ഉയരത്തിൽ കയറ്റിറക്കങ്ങൾ;മോൾനുപിരാവിറിന് അനുമതി ഈ ഫാർമ കമ്പനികൾക്ക് ഗുണമാകും

നേട്ടത്തിൽ തുടങ്ങി; വീണ്ടും കയറി; കുറച്ചു കഴിഞ്ഞ് അൽപം താണു. വീണ്ടും കയറി. ചൊവ്വാഴ്ചത്തേതു പോലെയാണ് ഇന്നും വ്യാപാരം തുടങ്ങിയത്. വിദേശ പ്രവണതകളും ഉയർച്ചയെ സഹായിച്ചു. ബാങ്ക്, ധനകാര്യ, മെറ്റൽ കമ്പനികൾ കയറ്റത്തിനു മുന്നിൽ നിന്നു. റിലയൻസ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, മാരുതി തുടങ്ങിയവ നേട്ടമുണ്ടാക്കി. നിഫ്റ്റി 17,200ലേക്ക് അടുത്തപ്പോൾ വിൽപന സമ്മർദം ശക്തമായി.

കോവിഡ് ചികിത്സയിൽ മോൾനുപിരാവിർ ഉപയോഗിക്കാൻ യുഎസ് എഫ്ഡിഎ അനുമതി നൽകി. ഈ ഔഷധം നിർമിക്കുന്ന ഇന്ത്യൻ കമ്പനികൾക്കു വരുമാനം വർധിക്കാൻ ഇതു കാരണമാകും. സിപ്ല, അരബിന്ദോ ഫാർമ, ഡോ.റെഡ്ഡീസ്, ഡിവിസ് ലാബ്, സൺ ഫാർമ, ടൊറെൻ്റ് ഫാർമ തുടങ്ങിയവ മാേൾനുപിരാവിർ നിർമിക്കുന്നുണ്ട്.
ബജാജ് ഓട്ടാേയുടെ നവംബറിലെ മൊത്തം വിൽപന 10 ശതമാനം കുറഞ്ഞു. ആഭ്യന്തര വിൽപനയിലെ ഇടിവ് 20 ശതമാനമാണ്. കയറ്റുമതി ഒരു ശതമാനം കുറഞ്ഞു. ടൂവീലർ വിൽപന 12 ശതമാനം കുറഞ്ഞപ്പോൾ ത്രീവീലർ വിൽപന 10 ശതമാനം വർധിച്ചു. വാണിജ്യ വാഹന വിൽപന 29 ശതമാനം വർധിച്ചു. ബജാജ് ഓട്ടോയുടെ വില രണ്ടു ശതമാനം കൂടിയിട്ട് താണു.
എസ്കോർട്സിൻ്റെ നവംബറിലെ ട്രാക്ടർ വിൽപന 30 ശതമാനം കുറഞ്ഞു.
ബജാജ് ഫിനാൻസും എച്ച്ഡിഎഫ്സിയും നിക്ഷേപ പലിശ 0.3 ശതമാനം വർധിപ്പിച്ചു. വായ്പാ പലിശ വർധിപ്പിച്ചില്ല. രാജ്യത്തു പലിശ നിരക്കിൻ്റെ ചക്രം കയറ്റത്തിലേക്കു മാറുന്നതിൻ്റെ തുടക്കമാണിത്. ധനകാര്യ കമ്പനികൾ ഇന്നു നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ഓഹരി 2.5 ശതമാനം ഉയർന്നു.
രാസവള കമ്പനികൾ ഇന്നു കുതിച്ചു. ചമ്പൽ, നാഗാർജുന, ആർസിഎഫ്, നാഷണൽ, ജിഎസ്എഫ്സി തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം ഉയർന്നു.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിലേക്ക് പ്രവേശനം ലഭിച്ച സുപ്രീം ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ കോപ്പർ, ജിഎൻഎഫ്സി, ബൽറാംപുർ ചീനി, എൻബിസിസി, റെയിൻ ഇൻഡസ്ട്രീസ്, ടാറ്റാ കമ്യൂണിക്കേഷൻസ് തുടങ്ങിയവയുടെ വില ഉയരുകയാണ്.
ലോക വിപണിയിൽ സ്വർണം 1778-1779 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 35,680 രൂപയായി.
ഡോളർ ഇന്നു താഴോട്ടു നീങ്ങി. ഇന്നലെ 75.16 രൂപയിലെത്തിയഡോളർ 20 പൈസ താണ് 74.9 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it