സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഇപ്പോള്‍ വാങ്ങാം ഈ ഓഹരികള്‍

കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക ചെലവഴിക്കുന്നത് സിമന്റിന്റെ ആവശ്യം 2023-24 ല്‍ 8-9 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യ റേറ്റിംഗ്സ് ഏജന്‍സി അടുത്തിടെ പറഞ്ഞത്. ഊര്‍ജ ചെലവുകള്‍ (കല്‍ക്കരി, പെറ്റ് കോക്ക്) വര്‍ധിച്ചാല്‍ കമ്പനികളുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. എങ്കിലും പ്രവര്‍ത്തന മാര്‍ജിന്‍ മെട്രിക് ടണ്ണിന് 950 മുതല്‍ 1,000 രൂപ വരെ തിരിച്ചു കയറുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 ല്‍ മാര്‍ജിന്‍ ടണ്ണിന് 750-800 രൂപയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ രണ്ട് പ്രമുഖ സിമന്റ് ഓഹരികളുടെ സാധ്യതകള്‍ നോക്കാം:

1. രാംകോ സിമന്റ്‌സ് (The Ramco Cements Ltd)
ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സിമന്റ് കമ്പനിയാണ് രാംകോ സിമന്റ്‌സ്. മൊത്തം ഉത്പാദന ശേഷി 22 ദശലക്ഷം ടണ്‍. 2022-23 മാര്‍ച്ച് പാദത്തില്‍ വിറ്റുവരവ് 50.3 ശതമാനം വര്‍ധിച്ച് 2,570 കോടി രൂപയായി. വില്‍പ്പന 47 ശതമാനം വര്‍ധിച്ചു. തമിഴ്നാട്ടില്‍ സിമന്റ് സംസ്‌കരണ ശേഷി ഒരു ദശലക്ഷം ടണ്‍ വര്‍ധിപ്പിച്ചു. ഒഡീഷയില്‍ 9 ലക്ഷം ടണ്‍ ശേഷി വര്‍ധിപ്പിക്കും. ഇത് ഭാവിയില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ സഹായകമാകും. ഉണങ്ങിയ മിശ്രിത ഉത്പന്നങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. ഇതിനായി രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 2023 -24 ല്‍ രണ്ടണ്ണം കൂടി സ്ഥാപിക്കും. ഉയര്‍ന്ന മാര്‍ജിന്‍ (25 -30 %) ലഭിക്കുന്ന ഉത്പന്നമാണിത്. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ കമ്പനിയുടെ മാര്‍ജിന്‍ മെച്ചപ്പെടുത്തും. ഹരിത ഊര്‍ജത്തിന്റെ ഉപയോഗം 18 ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനമായി. ഊര്‍ജ ചെലവുകള്‍ കുറയുന്നത് കമ്പനിക്ക് നേട്ടമാകും. കല്‍ക്കരി, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില പ്രതീകൂലമായാല്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ പ്രയാസമാകും. 2023-24 ല്‍ വില്‍പ്പന 20 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2024 -25 വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകുമെന്നും കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1,030 രൂപ
നിലവില്‍ -875 രൂപ
Stock Recommendation by Geojit Financial Services
2. ജെ കെ ലക്ഷ്മി സിമന്റ് (JK Lakshmi Cement):
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ഊര്‍ജ ചെലവുകള്‍ കൂടിയതും മൂലം പ്രവര്‍ത്തന ഫലം പ്രതീക്ഷിച്ചതിലും കുറവായിരുന്നു, സിമന്റ് വില്‍പ്പന 11 ശതമാനം വര്‍ധിച്ചു. ടണ്‍ അടിസ്ഥാനത്തില്‍ ഊര്‍ജ, ഇന്ധന ചെലവുകള്‍ 34 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. അറ്റ വരുമാനം 15.4 ശതമാനം വര്‍ധിച്ച് 1,729 കോടി രൂപയായി. സിമന്റ് വില്‍പ്പന 2023-24ല്‍ 19 ശതമാനം വര്‍ധിക്കുമെന്ന് കരുതുന്നു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) ടണ്ണിന് 800 രൂപ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സിമന്റ് വില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ധന-ഊര്‍ജ ചെലവുകള്‍ കുറയുന്നത് ടണ്ണിന് 60-70 രൂപ നേട്ടം ലഭിക്കും. ഉദയ്പൂര്‍ സിമന്റ് വര്‍ക്‌സ് എന്ന ഉപകമ്പനിയില്‍ 72 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈ കമ്പനി 450 കോടി രൂപയുടെ അവകാശ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നു. പൊതു നിക്ഷേപകരുടെ താല്‍പ്പര്യം കുറവാണെങ്കില്‍ കൂടുതല്‍ അവകാശ ഓഹരികള്‍ മാതൃ സ്ഥാപനം വാങ്ങും. ഉപകമ്പനിയില്‍ സ്ഥാപിക്കുന്ന 2.5 ദശലക്ഷം ടണ്‍ സിമന്റ് സംസ്‌കരണ ശേഷിയുള്ള യൂണിറ്റ് 2024-25 ല്‍ പ്രവര്‍ത്തന സജ്ജമാകും. ഹരിത ഊര്‍ജം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ലാഭക്ഷമത വര്‍ധിപ്പിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില -850 രൂപ
നിലവില്‍- 684 രൂപ
Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it