ഗീത ഗോപിനാഥ്   ഐ.എം.എഫിന്റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് 

അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിനെ നിയമിച്ചു.

മുൻ ആർബിഐ ഗവർണർ രഘുറാം രാജന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വ്യക്തി ഈ സ്ഥാനത്ത് എത്തുന്നത്.

പുതിയ ജോലിയിൽ പ്രവേശിക്കുന്നതോടെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന സ്ഥാനം ഗീത രാജിവെക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസർ ആണ് ഗീത. പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഗീത, ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. വാഷിങ്ടൻ സർവകലാശാലയിലായിരുന്നു ഉപരിപഠനം.

ഗീതയെ യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു.

നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്ഫീൽഡ് ഈ വർഷം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഗീതയുടെ നിയമനം. ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത. അവരുടെ നേതൃപാടവവും അന്താരാഷ്ട്ര തലത്തിലുള്ള പ്രവൃത്തി പരിചയവും ഐഎംഎഫിന്റെ ഗവേഷക വിഭാഗത്തിന് ഒരു മുതൽകൂട്ടാകുമെന്ന് ഗീതയെ അഭിനന്ദിച്ചുകൊണ്ട് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു.

കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളാണ് ഗീത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it