Begin typing your search above and press return to search.
അഞ്ചാം ദിവസവും താഴ്ച
പുതിയ ആഴ്ചയിൽ വിപണി പ്രതീക്ഷയോടെ ചെറിയ നേട്ടത്തിൽ തുടങ്ങി. പക്ഷേ മിനിറ്റുകൾക്കകം കുത്തനെ ഇടിഞ്ഞു.വിൽപന സമ്മർദത്തിൽ സെൻസെക്സ് 0.8 ശതമാനം താണ് 50,500-നു താഴെയായി. നിഫ്റ്റി 14,900- നു താഴെ എത്തി. പിന്നീട് അൽപം കയറി.അഞ്ചാം ദിവസവും സൂചികകൾ ക്ഷീണത്തിലാണ്.
റിലയൻസും ടിസിഎസും മാരുതിയുമൊക്കെ ലാഭമെടുക്കലിൽ താഴോട്ടു പോയി. സെൻസെക്സ് ഓഹരികളിൽ എച്ച്ഡി എഫ്സി ബാങ്കും ഒഎൻജിസിയും മാത്രമാണു രാവിലെ കാര്യമായ നേട്ടം കുറിച്ചത്.
ചെമ്പുവില ലോകവിപണിയിൽ കുതിക്കുകയാണ്. സർവകാല റിക്കാർഡ് മറികടക്കും എന്നാണു സൂചന. ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ, വേദാന്ത തുടങ്ങി ചെമ്പു നിർമാതാക്കൾക്കു വില ഗണ്യമായി ഉയർന്നു. സ്റ്റീൽ വിലയും കൂടുകയാണ്. സെയിൽ, ടാറ്റാ സ്റ്റീൽ, ജിൻഡൽ സ്റ്റീൽ, ജെ എസ് ഡബ്ള്യു സ്റ്റീൽ തുടങ്ങിയവ രാവിലെ നേട്ടമുണ്ടാക്കി.
മിഡ് ക്യാപ് ഓഹരികൾ ഇന്നും ഉയർന്നു. പിരമൾ ഗ്രൂപ്പിൻ്റെ കൈയിലാകാൻ പോകുന്ന ഡിഎച്ച്എഫ്എലിൻ്റെ വില അഞ്ചു ശതമാനത്തിലധികം താണു.
വിൽപന പട്ടികയിലുള്ള നാലു പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വില ഇന്നും ഇടിഞ്ഞു. വിൽപന വാർത്തകളിൽ സ്ഥാനം പിടിച്ച ജിഐസി റീയുടെ വിലയും കുത്തനെ ഇടിഞ്ഞു.
ഡോളറിനു നാലു പൈസ താണ് 72.6 രൂപയായി.
കേരളത്തിൽ സ്വർണ വില മാറിയില്ല. പവന് 34,600 രൂപ തുടരുന്നു.
സർക്കാർ കടപ്പത്രങ്ങളുടെ വില ഇന്നും താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം (Yield) 6.2 ശതമാനമാകും വിധം വില കുറഞ്ഞിട്ട് പിന്നീട് അൽപം കയറി. റിസർവ് ബാങ്കിൻ്റെ ലക്ഷ്യത്തേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ നിക്ഷേപ നേട്ടം.
Next Story