വാക്‌സിന്‍ പ്രയോഗം ഉടന്‍ തുടങ്ങും; ഫൈസറിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി

ഫൈസര്‍ വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. അനുമതി ലഭിച്ചതായും വരും ദിവസങ്ങളില്‍ ജനങ്ങളില്‍ വാക്‌സിന്‍ പ്രയോഗം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ആഴ്ച വാക്‌സിന്‍ കുത്തി വയ്പുകള്‍ തുടങ്ങും. ഇതോടെ നിലവില്‍ വികസിപ്പിച്ചിട്ടുള്ള ഏതെങ്കിലും കോവിഡ് വാക്സിന് വിതരണ അനുമതി നല്‍കുന്ന ആദ്യ രാജ്യം ബ്രിട്ടനായി മാറിയിരിക്കുകയാണ്. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് 95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതീക്ഷയോടെ ലോകം ബ്രിട്ടനിലേക്ക് ഉറ്റു നോക്കുന്നത്.

40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

ആദ്യം ആര്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നേരത്തെ തന്നെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക.

നേരത്തെ നിശ്ചയിച്ചത് പോലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും ആദ്യം കുത്തിവയ്ക്കുക എന്നാണ് അറിയുന്നത്. ക്രിസ്്മസിന് മുമ്പ് ആദ്യ സ്റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്ക്കും. ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കുക.

ബ്രിട്ടന്‍ വിതരണത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കാനും മാസ്‌കും തെര്‍മല്‍ ചെക്കിംഗ് മുതല്‍ ക്വാറന്റീനും ഹോം ക്വാറന്റീനും വരെ ഉള്ള പ്രതിരോധ നടപടികള്‍ തുടരേണ്ടതുണ്ടെന്നും വിദഗ്ധ നിര്‍ദേശമുണ്ട്.

മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് ഫൈസറിന്റെ വാക്സിന്‍ സൂക്ഷിക്കേണ്ടത്. പ്രത്യേക ബോക്സിലാക്കിയാകണം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടതും. ഒരുതവണ ഉപയോഗിച്ച ശേഷം അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും സാധിക്കും. എന്നാല്‍ ഇത്തരം അതീവ സംരക്ഷണ രീതികള്‍ തുടരേണ്ടതുകൊണ്ട് ഇന്ത്യയിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേ സമയം കോവി ഷീല്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വാക്‌സിനുകളും അവസാന അനുമതിയുടെ വക്കിലാണെന്നത് പ്രതീക്ഷ നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it