പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി ഇടത് മുന്നണിക്ക് മിന്നും വിജയം, ഐക്യമുന്നണിക്ക് കനത്ത തിരിച്ചടി

പ്രതികൂലമായി നിന്ന നിരവധി സാഹചര്യങ്ങളെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി അഭിമുഖീകരിച്ചതെങ്കിലും ഏവരെയും അമ്പരപ്പിച്ച ഒരു തിളക്കമാർന്ന വിജയം കൈവരിച്ചതിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ പിണറായി വിജയൻറെ സർക്കാരിനു ഊർജം പകരുന്ന ഒരു ജനവിധി ആണ് ഇന്നുണ്ടായത്.

ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം 514 ഗ്രാമ പഞ്ചായത്തുകളിലും 11 ജില്ലാ പഞ്ചായത്തുകളിലും 108 ബ്ലോക്ക് പഞ്ചായത്തുകളിലും അഞ്ചു കോർപറേഷനുകളിലും ആണ് ഇടതു മുന്നണി ജയിച്ചതോ ലീഡ് നിലനിർത്തുകയോ ചെയ്‌തത്‌ .

45 മുൻസിപാലിലിറ്റികൾ നേടിയത് മാത്രമാണ് യു ഡി എഫിന്റെ ഏക ആശ്വാസം. ഇടതു മുന്നണിക്ക് നേടാനായത് 35 മുൻസിപ്പാലിറ്റികൾ മാത്രമാണ്. ബിജെപി രണ്ടു നഗരസഭകൾ നേടി.

അനുകൂലമായ സാഹചര്യം പലതുമുണ്ടായിട്ടും ഇത്രയും കനത്ത പരാജയം നേരിടേണ്ടി വന്നത് യു ഡി എഫ് നേതൃനിരയെയും അണികളേം അമ്പരപ്പിലാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിയുടെ ഒരു തുടർഭരണത്തെയാണോ സൂചിപ്പിക്കുന്നതെന്ന ആശങ്കയിലാണവർ.

സ്വർണ കള്ളക്കടത്തുമായി ബന്ധപെട്ടു നടന്ന പല അറസ്റ്റുകളും കേന്ദ്ര ഏജൻസികളുടെ നിരന്തര സമ്മർദങ്ങളും ദൃശ്യ, പത്ര മാധ്യമങ്ങളുടെ പ്രതികൂല നിലപാടുകളെയും നേരിട്ട് നേടിയ വിജയം മധുരമേറിയതാണ്, പ്രതേയികിച്ചും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് അധിക കാലതാമസമില്ലായെന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ.

തന്റെ ഓഫീസിനെ ചുറ്റി പറ്റി നടന്ന വിവാദങ്ങളും, സ്പീക്കർ അടക്കം സമ്മർദ്ദത്തിലായ അവസരം മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഉപയോഗിച്ചതും കണക്കിലെടുക്കുമ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട പോലെയുള്ള ഒരു കനത്ത പരാജയമാണോ ഈ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതെന്നാണ് പലരും പ്രതീക്ഷിച്ചതു.

പക്ഷെ കേന്ദ്ര ഏജൻസികളുടെ ഒരു വേട്ടയാടലിനാണ് തന്റെ സർക്കാർ ഇരയാകുന്നതെന്ന പിണറായിയുടെ വാദമാണ് ജനങ്ങൾ മുഖവിലക്കെടുത്തുവെന്നു വേണം വോട്ടെടുപ്പ് ഫലം വിലയിരുത്തുമ്പോൾ മനസിലാക്കേണ്ടത്. കൂടാതെ നിരവധി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമത്തെ വോട്ടർമാർ പരിഗണിച്ചുവെന്നും കാണാം. കൊറോണ മഹാമാരിയുടെ കാലത്തു പാവപ്പെട്ടവരെ പട്ടിണിക്കിടാത്ത ഒരു സർക്കാർ എന്ന ഇടത് മുന്നണിയുടെ മുദ്രാവാക്യത്തിന് അനുകൂലമായി ജനവിധി ഉണ്ടായെന്നു മനസിലാക്കാം. പ്രളയ കാലത്തും കൊറോണ സമയത്തും നൽകിയ നേതൃത്വപരമായ ഘടകങ്ങളും ഇടതു മുന്നണിയെ തുണച്ചുവെന്നു കാണാം.

അതെ സമയം, പ്രതിപക്ഷ നേതാക്കൾ നിരന്തരം സർക്കാരിനെ ആക്രമിക്കാൻ മുൻകൈയെടുത്തെങ്കിലും വേണ്ട വിധത്തിൽ അത് ജനങളുടെ ഇടയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ട്. അകമഴിഞ്ഞ മാധ്യമ പിന്തുണയോടു കൂടി യു ഡി എഫും ബിജെപിയും നടത്തിയ ആക്രമണങ്ങൾ പോലും ലക്ഷ്യം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് വിധി സൂചിപ്പിക്കുന്നത്. മാധ്യമങ്ങളുടെ നിരന്തര വേട്ടയാടലുകൾ ജനം ഗൗനിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

ബിജെപിയും നിരവധി സീറ്റുകളുടെ അവകാശവാദം വോട്ടെടുപ്പിന് ശേഷം ഉന്നയിച്ചുവെങ്കിലും ഫലം വന്നപ്പോൾ നേട്ടങ്ങളുടെ പട്ടിക പരിമിതമാകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു മുൻസിപ്പാലിറ്റിയിലും 23 ഗ്രാമ പഞ്ചായത്തുകളിലും മാത്രമായി അവരുടെ വിജയ പട്ടിക ഒതുങ്ങി പോയി. തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കുമെന്നുള്ള വാദങ്ങൾ ജലരേഖയായി മാറുന്നതും കണ്ടു. പല സ്ഥലങ്ങളിലും രണ്ടാമത് എത്താൻ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ മാത്രമേ എൻ ഡി എ-ക്ക് കഴിയു.

അതെ സമയം യു ഡി എഫിലെ പടല പിണക്കവും നേതാക്കളുടെ പരസ്പര വിരുദ്ധ പ്രസ്താവനകളും അണികളെ ആശയകുഴപ്പത്തിലാക്കി. കോട്ടയം പോലെ ഉള്ള ജില്ലകളിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ അഭാവം യു ഡി എഫിനെ പ്രതിസന്ധിയിലാക്കി. മാണി ഗ്രൂപ്പിനെ ഇടതു മുന്നണി ഫലപ്രദമായി തങ്ങളുടെ മുന്നണിയിൽ ഉപയോഗിച്ചപ്പോൾ ഐക്യ ജനാതിപത്യ മുന്നണിയിൽ നിലനിർത്തിയ ജോസഫ് വിഭാഗമാകട്ടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും പിന്നോട്ട് പോകുന്ന കാഴ്ചയും കാണേണ്ടി വന്നു.
നഗരസഭകളിലെ മുന്നേറ്റം ആശ്വാസം ആണെങ്കിലും, 11 ജില്ലാ പഞ്ചായത്തുകളിലെ പരാജയം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ യു ഡി എഫിന് നൽകുന്നത് ചെറിയ തലവേദനയല്ല.

കുറെ കൂടി പ്രാമുഖ്യമുള്ള ഒരു നേതൃനിരയിലേക്ക് ഉമ്മൻചാണ്ടിയെ പോലെയുള്ള ജനകീയ നേതാക്കളെ കൊണ്ട് വന്നെങ്കിൽ മാത്രമേ കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ചെറിയ പരിഹാരമെങ്കിലും ആകുവെന്നു പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു വൻ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാകും ഇനി ഇടതു മുന്നണി ശ്രമിക്കുന്നത്. ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ആസനമായിരിക്കെ ജനപ്രിയ നടപടികൾക്ക് ആകും ഏതു സർക്കാരും ഊന്നൽ നൽകുന്നത്. തങ്ങളുടെ ശരിയായ പാതയിലുള്ള യാത്രയാണെന്നു ഇടതു മുന്നണിക്ക് ഉറപ്പു നല്കുന്ന ഈ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്കിലും എങ്ങനെ തങ്ങൾക്കനുകൂലമാക്കാം എന്നത് ആകും കോൺഗ്രെസ്സിനേം ബിജെപിയേയും ഇനി അലട്ടുന്ന പ്രധാന വിഷയങ്ങൾ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it