കോടികള്‍ ഒലിച്ചു, ലോകസമ്പന്നപ്പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി അദാനി

ലോകസമ്പന്നന്മാരായ ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക് എന്നിവരെയെല്ലാം പിന്തള്ളി ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ രണ്ടാമതെത്തിയ ഗൗതം അദാനി പതിനൊന്നാം സ്ഥാനത്തേക്ക്. 84.4 ശതകോടി ഡോളറിലേക്കാണ് അദാനിയുടെ സ്വത്ത് ചുരുങ്ങിയത്.

ലോകസമ്പന്നപ്പട്ടികയിലെ നെറുകയില്‍ നില്‍ക്കുന്ന ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ തൊട്ടുതാഴെവരെയെത്തിയിട്ടാണ് ഇക്കഴിഞ്ഞ ദിവസം അദാനി ഏഴാം സ്ഥാനത്തേക്കും പിന്നീട് ഇപ്പോള്‍ (ജനുവരി 31) പതിനൊന്നാം സ്ഥാനത്തേക്കും എത്തിയത്.

പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സി. ഇ. ഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ ഗൗതം അദാനി. ഇലോണ്‍ മസ്‌ക്, ജഫ് ബസോസ്, ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിനുപിന്നാലെ ഓഹരിവിപണിയിലുണ്ടായ രക്തച്ചൊരിച്ചിലില്‍ ആസ്തി മൂല്യമിടിഞ്ഞതാണ് അദാനിക്ക് തിരിച്ചടിയായത്. അംബാനിയുടെ സ്ഥാനം ഇപ്പോള്‍ 82.2 ശതകോടി ഡോളറുമായി പന്ത്രണ്ടാമതാണ്. നേരിയവ്യത്യാസമാണ്നി അംബാനിയും അദാനിയും തമ്മിലിപ്പോള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ അംബാനി അദാനിയെ മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

809 ദശലക്ഷം ഡോളറിന്റെ വര്‍ധനവാണ് അംബാനിയുടെ സമ്പത്തിലുണ്ടായിട്ടുള്ളത്. അതേസമയം അദാനിയുടെ സ്വത്തില്‍ നിന്നും 8.21 ശതകോടി ഡോളറാണ് ഒലിച്ചുപോയത്. അതായത് ഏകദേശം 64000 കോടിരൂപ. ഹിന്‍ഡന്‍ബര്‍ഗ് ആരോപണം കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി തുടര്‍ വില്‍പ്പനയ്ക്കും (FPO) തിരിച്ചടിയാകുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് എഫ് പി ഒ യുടെ ക്ലോസിംഗ് ദിവസം 110 ശതമാനമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 2,948 രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ നിലവിലെ ഓഹരിവില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it