കയറാൻ ശ്രമിച്ചു ചാഞ്ചാട്ടത്തിലായി വിപണി; സ്വർണവില ഇടിഞ്ഞു

വിദേശ വിപണികളുടെ പ്രവണതയിൽ നിന്നു വിട്ടുമാറിയാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. വിദേശ വിപണികൾ ഒന്നു മുതൽ രണ്ടര വരെ ശതമാനം ഇടിവിലായിരുന്നപ്പാേൾ ഇന്ത്യൻ വിപണി വളരെ നേരിയ താഴ്ചയിൽ തുടങ്ങി.

പിന്നീടു കൂടുതൽ താഴ്ചയിലേക്കു നീങ്ങിയിട്ടു തിരിച്ചു കയറി. വ്യാപാരം അര മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സും നിഫ്റ്റിയും ചെറിയ നേട്ടത്തിലായി. അതിനു ശേഷം സൂചികകൾ വീണ്ടും നഷ്ടത്തിലേക്കു നീങ്ങി.
ഇടയ്ക്കു നിഫ്റ്റി 15,671 നു താഴെയായതോടെ 2022-ലെ നേട്ടങ്ങൾ എല്ലാം നഷ്ടമാക്കിയിരുന്നു. പിന്നീടു തിരിച്ചു കയറി.
പത്തു ദിവസമായി നിരന്തരം താഴ്ചയിലായിരുന്ന എൽഐസി ഓഹരി ഇന്നു രാവിലെ ഒന്നര ശതമാനത്തിലധികം ഉയർന്നു.
ഇന്നലെ 26 ശതമാനം ഇടിഞ്ഞ ആർബിഎൽ ബാങ്ക് ഇന്നു രാവിലെ രണ്ടര ശതമാനം നേട്ടത്തിലായി.
ആഗോള വിപണിയിൽ സ്വർണം 1827 ഡോളറിലായി. കേരളത്തിൽ പവന് 760 രൂപ കുറഞ്ഞ് 37,920 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഡോളർ ഇന്നു രാവിലെ ഒരു പൈസ നേട്ടത്തിൽ 78.04 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 78.02 രൂപ വരെ കുറഞ്ഞിട്ട് 78.07 ലേക്കു കയറി.
ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില കൂട്ടാൻ പറ്റാത്തതിനാൽ എച്ച്പിസിഎലും ബിപിസിഎലും ഇന്ധന വിതരണം കുറച്ചതായി റിപ്പോർട്ടുണ്ട്. രണ്ടു കമ്പനികളുടെയും ഓഹരി വില തുടർച്ചയായി താഴുകയാണ്.
ക്രൂഡ് വില ഉയർന്നു നിൽക്കുന്നതിനെ തുടർന്ന് പെയിൻ്റ് കമ്പനികളുടെ ഓഹരികളും താഴ്ചയിലായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it