150 വർഷത്തെ ഏറ്റവും ചൂടുകൂടിയ ദശാബ്ദമാണിതെന്ന് റിപ്പോർട്ട്
അന്തരീക്ഷ താപനില ഔദ്യോഗികമായി രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ദശാബ്ദം 2014 മുതൽ 2023 വരെയുള്ള കാലയളവായിരിക്കുമെന്ന് റിപ്പോർട്ട്.
1850-ലാണ് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) നേതൃത്വത്തിൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയത്. അതിനുശേഷം ഏറ്റവും കാഠിന്യമേറിയ ചൂട് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ നാലു വർഷങ്ങളിലായിരുന്നു.
ഇതിൽ 2016-ലായിരുന്നു ഏറ്റവും കൂടുതൽ ചൂട്. 2018ന് ഇക്കാര്യത്തിൽ നാലാം സ്ഥാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വരാനിരിക്കുന്ന വർഷങ്ങളിൽ ചൂട് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ഡബ്ല്യുഎംഒ വിലയിരുത്തുന്നത്. 2019 മുതൽ 2023 വരെയുള്ള കാലയളവായിരിക്കും ഏറ്റവുമധികം ചൂട് അനുഭവപ്പെടുക.
കേരളത്തിലെ പ്രളയം
കഴിഞ്ഞ നവംബറിൽ ഡബ്ല്യുഎംഒ പുറത്തിറക്കിയ റിപ്പോർട്ടിൽ
കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. അസ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പട്ടികയിലാണ് കേരളളം ചർച്ചയായത്. ജപ്പാനിലെയും ആഫ്രിക്കയിലെയും പ്രളയം, യൂറോപ്പിലെ ഉഷ്‌ണതരംഗം, കാലിഫോർണിയ, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിലെ വരൾച്ച തുടങ്ങിയവയും പട്ടികയിൽപ്പെട്ടിരുന്നു.
വ്യാവസായിക വിപ്ലവ കാലത്തേക്കാൾ താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചതായാണ് റിപ്പോർട്ടിലുള്ളത്.
നിലവിലെ സാഹചര്യം തുടർന്നാൽ 2100 ആകുമ്പോഴേക്കും താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസോ അതിലേറെയോ വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പും ഏജൻസി നൽകുന്നു.
തീരമേഖലകളിലെ വെള്ളപ്പൊക്കം, ഹീറ്റ് വേവ്, പേമാരി എന്നിവയുടെ ആവൃത്തി കൂടിവരികയാണെന്നും മുന്നറിയിപ്പുണ്ട്.