വിപണി താഴ്ചയിൽ; എൻഐഐടിയുടെ ഓഹരി വില മുന്നേറ്റം തുടരുന്നു

താഴ്ന്നു തുടങ്ങി. കുറേ ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിലായി. വീണ്ടും താഴുകയും ഉയരുകയും ചെയ്തു. പിന്നീടു കൂടുതൽ താഴാേട്ടു നീങ്ങി. സെൻസെക്സ് 57,000-നു താഴെ ഇറങ്ങിയിട്ടു കയറി. വീണ്ടും താഴോട്ടു പോയി. നിഫ്റ്റി 17,000-നു തൊട്ടടുത്ത്‌ എത്തി.

ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നും താഴ്ചയ്ക്കു മുന്നിൽ നിന്നു. മെറ്റൽ, ഓയിൽ കമ്പനികൾ നേട്ടത്തിലായി.
ക്രൂഡ് ഓയിൽ വില ഉയരുന്നത് ഒഎൻജിസിയുടെ ഓഹരിവില അഞ്ചു ശതമാനത്തോളം ഉയർത്തി. ഓയിൽ ഇന്ത്യയും നല്ല നേട്ടത്തിലാണ്. റിലയൻസ് രണ്ടു ശതമാനത്തോളം ഉയർന്നു.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപന വില നാലു മാസത്തിനു ശേഷം വർധിപ്പിച്ചത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ വില രണ്ടു മുതൽ മൂന്നു വരെ ശതമാനം ഉയർത്തി.
മെറ്റൽ കമ്പനികൾ ഇന്നും നേട്ടമുണ്ടാക്കി. ഹിൻഡാൽകോയും ടാറ്റാ സ്റ്റീലും വേദാന്തയും ഉയർന്നു.
കംപ്യൂട്ടർ പരിശീലന സ്ഥാപനമായ എൻഐഐടിയുടെ ഓഹരി വില ഒൻപതു ശതമാനത്തോളം കയറി. രണ്ടു ദിവസം കൊണ്ടു 15 ശതമാനമാണു നേട്ടം.
രൂപ ഇന്നും ദുർബലമായി. ഡോളർ 34 പൈസ നേട്ടത്തിൽ 76.45 രൂപയായി.
സ്വർണം ലോകവിപണിയിൽ 1935 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ വർധിച്ച് 38,200 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it