ഇനി ഓഹരി വിപണിയില്‍ വരുമോ സാന്താറാലി? വെല്ലുവിളിയായി 5 കാര്യങ്ങള്‍

ഐതിഹ്യ കഥാപാത്രമാണു സാന്താക്ലോസ്. ക്രിസ്മസ് കാലത്തു കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്‍കാന്‍ വരുന്ന വെള്ളത്താടിക്കാരനായ അപ്പൂപ്പന്‍. ഈ കഥാപാത്രം ഇടപെട്ടാലും ഇല്ലെങ്കിലും ക്രിസ്മസ് - നവവത്സര കാലത്ത് ഓഹരിവിപണി നേട്ടം കാണിക്കുന്നതിനെ സാന്താക്ലോസ് റാലി എന്നാണു വിശേഷിപ്പിക്കാറ്.

ഇനി അവിചാരിത കുഴപ്പങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഓഹരി വിപണിക്കു സാന്താ റാലി ഇല്ലാതെ തന്നെ വലിയ നേട്ടം സമ്മാനിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ഡിസംബര്‍ എട്ടുവരെയുള്ള നിലവച്ച് സെന്‍സെക്‌സില്‍ 22.2 ശതമാനവും നിഫ്റ്റിയില്‍ 24.21 ശതമാനവും നേട്ടമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഗണ്യമായി കൂടുതലാണു വിപണിയുടെ നേട്ടം. 2020ല്‍ സെന്‍സെക്‌സ് 15.75 ശതമാനവും നിഫ്റ്റി 14.9 ശതമാനവും നേട്ടമാണു നിക്ഷേപകര്‍ക്കു സമ്മാനിച്ചത്.

ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഇതു തന്നെ നില. ഡിസംബര്‍ ഏഴു വരെ അമേരിക്കയിലെ ഡൗ ജോണ്‍സ് 18.18 ശതമാനവും എസ് ആന്‍ഡ് പി 500 സൂചിക 26.65 ശതമാനവും നാസ്ഡാക് 23.53 ശതമാനവും നേട്ടം ഉണ്ടാക്കി. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ഇതു തന്നെ നില.
എന്തുകൊണ്ട് ഇങ്ങനെ നേട്ടം ഉണ്ടായി?
എല്ലാവര്‍ക്കും ഉത്തരമറിയാം. പണം വന്നതുകൊണ്ട്. കേന്ദ്ര ബാങ്കുകള്‍ പണവിപണിയിലേക്കു കണക്കില്ലാതെ പണമൊഴുക്കി. അതു പല വഴികളിലൂടെ മൂലധന വിപണിയിലെത്തി.

കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് തീരെ താഴ്ന്ന നിലയിലാക്കി. അപ്പോള്‍ പണത്തിനു വളര്‍ച്ച വേണമെങ്കില്‍ മൂലധന വിപണിയിലേക്കു പോയേ പറ്റൂ എന്നായി. കുറഞ്ഞ പലിശയില്‍ സുലഭമായ പണം ഉപയോഗിച്ചു കമ്പനികള്‍ ബിസിനസ് വളര്‍ത്തി. കോവിഡിനെ തുടര്‍ന്നു സമ്പദ്ഘടനയില്‍ സാരമായ മാറ്റങ്ങള്‍ വന്നു. കമ്പനികള്‍ പുതുവഴികള്‍ സ്വീകരിച്ചതോടെ അവയുടെ ലാഭവും കൂടി.

2021 നെ ശ്രദ്ധേയമാക്കിയ ഇക്കാര്യങ്ങള്‍ മൂലധന വിപണിയിലെ നിക്ഷേപകര്‍ക്കു വലിയ ആദായം നേടിക്കൊടുത്തു. ഇതിനു പിന്നാലെ ഒരു ക്രിസ്മസ് - നവവത്സര സമ്മാനമായി സാന്താക്ലോസ് റാലി ഉണ്ടാകുമോ എന്നാണ് ചോദ്യം. ഈ വര്‍ഷം പുതിയ കൊടുമുടികള്‍ താണ്ടിയ വിപണിക്കു മുന്നില്‍ പല അനിശ്ചിതത്വങ്ങളും ഉണ്ട്. അവ മറികടന്നു വേണം ഇനി പുതിയ ഉയരങ്ങള്‍ കയറാന്‍. വിപണി നേരിടുന്ന അനിശ്ചിതത്വങ്ങള്‍ പരിശോധിക്കാം.
1. പലിശ, പണലഭ്യത
ലോകമെങ്ങും വിപണികള്‍ ഡിസംബര്‍ 15-നു ജെറോം പവല്‍ എന്തു പറയും എന്നാണു നോക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് ബോര്‍ഡി (ഫെഡ്) ന്റെ ചെയര്‍മാനാണ് പവല്‍. 14- നാരംഭിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം പലിശനിരക്ക് എന്നു മുതല്‍ കൂട്ടണമെന്നു തീരുമാനിക്കും. ഒപ്പം കടപ്പത്രങ്ങള്‍ വാങ്ങുന്ന പരിപാടി അവസാനിപ്പിക്കുന്നതിന്റെ സമയ പട്ടികയും വരും. വളര്‍ച്ച താണാല്‍ പലിശ കൂട്ടല്‍ എളുപ്പമല്ല. ഭാഗ്യവശാല്‍ ആ ആശങ്ക അധികം നീണ്ടുനിന്നില്ല. അതും പലിശ വര്‍ധന നേരത്തേയാകാന്‍ കാരണമാകും.

ഫെഡ് കടപ്പത്രം വാങ്ങല്‍ നിര്‍ത്തുന്നതോടെ വിപണിയിലേക്കുള്ള പണ പ്രവാഹത്തിനാണു കുറവു വരുന്നത്. ഇപ്പോള്‍ മാസം തോറും 12,000 കോടി ഡോളറാണ് കടപ്പത്രങ്ങള്‍ വാങ്ങി ഫെഡ് വിപണിയിലേക്കൊഴുക്കുന്നത്. അതു നിലയ്ക്കുമ്പോള്‍ വിപണികള്‍ ഉലയും. ഉല്‍പ്പന്ന വിപണികളിലും മൂലധന വിപണിയിലും കറന്‍സി വിപണിയിലുമെല്ലാം ഇതിന്റെ ആഘാതം വരും. അമേരിക്ക മാത്രമല്ല ഇതു ചെയ്യുന്നത്.ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ഇതു ചെയ്യുന്നു. യൂറോപ്യന്‍ കേന്ദ്ര ബാങ്കും (ഇസിബി) കടപ്പത്രം വാങ്ങുന്നുണ്ട്. അവര്‍ അതു നിര്‍ത്തും. പലിശ കൂട്ടല്‍ അവരും ആരംഭിക്കും.

ഇന്ത്യ ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ എടുത്തിരുന്ന നടപടികള്‍ തിരിച്ചു വച്ചു തുടങ്ങി. ബാങ്കുകളുടെ പക്കല്‍ നിന്നു കൂടുതല്‍ പലിശ നിരക്കുള്ള കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നതു റിസര്‍വ് ബാങ്ക് നിര്‍ത്തി. ഇനി ബാങ്കുകളുടെ അമിത പണം വാങ്ങി കടപ്പത്രം നല്‍കുന്ന പദ്ധതി നടപ്പാക്കും. ഡിസംബര്‍ എട്ടിനു ഗവര്‍ണര്‍ ശക്തികാന്ത ദാസ് പദ്ധതി പ്രഖ്യാപിച്ചു. ഈ മാസം തന്നെ 14 ലക്ഷം കോടി രൂപ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റീപോ (V3R) വഴി വിപണിയില്‍ നിന്നു വലിക്കും.

ഇവയെല്ലാം വിപണിയുടെ കണക്കുകൂട്ടലില്‍ ഉള്ളതാണ്. വിപണി കണക്കാക്കിയതു പോലെയല്ല ഇവ വരുന്നതെങ്കില്‍ വിപണികള്‍ക്കു തിരിച്ചടി ഉണ്ടാകും. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് വിപണി കരുതിയതു പോലെ തന്നെ ചെയ്തു. വിപണികള്‍ക്കു സന്തോഷമായി. ഇനി ജെറോം പവലും പ്രതീക്ഷ പോലെ ചെയ്താല്‍ കുഴപ്പമില്ല. മറിച്ചു തിരക്കഥ മാറിയാല്‍ വിപണികള്‍ ഉലയും.
2. വിലക്കയറ്റം
കോവിഡിനു ശേഷമുണ്ടായ വിലക്കയറ്റത്തിനു പലതരം വിശദീകരണങ്ങളാണ് ഉണ്ടായത്. ഉപഭോക്താക്കള്‍ നീട്ടിവച്ച വാങ്ങലുകള്‍ ഒന്നിച്ചു വന്നപ്പോള്‍ വില കൂടി, ചരക്കുഗതാഗതം നേരേയാകാത്തതു മൂലം ലഭ്യത കുറഞ്ഞു വില കൂടി എന്നെല്ലാമുള്ള വിശദീകരണങ്ങള്‍. ഈ വിലക്കയറ്റം താല്‍ക്കാലികമാണെന്ന ആശ്വാസവചനവും കൂടെക്കിട്ടും. പക്ഷേ താല്‍ക്കാലികം മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വാര്‍ഷികമായി. ഇപ്പോള്‍ ഉന്നതര്‍ പറയുന്നു, താല്‍ക്കാലികമല്ല വിലക്കയറ്റം എന്ന്. അതു നീങ്ങിപ്പോകുന്നതല്ല, നീണ്ടു നില്‍ക്കുന്നതാണ്. അതായതു ലോഹങ്ങളും രാസവസ്തുക്കളും ഭക്ഷ്യാേല്‍പന്നങ്ങളും ഇന്ധനവുമൊക്കെ ഇനി ഉയര്‍ന്ന നിലവാരത്തില്‍ തന്നെ വാങ്ങാം.

ഇതിനിടെ ക്രൂഡ് ഓയില്‍ വില താഴ്ത്തിയെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒപെകും റഷ്യയടക്കമുള്ള സുഹൃത്തുക്കളും ചേര്‍ന്ന ഒപെക് പ്ലസ് ഉദ്ദേശിച്ച കടവില്‍ കാര്യങ്ങള്‍ എത്തി. ക്രൂഡ് വില വീണ്ടും ഉയരത്തിലേക്കു നീങ്ങി.
3. സംഘര്‍ഷങ്ങള്‍
ലോകത്തു പലേടത്തും സംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുകയാണ്. യുക്രെയ്‌നെ ബലമായി കൈവശപ്പെടുത്താന്‍ റഷ്യ ശ്രമിക്കുമെന്നു യൂറോപ്പും അമേരിക്കയും കരുതുന്നു. റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ ഭവിഷ്യത്ത് എന്താകുമെന്നതു പറയാനാവില്ല.

ചൈന - യുഎസ് വാണിജ്യ പോര് മറ്റു തലങ്ങളിലേക്കും വ്യാപിക്കും. തായ്‌വാനെ ബലമായി തങ്ങളോടു ചേര്‍ക്കാന്‍ ചൈന ശ്രമിച്ചാല്‍ വിഷയം ഏതറ്റം വരെ പോകുമെന്നതു കണ്ടറിയേണ്ട കാര്യമാണ്.
4. മഹാമാരി
കോവിഡ് മഹാമാരിയുടെ രണ്ടു തരംഗങ്ങള്‍ കഴിഞ്ഞു. യൂറോപ്പും അമേരിക്കയും മൂന്നാം തരംഗത്തിനെതിരേ പൊരുതുകയാണ്. ഇതിനിടെ വന്ന ഒമിക്രോണ്‍ വകഭേദം ആശങ്കപ്പെട്ടതു പോലെ ഗുരുതരമല്ലെന്നു വന്നു. ഇനിയും കൂടുതല്‍ അപകടകാരിയായ വകഭേദങ്ങള്‍ വന്നുകൂടായ്കയില്ല. കൃത്യമായ ചികിത്സയും ഉറപ്പായ പ്രതിരോധവും ഉണ്ടാകുന്നതു വരെ ഈ മഹാമാരി ആഗോള വിപണികള്‍ക്കു ഭീഷണിയായിരിക്കും.
5. വിദേശ നിക്ഷേപകര്‍
ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ എന്തു ചെയ്യുന്നു എന്നുള്ളതു നിര്‍ണായകമാണ്. അവര്‍ ഓഹരികള്‍ വില്‍ക്കുമോ വാങ്ങുമോ എന്നതു വിപണിഗതിയെ ഏറെ സ്വാധീനിക്കും.കഴിഞ്ഞ രണ്ടു മാസവും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ക്യാഷ് വിപണിയില്‍ വില്‍പനക്കാരായിരുന്നു. ഒക്ടോബറില്‍ 25,572 കോടിയുടെയും നവംബറില്‍ 39,902 കോടിയുടെയും ഓഹരികള്‍ അവര്‍ വിറ്റു. ഡിസംബര്‍ ഏഴു വരെ 12,978 കോടിയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്.

മുന്‍ കാലത്തെ അപേക്ഷിച്ചു സ്വദേശി ഫണ്ടുകളും റീട്ടെയില്‍ നിക്ഷേപകരും കൂടുതല്‍ തുക വിപണിയില്‍ ഇറക്കുന്നുണ്ട്. വിദേശികള്‍ വില്‍ക്കുന്നതിന്റെ പേരില്‍ മാത്രം വിപണി ഇടിയുന്ന സാഹചര്യം മാറിയിട്ടുണ്ട്. വിദേശികള്‍ വില്‍പനക്കാരായിരുന്നപ്പോഴാണു സെന്‍സെക്‌സും നിഫ്റ്റിയും റിക്കാര്‍ഡ് ഉയരങ്ങളിലെത്തിയത്. എങ്കിലും അവര്‍ ഏതേതു മേഖലകളില്‍ വാങ്ങുന്നു, വില്‍ക്കുന്നു എന്നൊക്കെയുള്ളതു വിപണിയെ വലിയ തോതില്‍ സ്വാധീനിക്കും.

ഈ വെല്ലുവിളികള്‍ക്കു നടുവിലാണു സാന്താക്ലോസ് റാലി ഉണ്ടാകേണ്ടത്. ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ലൈഫ് ടൈം ഉയരത്തിലെത്തിയ സൂചികകള്‍ ഒരു തിരുത്തലിന്റെ വഴിയില്‍ കുറേ ദൂരം പോയതാണ്. എന്നാല്‍ ഒന്‍പതു ശതമാനത്തോളം താഴ്ന്ന ശേഷം തിരിച്ചു കയറി. ഇനി ഒക്ടോബറിലെ ഉയരങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ സെന്‍സെക്‌സ് മൂവായിരത്തിലേറെ പോയിന്റ് (ആറു ശതമാനം) കയറണം. നിക്ഷേപകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് അത്തരമൊരു റാലിയാണ്.



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it