വീണ്ടും കയറാന്‍ വിപണി, വിദേശ സൂചനകള്‍ അനുകൂലം, ഇനി പ്രശ്‌നം 'ജപ്പാന്‍ ജ്വരം', ക്രൂഡും സ്വര്‍ണവും താഴുന്നു; മാന്ദ്യഭീതി മാറുന്നു

ചൊവ്വാഴ്ച തിരിച്ചു കയറാന്‍ ശ്രമിച്ചിട്ടു പരാജയപ്പെട്ട സൂചികകള്‍ ഇന്നു വീണ്ടും കയറാനുള്ള ശ്രമത്തിലാണ്. യു.എസിലെ സാമ്പത്തിക മാന്ദ്യഭീതി ഏതാണ്ട് ഒഴിവായി. 'ജപ്പാന്‍ ജ്വരം' മൂലമുള്ള വിപണിത്തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കുകയില്ല എന്നാണു വിലയിരുത്തല്‍. യു.എസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലായതും വിപണിയെ സഹായിക്കും.

റിസര്‍വ് ബാങ്ക് നാളെ പണനയ അവലോകന തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. പലിശനിരക്കില്‍ മാറ്റം പ്രഖ്യാപിക്കില്ല എന്നാണു പൊതു നിഗമനം. വിലക്കയറ്റം, പ്രത്യേകിച്ചും ഭക്ഷ്യവിലക്കയറ്റം, വരുതിയിലായിട്ടില്ല എന്നതു കൊണ്ടാണ് പലിശ ഇപ്പോള്‍ കുറയ്ക്കാന്‍ സാധ്യത ഇല്ലാത്തത്.

രൂപ താഴ്ചയിലാണ്. ഡോളര്‍ ഇന്ന് 84 രൂപയില്‍ എത്തിയാല്‍ അദ്ഭുതമില്ല. വിദേശത്തു ഡോളര്‍ കയറ്റത്തിലാണ്. ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകള്‍ താഴ്ന്നു. ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,120 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,200 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

രണ്ടു ദിവസത്തെ തളര്‍ച്ചയ്ക്കു വിരാമമിട്ടു യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസം ഇടിഞ്ഞ
യു.എസ് വിപണി ചൊവ്വാഴ്ച ഒരു ശതമാനത്തോളം ഉയര്‍ന്നു. ഡൗ മുന്നൂറോളം പോയിന്റ് തിരിച്ചു കയറി. വിപണി ക്ലോസ് ചെയ്ത ശേഷം ഫ്യൂച്ചേഴ്‌സില്‍ ഓഹരികള്‍ ആദ്യം താഴ്ന്നിട്ടു തിരിച്ചു കയറി.

സാമ്പത്തിക മാന്ദ്യഭീതി അല്ല യെന്‍ കാരി ട്രേഡുകള്‍ അവസാനിപ്പിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ആണു വിപണിയെ ഉലയ്ക്കുന്നത്. ജപ്പാനില്‍ കുറഞ്ഞ പലിശയ്ക്കു കിട്ടുന്ന പണം ഉപയോഗിച്ചു നടത്തിയ കാരി ട്രേഡ് ഇടപാടുകള്‍ അവിടെ പലിശ കൂടിയപ്പോള്‍ ലാഭകരമല്ലാതായി. അവ റദ്ദാക്കാന്‍ തിരക്കു കൂട്ടുന്നതാണു വിപണിയെ താഴ്ത്തുന്നത്. ഇതൊരു ''ജപ്പാന്‍ ജ്വരം'' മാത്രമാണെന്നും ജാപ്പനീസ് വിപണി ഇനിയും 17 ശതമാനം വരെ താഴാനും ഡോളറിനു 130 യെന്‍ എന്ന നില വരാനും സാധ്യത ഉണ്ടെന്നു ചിലര്‍ പ്രവചിക്കുന്നു. എന്നാല്‍ ഇന്നലെ യുഎസ് വിപണിയില്‍ കണ്ട തിരിച്ചു കയറ്റത്തില്‍ വിശ്വസിക്കേണ്ട, വിപണി ഇനിയും തിരുത്താന്‍ സാധ്യത ഉണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബറില്‍ യു.എസ് ഫെഡ് പലിശനിരക്കില്‍ അര ശതമാനം കുറവു വരുത്തും എന്ന നിഗമനത്തിലാണ് ഇപ്പോള്‍ വിപണികള്‍. ഓഗസ്റ്റില്‍ അടിയന്തരമായി നിരക്കു കുറയ്ക്കാന്‍ സാധ്യത ഇല്ലെന്നാണു പുതിയ വിലയിരുത്തല്‍. കടപ്പത്ര വിലകള്‍ അതു കണക്കാക്കി കുറഞ്ഞു.

ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 294.39 പോയിന്റ് (0.76%) ഉയര്‍ന്ന് 38,997.66 ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 53.70 പോയിന്റ് (1.04%) കയറി 5240.03ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 166.77 പാേയിന്റ് (1.03%) നേട്ടത്തില്‍ 16,366.85ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസ് ഫ്യൂച്ചേഴ്‌സ് നേരിയ കയറ്റത്തിലാണ്. ഡൗ 0.19 ഉം എസ്ആന്‍ഡ്പി 0.18 ഉം നാസ്ഡാക് 0.35 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

ചൊവ്വാഴ്ച ഏഷ്യന്‍ വിപണികള്‍ മികച്ച തിരിച്ചു കയറ്റം നടത്തി. ജപ്പാനില്‍ നിക്കൈ 2008 നു ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പ് (10.23%) രേഖപ്പെടുത്തി. ദക്ഷിണ കൊറിയന്‍ വിപണി 8.77 ശതമാനം താഴ്ന്നു, തായ് വാന്‍ എട്ടു ശതമാനം ഇടിഞ്ഞു.

എന്നാല്‍ ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ഭിന്നവിശകളിലാണ്. ജപ്പാനിലും ഓസ്‌ട്രേലിയയിലും വിപണികള്‍ താഴ്ന്നു. ദക്ഷിണ കൊറിയയില്‍ ഒരു ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങിയെങ്കിലും ആ നേട്ടം നിലനിര്‍ത്തിയില്ല. ബാങ്ക്, ധനകാര്യ, വാഹന ഓഹരികളുടെ ദൗര്‍ബല്യം സൂചികകളെ താഴ്ത്തി. സെന്‍സെക്‌സ് ദിവസത്തിലെ ഉയരത്തില്‍ നിന്ന് 1258 പോയിന്റും നിഫ്റ്റി 390 പോയിന്റും ഇടിഞ്ഞാണു ക്ലോസ് ചെയ്തത്.

ചൊവ്വാഴ്ച സെന്‍സെക്‌സ് 166.33 പോയിന്റ് (0.21%) താഴ്ന്ന് 78,593.07ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 63.05 പോയിന്റ് (0.26%) നഷ്ടത്തില്‍ 23,992.55ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.69% (343.80 പോയിന്റ്) താഴ്ന്ന് 49,748.30 ല്‍ അവസാനിച്ചു.

മിഡ് ക്യാപ് സൂചിക 0.52 ശതമാനം കുറഞ്ഞ് 55,515.55ലും സ്‌മോള്‍ ക്യാപ് സൂചിക 0.39% താഴ്ന്ന് 17,871.35ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 3531.24 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3357.45 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 23,950ലും 23,850ലും പിന്തുണ ഉണ്ട്. 24,030ലും 24,375ലും തടസം ഉണ്ടാകാം.

ബംഗ്ലാദേശ് പ്രശ്‌നങ്ങള്‍ കയറ്റുമതിയെ ബാധിക്കും

ബംഗ്ലാദേശ് പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ നിന്നുളള വാഹന കയറ്റുമതിയെ ബാധിക്കും എന്നത് വാഹന ഓഹരികളെ താഴ്ത്തി. റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു നേട്ടം ഉണ്ടാകും എന്ന പ്രതീക്ഷയില്‍ വസ്ത്ര കയറ്റുമതി കമ്പനികള്‍ കയറി. അതേസമയം ബംഗ്ലാദേശിലേക്കു കോട്ടണും തുണികളും കയറ്റുമതി ചെയ്യുന്നവര്‍ക്കു ക്ഷീണമായി. ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധരും പാക്കിസ്ഥാന്‍ അനുകൂലികളും സ്വാധീനം ഉറപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ പ്രതിരോധ തന്ത്രങ്ങള്‍ പാെളിച്ചെഴുതേണ്ടി വരുമെന്നും പ്രതിരോധചെലവ് വര്‍ധിപ്പിക്കേണ്ടി വരുമെന്നും വിലയിരുത്തല്‍ ഉണ്ട്.

സ്വര്‍ണം ഇടിവില്‍

സ്വര്‍ണം വീണ്ടും താഴ്ചയിലാണ്. തിങ്കളാഴ്ച ഔണ്‍സിന് 2,411.40 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നലെ 2,391.70 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 2,385 ഡോളറിലേക്കു താഴ്ന്നു. ഇനിയും താഴും എന്നാണു സൂചന. പലിശ കുറയ്ക്കല്‍ സെപ്റ്റംബറിലേ ഉണ്ടാകൂ എന്ന ധാരണയാണു വിപണിയെ നയിക്കുന്നത്. ഡോളറിന്റെ കരുത്തും കാരണമാണ്.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 640 രൂപ കുറഞ്ഞ് 51,120 രൂപയായി. ഇന്നും വില കുറയുമെന്നാണു സൂചന. വെള്ളിവില ഔണ്‍സിന് 26.85 ഡോളറിലേക്കു താഴ്ന്നു.

ഡോളര്‍ സൂചിക ഇന്നലെ 102.97 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.03 ലേക്കു കയറി. രൂപ ഇന്നലെയും വലിയ താഴ്ചയിലായി. വിദേശനിക്ഷേപകര്‍ വില്‍പനക്കാരായതാണു രൂപയെ ദുര്‍ബലമാക്കിയത്. ഡോളര്‍ 11 പൈസ കയറി 83.96 രൂപയില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 83.97 വരെ കയറിയതാണ്. ഇന്നു ഡോളര്‍ 84 രൂപയില്‍ എത്തുമെന്നു കരുതുന്നവര്‍ ഉണ്ട്. ഡോളറിനെ പിടിച്ചു നിര്‍ത്താന്‍ ഇന്നലെ റിസര്‍വ് ബാങ്ക് 100 കോടി ഡോളര്‍ വിറ്റഴിച്ചു എന്നാണ് കരുതപ്പെടുന്നത്.

ക്രൂഡ് ഓയില്‍ വില ഇന്നലെ കുറഞ്ഞു. ബ്രെന്റ് ഇനം ഇന്നലെ 76.48 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.09 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 72.75ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 75.03ഉം ഡോളറിലാണ്.

മാന്ദ്യഭീതി മാറിയതോടെ വ്യാവസായിക ലോഹങ്ങള്‍ കയറി. ചെമ്പ് 1.09 ശതമാനം ഉയര്‍ന്നു ടണ്ണിന് 8,714.65 ഡോളറില്‍ എത്തി. അലൂമിനിയം 2.36 ശതമാനം കയറി ടണ്ണിന് 2,302.85 ഡോളറായി. നിക്കല്‍, സിങ്ക്, ടിന്‍ എന്നിവ രണ്ടു ശതമാനത്തിിലധികം ഉയര്‍ന്നു. ക്രിപ്റ്റാേ കറന്‍സികള്‍ ചെറിയ മേഖലയില്‍ കയറിയിറങ്ങി. ബിറ്റ് കോയിന്‍ 56,000 ഡോളറിനു സമീപമാണ്. ഈഥര്‍ 2460 ഡോളറിലാണ്.

വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 6, ചാെവ്വ)

സെന്‍സെക്‌സ് 30 78,593.07 -0.21%

നിഫ്റ്റി50 23,992.55 -0.26%

ബാങ്ക് നിഫ്റ്റി 49,748.30 -0.69%

മിഡ് ക്യാപ് 100 55,515.55 -0.61%

സ്‌മോള്‍ ക്യാപ് 100 17,871.35 -0.39%

ഡൗ ജോണ്‍സ് 30 38,997.66 +0.76%

എസ് ആന്‍ഡ് പി 500 5240.03 +1.04%

നാസ്ഡാക് 16,366.85 +1.03%

ഡോളര്‍($) ?83.96 +?0.11

ഡോളര്‍ സൂചിക 102.97 +0.28

സ്വര്‍ണം (ഔണ്‍സ്) $2391.70 -$19.70

സ്വര്‍ണം (പവന്‍) ? 51,120 -?640

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $76.48 +$00.18
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it