സ്റ്റീൽ ഓഹരി വിലകൾ മുന്നോട്ട്; കാരണം ഇതാണ്

പതിവുപോലെ കാര്യങ്ങൾ. ഉയർന്ന തുടക്കം. താമസിയാതെ താഴോട്ടു നീക്കം. പിന്നീടു ചാഞ്ചാട്ടം. വിപണി കുറേ ദിവസങ്ങളായുള്ള ശീലം തുടർന്നു.

ബാങ്ക് ഓഹരികളാണ് ഇന്നു രാവിലെ വിപണിയെ ഉത്സാഹിപ്പിച്ചത്. മിക്ക ബാങ്കുകളും ഒന്നു മുതൽ രണ്ടര വരെ ശതമാനം ഉയർന്നു.
രാവിലെ മിഡ് ക്യാപ് ഓഹരികൾ നല്ല തിരിച്ചുവരവ് നടത്തി.
ലാഭപാതയിലേക്കു തിരിച്ചു വന്ന അശോക് ലെയ്‌ലൻഡ് ഒൻപതു ശതമാനത്തോളം ഉയർന്നു.
സ്റ്റീൽ കമ്പനികൾ വീണ്ടും വില കൂട്ടി. ലോംഗ് ഇനങ്ങൾക്കു ടണ്ണിന് 4000 രൂപ വർധിപ്പിച്ചു. എച്ച് ആർ (ഹോട്ട് റോൾഡ് ) കോയിലിനും കോൾഡ് റോൾഡ് (സിആർ) കോയിലിനും ടണ്ണിന് 6500 രൂപ വരെ കൂട്ടി. 2021-ൽ ഇതു മൂന്നാമത്തെ വർധനയാണ്. സ്റ്റീൽ ഓഹരികൾ നേട്ടത്തിലായി.
പെയിൻ്റ് കമ്പനികൾ ജൂലൈയിലേക്കു വില വർധന പ്രഖ്യാപിച്ചു. പോളിമറുകളുടെ വില വർധനയാണു കാരണം.
റിലയൻസ് ഇൻഡസ്ട്രീസ് ഇന്നും താണു. ലാഭമെടുക്കലാണു കാരണം. കമ്പനിയുടെ ടാർഗറ്റ് വില ഉയർത്തിയാണു മിക്ക ബ്രോക്കറേജുകളുടെയും റിപ്പോർട്ട്.
അദാനി ഗ്രൂപ്പിലെ ചില കമ്പനികൾക്ക് ഇന്നു ചെറിയ തോതിൽ വില കൂടി. എന്നാൽ അദാനി പവർ കീഴോട്ടു നീങ്ങി.
സ്വർണം 1778 ഡോളറിനടുത്താണ് വ്യാപാരം. കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല.
ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ അൽപം ഉയർന്ന് 75.73 ഡോളറിലെത്തി. ജൂലൈ ഒന്നിന് ഒപെക് പ്ലസ് യോഗം ഓഗസ്റ്റിൽ ഉൽപാദനം കൂട്ടാൻ തീരുമാനിക്കുമെന്നു റിപ്പോർട്ടുണ്ട്.
ഡോളർ 74.17 രൂപയിൽ വ്യാപാരം തുടങ്ങി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it