ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 16, 2022

രണ്ട് വര്‍ഷത്തില്‍ ഇന്ത്യയില്‍ 3500 കോടി രൂപ നിക്ഷേപം നടത്തുമെന്ന് വിവോ

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,500 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി വിവോ ഇന്ത്യ ഡയറക്ടര്‍ (ബിസിനസ് സ്ട്രാറ്റജി) പൈഗം ഡാനിഷ്. ഇന്ത്യയ്ക്കായി പ്രതിബദ്ധതയോടെ കമ്പനി നടത്തുന്ന 7,500 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമാണിതെന്നും 2021 വരെ മൊത്തം 1,900 കോടി രൂപയോളം നിക്ഷേപം നടത്തിയെന്നും വിവോ പറയുന്നു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിലില്‍ പുനരാരംഭിച്ചേക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രില്‍ മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 23 മാസമായി തുടരുന്ന അന്താരാഷ്ട്ര വിമാനസര്‍വീസ് മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലോടെ പുനസ്ഥാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍, ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജനുവരി 31 വരെയും പിന്നീട് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ 2022 ഫെബ്രുവരി 28 വരെയും നീട്ടുകയായിരുന്നു.

എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇനി കൂടുതല്‍ പലിശ നിരക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഉ) പലിശ നിരക്ക് 10-15 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. 2022 ഫെബ്രുവരി 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ വെബ്സൈറ്റിലാണ് പുതിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.20 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനവും ആക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്ഡി കാലാവധിക്ക്, പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കി. 2 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ എഫ്ഡികള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാണ്.

ഐപിഓയ്ക്ക് മുന്നോടിയായുള്ള നിക്ഷേപം ഒഴിവാക്കണമെന്ന് സെബിയോട് എല്‍ഐസി

ഇഷ്യു വലുപ്പത്തിന്റെ ഒരു ശതമാനത്തോളം തുല്യമായ തുക സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കണമെന്നതാണ്. ഈ തുക സാധാരണ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഇഷ്യൂവറിന് തിരികെ നല്‍കാറുണ്ട് സെബി. എന്നാല്‍ സെബിയോട് ഈ തുക ഒഴിവാക്കി നല്‍കണണെന്നാണ് എല്‍ഐസി.

ഓട്ടോ, ബാങ്ക്, മെറ്റല്‍, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്

ഉയര്‍ന്നും താഴ്ന്നും ഒടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 145.37 പോയ്ന്റ് താഴ്ന്ന് 57996.68 പോയ്ന്റിലും നിഫ്റ്റി 30.30 പോയ്ന്റ് താഴ്ന്ന് 17322.20 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1958 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1309 ഓഹരികളുടെ വിലയിടിഞ്ഞു. 99 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. അള്‍ട്രാ ടെക് സിമന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഡിവിസ് ലാബ്സ്, അദാനി പോര്‍ട്ട്സ്, ഒഎന്‍ജിസി, ഐഒസി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ ഓഹരി വില കൂടി.

ഓട്ടോ, ഐറ്റി, പവര്‍, മെറ്റല്‍, പി എസ് യു ബാങ്ക്, കാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് കെയര്‍, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ നേട്ടം രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഹാരിസണ്‍സ് മലയാളം (5.70 ശതമാനം), നിറ്റ ജലാറ്റിന്‍ (5.53 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.31 ശതമാനം), എവിറ്റി (2.37 ശതമാനം), എഫ്എസിടി (1.59 ശതമാനം) തുടങ്ങി 15 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, കേരള ആയുര്‍വേദ, കിറ്റെക്സ്, മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it