വിപണി കയറ്റത്തില്‍; ബാങ്കുകള്‍ പലിശ കൂട്ടിത്തുടങ്ങി

ഉയര്‍ന്നു തുടങ്ങിയിട്ടു താഴോട്ട് യാത്ര. ഇന്ന് ഓഹരി വിപണി തുടക്കത്തില്‍ അങ്ങനെയായിരുന്നു. പിന്നീട് കയറി. നിഫ്റ്റി 16,800 നും സെന്‍സെക്‌സ് 56,000-നും താഴെ തൊട്ട് തിരിച്ചുകയറ്റം നടത്തി. വിപണി സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ബാങ്ക് നിഫ്റ്റി ഒന്നേകാല്‍ ശതമാനം കയറി. ടൂ വീലര്‍ വില്‍പ്പന വീണ്ടും വര്‍ധിച്ചു തുടങ്ങിയത് ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരിവില അഞ്ചു ശതമാനത്തോളം കയറാന്‍ സഹായിച്ചു.

ഡോളര്‍ ഇന്നും ദുര്‍ബലമായി 26 പൈസ താഴ്ന്ന് 76.15 രൂപയിലാണ് രാവിലെ ഡോളര്‍ വ്യാപാരമാരംഭിച്ചത്. പിന്നീട് 76.10 രൂപയിലേക്കു താണു. പലിശ ഇനിയും ഉയരുമെന്ന നിഗമനത്തില്‍ കടപ്പത്രവിലകള്‍ താഴുകയാണ്. 10 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) 7.43 ശതമാനം ആയി. താമസിയാതെ 7.5 ശതമാനത്തിനു മുകളിലാകും നിക്ഷേപ നേട്ടം എന്നാണു വിലയിരുത്തല്‍. ഈ ഡിസംബറോടെ റിപ്പോ നിരക്ക് ആറു ശതമാനത്തിനു മുകളിലെത്തുമെന്നാണു വിവിധ ബാങ്കുകളും ബ്രോക്കറേജുകളും കണക്കാക്കുന്നത്. മുക്കാല്‍ ശതമാനമോ അര ശതമാനമോ ഒക്കെയാകും വരും മാസങ്ങളിലെ റിപ്പോ നിരക്കു വര്‍ധന.
നിരക്കു വര്‍ധനയ്ക്ക് ആനുപാതികമായി ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തും. ഭവന-വാഹന വായ്പകളും ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളും വ്യക്തിഗത കണ്‍സ്യൂമര്‍ വായ്പാ നിരക്കുകളും മാത്രമല്ല വ്യവസായ -വ്യാപാര വായ്പാ പലിശകളും വര്‍ധിക്കും. റിയല്‍റ്റി, വാഹനങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയ മേഖലകള്‍ വളര്‍ച്ചയ്ക്കു തടസം നേരിടും.
ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും റിപ്പോ ബന്ധിത വായ്പാപലിശ നിരക്ക് 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തി. ഐസിഐസിഐ ബാങ്ക്8.1 ശതമാനത്തിലേക്കും ബാങ്ക് ഓഫ് ബറോഡ 6.9 ശതമാനത്തിലേക്കുമാണു നിരക്കുയര്‍ത്തിയത്. രണ്ടു ബാങ്കുകളുടെയും ഓഹരിവില രണ്ടു ശതമാനത്തോളം കൂടി.
യുഎസില്‍ പലിശ നിരക്കു കൂടുമ്പോള്‍ വലിയ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നു സര്‍ക്കാര്‍ കടപ്പത്രത്തിലേക്കു മാറും. ഇതു സ്വര്‍ണവില ഇടിക്കും. സ്വര്‍ണ നിക്ഷേപകര്‍ കരുതലോടെ നീങ്ങേണ്ട സമയമാണിത്. ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1902 ഡോളറിലാണ്. കേരളത്തില്‍ പവനു 320 രൂപ വര്‍ധിച്ച് 37,920 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it