ഐപിഎല്‍: ബിസിസിഐയുടെ നഷ്ടം 2000 കോടി രൂപ

കോവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിന് കണക്കാക്കുന്ന നഷ്ടം 2000 കോടി രൂപ. ഐപിഎല്ലിലെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബിസിസിഐ ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.

ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം 680 കോടി ഡോളര്‍ (50,180 കോടി രൂപ) വരുമെന്നാണ് കണക്ക്. ഐ പി എല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായാണ് ബിസിസിഐ പറയുന്നത്. പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷേ നിലവിലെ ക്രിക്കറ്റ് മത്സര കലണ്ടര്‍ പ്രകാരം നവംബറിലെ ട്വന്റി20 ലോകകപ്പ് കഴിയും വരെ ഐ പി എല്‍ നടക്കാനുള്ള സാധ്യത കാണുന്നില്ല. അതിന് ശേഷം ഐ പി എല്‍ നടക്കുമോ അതോ വേദി മാറ്റി നടത്തുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ബിസിസിഐയ്ക്കും ടീമുകള്‍ക്കും കോടികളുടെ വരുമാനമാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ലഭിക്കുന്നത്. 60 മാച്ചുകളുള്ള സീസണ്‍ സ്റ്റാര്‍ ഇന്ത്യയാണ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ഓരോ മാച്ചിനും 54.4 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്ക് നല്‍കുന്നത്. കളികള്‍ നിര്‍ത്തിയതോടെ ഇനി സ്റ്റാര്‍ പണം നല്‍കില്ല. 31 മാച്ചുകളാണ് ഇനി ശേഷിക്കുന്നത്. 1700 കോടി രൂപയാണ് സ്റ്റാര്‍ ഈയിനത്തില്‍ ഇനി നല്‍കേണ്ടിയിരുന്നത്.

ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ ഓരോ മാച്ചിനും 7.3 കോടി രൂപ നല്‍കും. മാച്ചുകള്‍ നിര്‍ത്തിവെച്ചാല്‍ ഈയിനത്തിലെ 225 കോടി രൂപ ഇനി ലഭിച്ചേക്കില്ല.

ഐപിഎല്ലിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഇനി ലഭിക്കാനുള്ള 144-155 കോടി രൂപ നഷ്ടമാകും. ബിസിസിഐയും ഫ്രാഞ്ചൈസികളും തമ്മില്‍ റെവന്യു ഷെയറിംഗ് മോഡലിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഓരോ ഐ പി എല്‍ ഫ്രാഞ്ചൈസികളുടെയും വരുമാനത്തിലും കുറവുണ്ടാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it