത്ര വലിയ ഏകദിന ഇടിവ് ഈ വര്‍ഷം ഇതാദ്യമാണ്. ക്രൂഡ് ഓയിൽ താഴ്ന്നു തുടരുന്നു. ബ്രെൻ്റ് ഇനം 87.32 ഡോളറിലാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it