ഉപകമ്പനികളെ വിറ്റഴിക്കാനുള്ള നീക്കം പാളുന്നു; കരകയറാനാകാതെ ബൈജൂസ്

ഒരു കാലത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ അഭിമാനസ്തംഭമായിരുന്നു എഡ്യുടെക് സ്ഥാപനമായ ബൈജൂസ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ വരിഞ്ഞുമുറുകിയ ബൈജൂസ് ഇപ്പോള്‍ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന അവസ്ഥയിലാണ്. ഓരോ പ്രശ്‌നങ്ങള്‍ പരിഹരിക്കുതോറും അടുത്തത് നിമിഷവേഗത്തില്‍ പൊന്തി വരുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഉപകമ്പനികളെയുള്‍പ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിലായിരുന്നു ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍. എന്നാല്‍ വിലയെ ചൊല്ലി കരാറുകള്‍ മുന്നോട്ടു പോകാത്ത അവസ്ഥയാണ് നിലവില്‍.
വാങ്ങാനാളില്ല
പ്രതാപ കാലത്ത് ബൈജൂസ് ഏറ്റെടുത്ത ഗ്രേറ്റ് ലേണിംഗ്‌, എപ്പിക്ക് എന്നീ കമ്പനികളെ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് നിക്ഷേപകരെ കിട്ടാത്തതു മൂലം ഇപ്പോള്‍ പാതിവഴിയില്‍ നില്‍ക്കുന്നത്.
ഹയര്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗിനെ വിറ്റഴിച്ച് 60 കോടി ഡോളര്‍ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതേ പോലെ ബൈജൂസ് യു.എസില്‍ ഏറ്റെടുത്ത കമ്പനിയായ എപ്പിക്കിനെ വിറ്റഴിച്ച് 40 കോടി ഡോളര്‍ (ഏകദേശം 3,300 കോടി രൂപ) നേടാനും ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ കമ്പനിയുടെ നിബന്ധനകള്‍ക്കനുസരിച്ച് ഈ കമ്പനികളെ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ തയാറാകുന്നില്ല. വിദേശ വായ്പാദാതാക്കളുടെ കുടിശിക അടച്ചു തീര്‍ക്കേണ്ടതിനാല്‍ പണമായി തന്നെ ഡീല്‍ നടത്താനാണ് ബൈജൂസ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് സ്റ്റോക്ക്-സ്വാപ് രീതി പിന്തുടരാനാകില്ല. മാത്രമല്ല നിലവിലെ ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വാങ്ങാനെത്തുന്നവര്‍ കൂടുതല്‍ വിലപേശലും നടത്തുന്നുണ്ട്.
ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ ആരും പണം മുടക്കാന്‍ തയ്യാറാകില്ലെന്നും ക്യാഷ് ആന്‍ഡ് സ്‌റ്റോക്ക് ഡീല്‍ ബൈജൂസിനെ സംബന്ധിച്ച് കീറാമുട്ടിയാകുമെന്നുമാണ് ഇതേ കുറിച്ച് ബൈജൂസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതിദിന പ്രവര്‍ത്തനങ്ങളും പ്രശ്‌നത്തിലാകും
ഗ്രേറ്റ് ലേണിംഗിന്റെ വില്‍പ്പന വഴി കിട്ടുന്ന പണം ഉപയോഗിച്ച് വിദേശ വായ്പാദാതാക്കളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ (10,000 കോടി രൂപ) കടം വീട്ടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്. 120 കോടി ഡോളറില്‍ വലിയ പങ്ക് ഇനിയും തിരിച്ചടയ്ക്കാനുണ്ട്.
എപ്പിക്കിന്റെ വില്‍പ്പന ജനുവരിയില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബൈജൂസെങ്കിലും പുതിയ സംഭവ വികാസനങ്ങളുടെ പശ്ചാത്തലത്തില്‍ ഇതും മുന്നോട്ട് പോയില്ല. ബൈജൂസിനെ സംബന്ധിച്ച് പ്രതിദിന ചെലവുകള്‍ക്കും പണം അത്യാവശ്യമായിരിക്കുകയാണ്. എപ്പിക്കിന്റെ വില്‍പ്പനയിലൂടെ ഇത് നേടാനാകുമെന്ന പ്രതീക്ഷയും ഇതോടെ മങ്ങലിലായി.
ബൈജൂസിനെതിരെ ഇന്ത്യയിലും യു.എസിലും പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് വായ്പാദാതാക്കള്‍. ഇതുകൂടാതെ ബൈജൂസിന്റെ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കണമെന്ന ആവശ്യം നിക്ഷേപകരും ഉന്നയിച്ചിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it