ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2020

രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആര്‍ബിഐ

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 8.6 ശതമാനമായി ചുരുങ്ങി ചരിത്രത്തിലാദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനില്‍ ഇക്കണോമിക് ആക്ടിവിറ്റി ഇന്‍ഡക്‌സ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ മോണിറ്ററി പോളിസി ഡിപ്പാര്‍ട്ട്‌മെന്റിലെ പങ്കജ് കുമാറാണ് സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് വെളിവാക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ രാജ്യം സ്തംഭിച്ചപ്പോള്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 23.9 ശതമാനം വരെ ഇടിഞ്ഞതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ രണ്ടാം ത്രൈമാസത്തിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് ലേഖനം സമര്‍ത്ഥിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തെ ആകെ കണക്കെടുപ്പില്‍ 9.5 ശതമാനം ഇടിവാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക മാന്ദ്യം ബാധിച്ചുവെങ്കിലും ഇടിവ് ചെറിയ കാലയളവിലേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പതുക്കെ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ 27 മാസങ്ങളിലെ സാമ്പത്തിക സൂചകങ്ങള്‍ നിരീക്ഷിച്ചാണ് ലേഖകന്‍ ഈ നിരീക്ഷണങ്ങളില്‍ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പട്ട് സമ്പദ് വ്യവസ്ഥ വീണ്ടും സാമ്പത്തിക മേഖലയില്‍ ഉണര്‍വ് കണ്ടു തുടങ്ങിയിട്ടുണ്ട്.

ജിഡിപി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് സാമ്പത്തിക പ്രവര്‍ത്തന സൂചികകള്‍ ഉപയോഗിച്ചുള്ള വിലയിരുത്തലിലാണ് സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാത്രമേ ജിഡിപി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരികയുള്ളൂ.


ഇ.പി.എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും: തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ പദ്ധതി

ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. പുതിയതായി ജോലി നല്‍കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തിലുള്ളത്. കൂടാതെ ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിര്‍ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുക.


ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് 20 ശതമാനം വരെ നികുതി ഇളവ്


വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2 കോടി രൂപ വരെയുള്ള വീടുകൾക്കാണ് ആത്മനിർഭർ ഭാരത് മൂന്നാംഘട്ട പാക്കേജിന്റെ ഭാഗമായി ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിക്കുക ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും വയ്ക്കുന്നവര്‍ക്കുമായിരിക്കുമെന്നും നിലവിലുള്ള മറ്റ് വസ്തു വകകള്‍ പരിശോധിച്ചതിനുശേഷം അര്‍ഹരായവരെ കണ്ടെത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം 2021 ജൂൺ 30 വരെ 20 ശതമാനം ഇളവാണു ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഫ്രഷ് ടു ഹോമിലേക്ക് അബുദാബി നിക്ഷേപം

മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫ്രഷ് ടു ഹോം ഉൾപ്പെടെ നാലു കമ്പനികളിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് 253 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. ഫ്രഷ് ടു ഹോം അല്ലാതെ പ്യൂവർ ഹാർവെസ്റ്റ് സ്മാർട് ഫാംസ്, പ്യൂവർ ഹാർവെസ്റ്റ്, നാനോ റാക്സ് എന്നിവയിലാണ് അബുദാബി നിക്ഷേപമെത്തുന്നത്. അബുദാബി സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാൻ–21ൽ ഉൾപ്പെടുത്തിയാണിത്. മത്സ്യകൃഷി വികസനമാണ് ഫ്രഷ് ടു ഹോം യുഎഇയിൽ നടപ്പാക്കുകയെന്ന് സഹസ്ഥാപകനും സിഇഒയുമായ ഷാൻ കടവിൽ പറഞ്ഞു. വർഷത്തിൽ 2000 ടൺ മത്സ്യം, പഴം, പച്ചക്കറി എന്നിവ ഉൽപാദിപ്പിക്കുന്ന അക്വാ പാർക്ക് സജ്ജമാക്കാനാണ് പദ്ധതി. യുഎഇയിലെ സമാന കമ്പനികൾക്കു മീൻകുഞ്ഞുങ്ങളുടെയും തീറ്റയുടെയും സപ്ലൈ, പരിശീലനം എന്നിവ നല്‍കും.


ഗ്ലാന്‍ഡ് ഫാര്‍മ ഐപിഒയ്ക്ക്; 2.05 മടങ്ങ് അപേക്ഷകര്‍

ഗ്ലാന്‍ഡ് ഫാര്‍മയുടെ ഐപിഒയ്ക്ക് 2.05 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. 1490 രൂപ മുതല്‍ 1500 രൂപ വരെ െ്രെപസ് ബാന്‍ഡില്‍ ആയിരുന്നു ഐപിഒ. ഫാര്‍മ വ്യവസായത്തിലെ ഏറ്റവും വലിയ, 6480 കോടി രൂപയുടെ ഇഷ്യു ആയിരുന്നു ഗ്ലാന്‍ഡ് ഫാര്‍മയുടേത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 1943.86 കോടി രൂപ സമാഹരിച്ചിരുന്നു.


കോവിഡ് പ്രതിസന്ധിയില്‍ ഡിജിറ്റല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി

കൊവിഡ് പ്രതിസന്ധി തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിന് വീണ്ടും ഡിമാൻഡ് ഉയരുമെന്ന് വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗോള്‍ഡ് ഇടിഎഫുകള്‍ക്കാണ് ആവശ്യക്കാരേറിയിട്ടുള്ളത്. 45 ശതമാനം ആണ് ഇടിഎഫുകളുള്‍പ്പെടെ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളിലെ ഉയര്‍ച്ച. മാത്രമല്ല സ്വര്‍ണവിലയുടെ 15 മുതല്‍ 20 ശതമാനം നല്‍കി കൊണ്ടുള്ള ബുക്കിംഗുകള്‍ വര്‍ധിച്ചിട്ടുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.


സുരക്ഷിത പരിശോധനയില്‍ ഇന്ത്യന്‍ കാറുകള്‍ക്ക് പരാജയം

ഇന്ത്യയിലെ പ്രമുഖ കാര്‍ ബ്രാന്‍ഡുകള്‍ സുരക്ഷിത പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. മാരുതി സുസുക്കി എസ്പ്രസോ, ഹ്യുണ്ടായി ഐ ടണ്‍ നിയോസ്, കിയ സെല്‍റ്റോസ് എന്നിവ 0,2,3 എന്നീ സ്റ്റാറുകളാണ് ക്രാഷ് ടെസ്റ്റില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതമായ യാത്രയ്ക്ക് നല്‍കുന്ന ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യയിലേറ്റവുമധികം വിറ്റു പോകുന്ന കാറുകള്‍ പിന്നിലായത്.

നവംബര്‍ 26 ന് ദേശീയ പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നവംബര്‍ 26 ന് ദേശീയ പണിമുടക്ക് നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ പ്രതിഷേധിച്ചുള്ള പണിമുടക്ക് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ സെന്‍ട്രല്‍ ട്രേഡ് യൂണിയനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് ജീവനക്കാരും മോട്ടോര്‍ തൊഴിലാളികളുമടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ആദായ നികുതി ബാധകമല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ഓരോ മാസവും 10 കിലോ സൗജന്യ റേഷന്‍ അനുവദിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വികസിപ്പിക്കുക, തൊഴില്‍ ഭേദഗതി, കാര്‍ഷിക ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക, സ്വകാര്യവത്കരണം നിര്‍ത്തിവെക്കുക, യൂണിവേഴ്‌സല്‍ പെന്‍ഷന്‍ കവറേജ് ലഭ്യമാക്കുക, നിര്‍ബന്ധിത വിരമിക്കല്‍ സംബന്ധിച്ച സര്‍ക്കുലര്‍ പിന്‍വലിക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.


ഉത്തേജക പാക്കേജ് തുണച്ചില്ല; വിപണിയിടിഞ്ഞു


ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുതിയ ഉത്തേജന പാക്കേജ് പ്രഖ്യാപനം നടത്തിയെ്ങ്കിലും ഓഹരി വിപണിക്ക് അത് നേട്ടമാക്കാനായില്ല. തുടര്‍ച്ചയായ എട്ടു സെഷനുകളിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്ന് സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 236.48 പോയ്ന്റ് താഴ്ന്ന് 43357.19 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 58.40 പോയ്ന്റ് ഇടിഞ്ഞ് 12690.80 പോയ്ന്റിലെത്തി. ഏകദേശം 1531 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1117 ഓഹരികളുടെ വിലയിടിഞ്ഞു. 185 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും പ്രകടമായില്ല.

എസ് ബി ഐ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ക്ക് നിഫ്റ്റിയില്‍ കാലിടറി. അതേസമയം ഗ്രാസിം, എച്ച് യു എല്‍, ശ്രീ സിമന്റ്‌സ്, ഹിന്‍ഡാല്‍കോ, ഐറ്റിസി എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ നിക്ഷേപകര്‍ ബാങ്കിംഗ് മേഖലയില്‍ ലാഭമെടുപ്പ് തുടങ്ങിയത് വിപണിയെ ബാധിച്ചു. എന്നാല്‍ കാത്തിരുന്ന പ്രഖ്യാപനമാണ് വിപണിക്ക് പുതിയ ഉത്തേജക പാക്കേജിലൂടെ ലഭിച്ചത്. വരും ദിവസങ്ങളില്‍ വിപണി ഉണരാന്‍ ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍ ഇന്ന് പൊതുവേ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 17 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പത്ത് ഓഹരികള്‍ക്ക് കാലിടറി. നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ആസ്റ്റര്‍ ഡിഎം ആണ് മുന്നില്‍ 10.13 ശതമാനം വില ഉയര്‍ന്ന് (14.20 രൂപ) ഓഹരി വില 154.40 ലെത്തി. പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി 4.70 ശതമാനം നേട്ടത്തോടെ രണ്ടാമതെത്തി.

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.40 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.37 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (14.34 ശതമാനം), കേരള ആയുര്‍വേദ (4.00 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (3.99 ശതമാനം), കെഎസ്ഇ (3.11 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.60 ശതമാനം), നിറ്റ ജലാറ്റിന്‍ (2.37 ശതമാനം), ഹാരിസണ്‍സ് മലയാളം (2.14 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.92 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.45 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.21 ശതമാനം), എവിറ്റി (1.18 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.27 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.19 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

പാറ്റ്‌സ്പിന്‍ ഇന്ത്യ (3.76 ശതമാനം), ഫെഡറല്‍ ബാങ്ക് (2.09 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.90 ശതമാനം), സിഎസ്ബി ബാങ്ക് (1.87 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.72 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.63 ശതമാനം)

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.33 ശതമാനം), കിറ്റെക്‌സ് (0.87 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.59 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.27 ശതമാനം) എന്നീ കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.





കോവിഡ് അപ്‌ഡേറ്റ്‌സ് (12-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 5537 , ഇന്നലെ :7007

മരണം : 25 , ഇന്നലെ :29

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍:8,683,916 , ഇന്നലെ : 8,636,011

മരണം : 128,121 , ഇന്നലെ : 127,571

ലോകത്ത് ഇതുവരെ:

രോഗികള്‍:52,127,695 , ഇന്നലെ : 51,456,775

മരണം : 1,284,457 , ഇന്നലെ : 1,272,094



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it