ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 03, 2022

എല്‍ഐസി ഐപിഒ നീട്ടിയേക്കും

എല്‍ഐസി ഐപിഒ വൈകിയേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍. എന്നാല്‍ റോഡ് ഷോകള്‍ ഉള്‍്‌പ്പെടെയുള്ള മാര്‍ഗങ്ങള്‍ വഴി പബ്ലിക് ഇഷ്യൂ വിപണനം ചെയ്യുന്നത് തുടരും. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം മൂലം വിപണിയിലെ ചാഞ്ചാട്ടം കാരണം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാകും ഇഷ്യൂ നീട്ടുക എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 13 നാണ് സര്‍ക്കാര്‍ ഐപിഓയ്ക്ക് സെബിയില്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ ഈ മാസം ആദ്യം ആണ് പ്ലാന്‍ ചെയ്തിരുന്നത്.

ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് ഓയ്ല്‍ വില ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 118.22 ഡോളര്‍ എന്ന തോതിലാണ് ലണ്ടനില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 2013 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയ്ല്‍ കയറ്റുമതിക്കാരായ റഷ്യക്കുനേരെ വിവിധ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെയും സംഘര്‍ഷം രൂക്ഷമായതിന്റെയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയ്ല്‍ വിതരണം തടസപ്പെടുമോ എന്ന ഭീതി ഉടലെടുത്തതോടെയാണ് ക്രൂഡ് ഓയ്ല്‍ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്.

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന്

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. പ്രതിസന്ധിയുടെ നടുക്കയത്തില്‍ നില്‍ക്കുമ്പോഴാണ് മറ്റൊരു ബജറ്റ് കൂടി വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊട്ടാരക്കര എംഎല്‍എയുമായ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക.

കേന്ദ്രയില്‍ അടക്കം അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്.

ആമസോൺ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ പ്രശ്നം; കൂടുതൽ ചർച്ച നടന്നേക്കും

ദീര്‍ഘകാലമായി തുടരുന്ന ആമസോൺ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ പ്രശ്നം പുതിയ ചർച്ചകളിലേക്ക്. വ്യാഴാഴ്ച സുപ്രീം കോടതിയില്‍ വാദംകേള്‍ക്കുന്നതിനിടെ സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ തര്‍ക്കം സംബന്ധിച്ച് ഫ്യൂച്ചര്‍ റീറ്റെയിലുമായി ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് ആമസോണ്‍ അഭിഭാഷകന്‍ അറിയിച്ചതാണ് വഴിത്തിരിവായത്. ചര്‍ച്ചകളിലൂടെ പരിഹാരംകാണാന്‍ സുപ്രീം കോടതി 10 ദിവസത്തെ സമയം നൽകി. ഇതോടെയാണ് കോടതി ഇരുകമ്പനികള്‍ക്കും ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചത്. ബിഗ്ബസാര്‍ ഉള്‍പ്പടെയുള്ള ഷോപ്പുകളുടെ നിയന്ത്രണം റിലയന്‍സ് ഏറ്റെടുത്തതോടെയാണ് ആമസോണ്‍ നയംമാറ്റിയതെന്നാണ് സൂചന.

നികുതി അടവില്‍ കൃത്രിമം കാണിച്ചതിന് ഹ്വാവേ കമ്പനിക്ക് സിബിഡിറ്റിയുടെ നോട്ടീസ്

നികുതി അടവില്‍ കൃത്രിമം കാണിച്ചതായി തെളിഞ്ഞതിന് പ്രമുഖ ടെലികോം ഉല്‍പ്പന്ന കമ്പനിയായ ഹ്വാവേയ്ക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സഡയറക്റ്റ് ടാക്‌സിന്റെ (സിബിഡിറ്റി) നോട്ടീസ്. ഹ്വാവേയുടെ പ്രധാന ഓഫീസ് ബെയറര്‍മാരുടെ' പ്രധാന ബിസിനസ് റെസിഡന്‍ഷ്യല്‍ പരിസരത്ത് ഫെബ്രുവരി 15 ന് തിരച്ചില്‍ നടത്തിയതായി CBDT പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വര്‍ധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 4730 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില.

ചോര്‍ന്നൊലിച്ച് ഓട്ടോ ഓഹരികള്‍,വിപണിയില്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം പച്ചയിലാണെങ്കിലും ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്സ് സൂചിക 450 പോയ്ന്റ് പോസിറ്റീവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആദ്യപകുതിയില്‍ സെന്‍സെക്സ് സൂചിക ചാഞ്ചാട്ടമായി തുടര്‍ന്നെങ്കിലും രണ്ടാം പകുതിയോടെ നഷ്ടത്തിലേക്ക് താഴ്ന്നു. 366 പോയ്ന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 55,103 എന്ന നിലയിലാണ് സെന്‍സെക്സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 108 പോയ്ന്റ് നഷ്ടത്തില്‍ (0.65 ശതമാനം) 16,498 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, യുപിഎല്‍, വിപ്രോ, ടെക് എം, എച്ച്സിഎല്‍ ടെക്, കോള്‍ ഇന്ത്യ എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരി വില 2-4.6 ശതമാനത്തോളം ഉയര്‍ന്നു. അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്, ശ്രീ സിമന്റ്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ 6.5 ശതമാനം വരെ താഴ്ന്നു.

വിശാലമായ വിപണികള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.64 ശതമാനം ഇടിഞ്ഞ് സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചികയാകട്ടെ 0.35 ശതമാനം കൂടി. മേഖലകളില്‍ ഓട്ടോ ഓഹരികള്‍ 2.28 ശതമാനത്തോളമാണ് ഇടിഞ്ഞത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഒമ്പത് കമ്പനികളുടെ ഓഹരി വിലയില്‍ മാത്രമാണ് ഇന്ന് ഇടിവുണ്ടായത്. കേരള ആയുര്‍വേദ (5.03 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.32 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.95 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.33 ശതമാനം), നിറ്റ ജലാറ്റിന്‍ (3.28 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.51 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it