കെഎഫ്‌സിയും പെപ്‌സിയും പിന്നെ മണപ്പുറം ഫിനാന്‍സും!

കേരളീയര്‍ക്ക് മണപ്പുറം ഫിനാന്‍സിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായുണ്ടായ പണ്ടം പണയം എന്ന ബിസിനസ് ആശയത്തില്‍ നിന്ന് കോര്‍പ്പറേറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുകയായിരുന്നു മണപ്പുറം ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വി പി നന്ദകുമാര്‍. ഇന്ത്യയില്‍ തന്നെ ആദ്യമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഗോള്‍ഡ് ലോണ്‍ കമ്പനിയാണ് മണപ്പുറം ഫിനാന്‍സ്. ഒരു സാധാരണ ബിസിനസ് ആശയത്തില്‍ നിന്ന് എങ്ങനെയാണ് വി പി നന്ദകുമാര്‍ അസാധാരണമായ ഒരു കോര്‍പ്പറേറ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തത്?

നെടുങ്ങാടി ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായാണ് നന്ദകുമാര്‍ കരിയര്‍ ആരംഭിക്കുന്നത്. ബാങ്കിന്റെ നെന്മാറ ശാഖയില്‍ ജോലി ചെയ്യുന്ന കാലത്ത് ബൈക്ക് അപകടത്തില്‍ നന്ദകുമാറിന്റെ കാലിന് സാരമായ പരിക്കേറ്റു. 1982ലാണത്. ആറുമാസത്തോളം ആശുപത്രി വാസവും ചികിത്സയുമായി കഴിഞ്ഞു. അപകടത്തിനു ശേഷം ബാങ്ക്, സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കാതെ തന്നെ നന്ദകുമാറിനെ വീടിനടുത്തുള്ള ശാഖയിലേക്ക് മാറ്റി നിയമിച്ചു.

ഇതേ കാലത്തു തന്നെയാണ് നന്ദകുമാര്‍ പിതാവിന് കാന്‍സറാണെന്ന് അറിയുന്നത്. അച്ഛനെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്ന വയറുവേദന കാന്‍സര്‍ ആണെന്ന് വ്യക്തമായതോടെ നന്ദകുമാറിന്റെ ജീവിതം കീഴ്‌മേല്‍ മറിയാന്‍ തുടങ്ങി. ബാങ്കില്‍ നിന്ന് ഒരു മാസം ലീവെടുത്ത് അച്ഛന്റെ കൂടെ നിന്നു. അപ്പോഴാണ് നന്ദകുമാറിന് പല കാര്യങ്ങളും കൂടുതല്‍ വ്യക്തമായത്. രോഗം സംശയിച്ച് അച്ഛന്‍ അനുജത്തിയുടെ വിവാഹത്തിനുള്ള സ്വര്‍ണവും പണവും വരെ കരുതി വെച്ചിരുന്നു. അച്ഛന്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ഇടപാടുകാരുടെ വിവരങ്ങളെല്ലാം കൃത്യമായി എഴുതി തയ്യാറാക്കി സജ്ജമായിരുന്നു. നന്ദകുമാര്‍ മനസ് നീറിയാണ് ആ നാളുകള്‍ കഴിച്ചത്. അച്ഛന്‍ മരിച്ചാല്‍ അദ്ദേഹം ഏറെ മൂല്യങ്ങള്‍ ചേര്‍ത്ത് വെച്ചുണ്ടാക്കിയ ആ കൊച്ചുപ്രസ്ഥാനം നിലച്ചു പോകും. മണപ്പുറത്തുകാര്‍ വീണ്ടും പണത്തിനായി ബ്ലേഡ് പലിശക്കാരെ സമീപിക്കേണ്ടി വരും. അവരുടെ ജീവിതം വീണ്ടും കടക്കെണിയില്‍ വീഴും.

അതേ സമയം ബാങ്കിലെ ജോലിയും പ്രിയപ്പെട്ടതാണ്. പത്തുവര്‍ഷത്തെ സര്‍വീസുണ്ട്. അവിടെ തുടര്‍ന്നാല്‍ പടവുകള്‍ ഇനിയും ഏറെ കയറാം. ജന്മനാട്ടില്‍ ബാങ്ക് ഉദ്യോഗത്തിനാണ് തിളക്കമേറെ. ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദകുമാര്‍ എന്ന ബാങ്കിംഗ് പ്രൊഫഷണലിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ട്.

അക്കാലത്തെ മനോവിചാരങ്ങളെന്തൊക്കെയായിരുന്നുവെന്ന് തന്നോട് പോലും പങ്കുവെച്ചിട്ടില്ലെന്ന് ഭാര്യ സുഷമ നന്ദകുമാര്‍ പറയുന്നു. ''അച്ഛനുമായി സംസാരിക്കുന്നത് കാണാം. അതിലപ്പുറം ഒന്നും വ്യക്തമായറിയില്ലായിരുന്നു.'' മരണം മുന്നില്‍ കാണുന്ന പിതാവിന്റെ ആഗ്രഹങ്ങള്‍ കൈവിട്ടു പോകാതിരിക്കാനായി ഒരു ദിവസം നന്ദകുമാര്‍ നെടുങ്ങാടി ബാങ്കില്‍ രാജിക്കത്ത് വെച്ച് പടിയിറങ്ങി. അതിനു ശേഷമാണ് ആ തീരുമാനം അടുത്തവര്‍ പോലും അറിയുന്നത്. മണപ്പുറം എന്ന ഒറ്റമുറിയിലെ പ്രസ്ഥാനം മകന്‍ ഏറ്റെടുക്കുന്നത് കണ്ട് സംതൃപ്തിയോടെ അച്ഛന്‍ കണ്ണടച്ചു.

നന്ദകുമാറിന്റെ ജീവിതത്തിലെ പരീക്ഷണകാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. അച്ഛന്റെ നിര്‍ബന്ധങ്ങള്‍ മൂലം സ്ഥാപനത്തിന്റെ നിക്ഷേപവും മൂലധനവും പരിമിതമായിരുന്നു. ബാങ്കിലായിരുന്നുവെങ്കില്‍ നന്ദകുമാര്‍ ഒരുപക്ഷേ സാരഥ്യത്തിലേക്ക് വരെ ഉയര്‍ന്നേനെ. സ്വന്തം നാട്ടിലെ, അച്ഛന്‍ നട്ട് താലോലിച്ച പ്രസ്ഥാനത്തിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ നന്ദകുമാര്‍ സ്വപ്‌നങ്ങള്‍ ചുരുക്കുകയായിരുന്നില്ല. മറിച്ച് ഒരു പടി മുന്നില്‍ കടന്ന് കാണുകയായിരുന്നു. അന്ന് ആരും വലുതായി സ്വപ്‌നം കാണാന്‍ പറഞ്ഞു പഠിപ്പിക്കാനുണ്ടായിരുന്നില്ല. പക്ഷേ നന്ദകുമാര്‍ സ്വപ്‌നം കണ്ടു; വലിയ സ്വപ്‌നങ്ങള്‍. മണപ്പുറത്തെ ആ ഒറ്റമുറി പ്രസ്ഥാനം രാജ്യത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബാങ്കായി മാറുന്ന ദിനമായിരുന്നു നന്ദകുമാറിന്റെ മനസ് നിറയെ.

ആദ്യമായി നന്ദകുമാര്‍ ചെയ്തത് നിക്ഷേപം സ്വീകരിക്കുന്നതിന്റെ ലിമിറ്റ് എടുത്ത് കളയലാണ്. ''ബാങ്കില്‍ ഞാന്‍ സക്‌സസ്ഫുള്ളായിരുന്നു. നെടുങ്ങാടി ബാങ്കില്‍ ഉയരങ്ങളിലെത്തണം. എത്തും എന്ന കാര്യത്തില്‍ മാനസികമായ ഒരുക്കം ഉണ്ടായിരുന്നു. സാഹചര്യങ്ങള്‍ വീണ്ടും എന്നെ മണപ്പുറത്തെത്തിച്ചു. പക്ഷേ വന്നു കഴിഞ്ഞപ്പോള്‍ ചെറിയ കാര്യങ്ങള്‍ കൊണ്ട് എങ്ങനെ വലുതാകാമെന്ന ചിന്ത വന്നു. ആ ചിന്തയില്‍ തന്നെ പുതുമയുണ്ടായിരുന്നു. നോക്കൂ, നമ്മുടെ നാട്ടില്‍ സോഡ വില്‍ക്കുന്നയാള്‍ അന്നന്നത്തെ അന്നത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഇങ്ങനെയുള്ള സോഡ തന്നെയല്ലേ പെപ്‌സി? രണ്ടും കാര്‍ബണേറ്റഡ് വാട്ടര്‍ തന്നെയല്ലേ? സോഡയെ ഒരു പ്രസ്ഥാനമാക്കിയപ്പോള്‍ പെപ്‌സി പിറന്നു. അതുതന്നെയാണ് കെന്റകി ഫ്രൈഡ് ചിക്കന്‍ ചെയ്തത്. കോഴിക്കാല്‍ വില്‍പ്പനയെ അവര്‍ ഒരു മൂവ്‌മെന്റാക്കി. അതേ തോട്ട് പ്രോസസാണ് മണപ്പുറത്തിന്റെയും രഹസ്യം. സാധാരണമായ സ്വര്‍ണ പണയത്തെ എങ്ങനെ ഒരു കോര്‍പ്പറേറ്റ് വേള്‍ഡിലേക്ക് കൊണ്ടുവരാമെന്നാണ് ചിന്തയാണ് ഇന്നത്തെ മണപ്പുറത്തിന് വഴിമരുന്നിട്ടത്,'' നന്ദകുമാര്‍ പറയുന്നു.

തികച്ചും സാധാരണമായ ഒരു കാര്യം. സ്വര്‍ണ പണയം. അതിനെ അസാധാരണമായ തലത്തിലേക്ക് ഉയര്‍ത്തുക. വലിയൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനമാക്കുക. അസാധാരണകാര്യങ്ങളല്ല, മറിച്ച് സാധാരണകാര്യങ്ങള്‍ അസാധാരണമായി ചെയ്യുമ്പോഴാണ് വിജയമെന്ന് നന്ദകുമാര്‍ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു.

അച്ഛന്റെ പ്രസ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ നന്ദകുമാറിന്റെ ഉള്ളില്‍ ലാഭവും ഏറെ പണവുമായിരുന്നില്ല ലക്ഷ്യം. ഒരു ഓര്‍ഗനൈസേഷന്‍ ബില്‍ഡ് ചെയ്യണം. അതും ചുറ്റിലുമുള്ള സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന, മൂല്യമുള്ള, സമ്പത്ത്് ആര്‍ജ്ജിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒന്ന്.

രാജ്യത്തെ ഭൂരിഭാഗം സംരംഭകരും തങ്ങളുടെ കമ്പനിയുടെ ലാഭമുയര്‍ത്തുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ നന്ദകുമാര്‍ സ്വന്തം പ്രസ്ഥാനം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ദിനം സ്വപ്‌നം കണ്ടു.

മറ്റ് സംരംഭകര്‍ പ്രതിബദ്ധങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ സ്വപ്‌നങ്ങളെ വെട്ടിയൊതുക്കിയപ്പോള്‍ നന്ദകുമാര്‍ അതിനു മുകളിലൂടെ പറന്ന് പുതിയ പാത തുറന്നു.

നന്ദകുമാര്‍ സാരഥ്യം ഏറ്റെടുത്ത് രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ മണപ്പുറത്തെ നിക്ഷേപം രണ്ടുകോടിയിലേറെയായി. ''അത് എന്റെ കഴിവായിരുന്നില്ല. അച്ഛന്റെ പ്രവര്‍ത്തനശൈലിയിലെ വിശ്വാസ്യതയായിരുന്നു കാരണം.'' അക്കാലത്ത് വായ്പകളുടെ കാര്യം പറഞ്ഞ് ബാങ്കുകള്‍ പരസ്യം നല്‍കാറില്ല. നിക്ഷേപം സ്വീകരിക്കുന്നതിന്റെ പരസ്യമാണ് പൊതുവേ കാണുക. നന്ദകുമാര്‍ ഇവിടെയൊന്ന് മാറ്റി ചിന്തിച്ചു. സ്വര്‍ണ പണയ വായ്പ നല്‍കുന്നത് പരസ്യത്തിലൂടെ ജനങ്ങളെ അറിയിക്കാന്‍ തുടങ്ങി. ഇതോടെ ഏറെ പേര്‍ വായ്പക്കായി മണപ്പുറത്തെ സമീപിക്കാന്‍ തുടങ്ങി. ബിസിനസില്‍ പുതിയൊരു ഊര്‍ജ്ജം നിറഞ്ഞു.

മറ്റാരും ചെയ്യാത്തത് ചെയ്തു നോക്കുന്നത് നന്ദകുമാറിന്റെ ഒരു ശൈലിയാണ്. ''പാഠപുസ്തകത്തില്‍ പഠിച്ചത് പ്രയോഗിച്ചുനോക്കുന്നത് എന്റെ ശീലമായിരുന്നു. നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ കാത്സ്യം കൂടുതല്‍ കൊടുത്താല്‍ കോഴികള്‍ കൂടുതല്‍ മുട്ടയിടുമെന്ന് പാഠപുസ്തകത്തിലുണ്ടായി. വീട്ടില്‍ ഞാനത് പരീക്ഷിച്ചു നോക്കി. ചുണ്ണാമ്പ് ചോറില്‍ കുഴച്ച് കോഴിക്ക് നല്‍കി. മുട്ടയുടെ എണ്ണം കൂടി. വീണ്ടും അളവ് കൂട്ടാന്‍ കുടുതല്‍ ചുണ്ണാമ്പ് നല്‍കാന്‍ തുടങ്ങി. മുട്ടകളുടെ എണ്ണം വീണ്ടും കൂടി. പരീക്ഷണം നിര്‍ത്തിയില്ല. ചുണ്ണാമ്പിന്റെ അളവ് വീണ്ടും കൂട്ടി. അതോടെ കോഴി ചത്തു. അതൊരു പാഠവുമായി.'' ഗൗരവമായ ചിന്തകള്‍ക്കപ്പുറം ഇങ്ങനെയുള്ള ചില സരസസന്ദര്‍ഭങ്ങളും ഓര്‍ത്തുപറയും നന്ദകുമാര്‍.
സാധാരണകാര്യം അസാധാരണമായി ചെയ്യാന്‍ പറ്റുമോ?
ബിസിനസിന് ആശയം കണ്ടെത്തുന്നത് എങ്ങനെയാണ്? മറ്റുള്ളവര്‍ ചെയ്ത് വിജയിച്ച ആശയം കോപ്പി ചെയ്താല്‍ വിജയിക്കുമോ? എല്ലാവര്‍ക്കും പരിചിതമായ കാര്യം ചെയ്താല്‍ വിജയിക്കുമോ? യഥാര്‍ത്ഥത്തില്‍ ബിസിനസ് ആശയത്തിന്റെ വിജയ സാധ്യത നിര്‍ണയിക്കുന്ന ഘടകമെന്താണ്?

നന്ദകുമാര്‍ പറയുന്നു; ''എന്റെ അച്ഛന്‍ സ്വര്‍ണപ്പണയ സ്ഥാപനമല്ല, മറിച്ച് നാളികേരം വെട്ടിയുണക്കി വെളിച്ചെണ്ണയുണ്ടാക്കുന്ന മില്ലാണ് സ്ഥാപിച്ചിരുന്നതെന്ന് സങ്കല്‍പ്പിക്കുക. ആ ബിസിനസിലേക്കും ഒരു പക്ഷേ ഞാന്‍ കടന്നുവന്നേക്കാം. പക്ഷേ അച്ഛന്‍ തുടക്കമിട്ടതില്‍ നിന്ന് അതിനെ വഴിമാറ്റി നടത്തിക്കും. ഒരു പക്ഷേ നാളികേരത്തില്‍ നിന്ന് ഒട്ടനവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കും. കേരളത്തിലും ഇന്ത്യയിലും ഒതുങ്ങാതെ വിദേശ വിപണികള്‍ തേടി പോകും. നമ്മളുടെ ബിസിനസ് തികച്ചും സാധാരണമായ ഒന്നായിരുന്നാലും അതില്‍ അസാധാരണത്വം കലര്‍ത്തുക. അപ്പോള്‍ വിജയസാധ്യത വര്‍ധിക്കും.


(ധനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന, വി.പി നന്ദകുമാര്‍: മണപ്പുറത്തെ മാന്ത്രികന്‍ എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗമാണിത്. കേരളത്തിലെ ഒരു തീരദേശ ഗ്രാമത്തില്‍ നിന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച ബിസിനസ് പടുത്തുയര്‍ത്തിയ വി പി നന്ദകുമാറിന്റെ സംരംഭക ജീവിതകഥ വരച്ചുകാട്ടുന്ന ഈ പുസ്തകം ഇപ്പോള്‍ വാങ്ങാം; ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://subscribe.dhanamonline.com/)


T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it