സംരംഭകരെ, കരുതിയിരിക്കാം ജി.എസ്.ടി ഓഡിറ്റ് : ഈ രേഖകള്‍ ഉറപ്പായും സൂക്ഷിക്കണം

ബിസിനസുകാരെ സംബന്ധിച്ച് ജി.എസ്.ടി ഓഡിറ്റ് വലിയ ഒരു അഗ്‌നിപരീക്ഷ ആകാനിടയുണ്ട്. ഓഡിറ്റില്‍ എന്തെങ്കിലും പാകപ്പിഴകള്‍ കണ്ടെത്തിയാല്‍ വലിയ തുക അടയ്‌ക്കേണ്ടതായി വരുന്ന സാഹചര്യം ബിസിനസുകള്‍ക്ക് ഉണ്ടായേക്കാം. കൃത്യമായ ഇടവേളകളില്‍ ജി.എസ്.ടി ഓഡിറ്റ് നടക്കാറില്ലെങ്കിലും എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടെത്തുന്ന പക്ഷം ഓഡിറ്റിനു വിധേയമാക്കി വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം. ഓഡിറ്റിന് വിധേയമാക്കിയാല്‍ ബിസിനസുകാര്‍ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് നോക്കാം.

1. സംരംഭം നടത്തിയ എല്ലാ ഇന്‍വേര്‍ഡ് സപ്ലൈകളുടേയും(പര്‍ച്ചേസ്, ഗുഡ്‌സ്, സര്‍വീസ്)ഇന്‍വോയ്‌സുകളും ഡെബിറ്റ്, ക്രെഡിറ്റ് നോട്ടുകളും സ്ഥാപനത്തില്‍ എപ്പോഴും സൂക്ഷിക്കണം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാനായി ഉപയോഗിക്കുന്ന എല്ലാ ഇടപാടുകളെ സംബന്ധിച്ച രേഖകളും ചോദിച്ചാല്‍ ഉടന്‍ പരിശോധനയ്ക്കായി കൊടുക്കാന്‍ പാകത്തിന് അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കണം.
2. മന്ത്‌ലി റിട്ടേണുകളുടേയും(GSTR1 & GSTR 3B) ടി.ഡി.എസ് വിശദാംശങ്ങളുടേയും രേഖകള്‍ അടങ്ങുന്ന ഫയല്‍ സ്ഥാപനത്തില്‍ തന്നെ സൂക്ഷിക്കണം. നിരവധി വ്യക്തികള്‍ ഇത്തരം വിവരങ്ങള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കാതെ കണ്‍സള്‍ട്ടന്റുമാരെ ഏല്‍പ്പിക്കുന്നത് കാണാറുണ്ട്. എല്ലാ വിവരങ്ങളുടേയും കോപ്പിയെങ്കിലും സ്ഥപനത്തില്‍ കരുതുക.
3. ബില്‍ഡിംഗ് നമ്പര്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കണം
4. എല്ലാ റിട്ടേണുകളും സമയബന്ധിതമായി ഫയല്‍ ചെയ്തിട്ടുണ്ടെന്നും റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ബാക്കിയില്ലെന്നും ഉറപ്പാക്കുക.
5. ലോഗ് ബുക്കിന്റെ കോപ്പി വാങ്ങി സൂക്ഷിക്കണം. സപ്ലൈ സമയവും ലോഗ് ബുക്കില്‍ പറഞ്ഞിരിക്കുന്ന സമയവും ഒത്തുപോകേണ്ടതാണ്.

ജി.എസ്.റ്റി സെല്‍ഫ് അസസ്സ്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള നികുതിവ്യവസ്ഥയാണ്. അതായത്, സ്വന്തം ബാധ്യത സ്വയം നിര്‍ണ്ണയിക്കുകയും അത് റിട്ടേണുകളില്‍ രേഖപ്പെടുത്തി സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്യാന്‍ നികുതിദായകര്‍ ബാധ്യസ്ഥരാണ്. നികുതിദായകര്‍ ശരിയായ രീതിയില്‍ സെല്‍ഫ് അസസ്സ്‌മെന്റ് ചെയ്തിട്ടുണ്ടോ എന്ന് ജി.എസ്.റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കും. ജി.എസ്.റ്റി ബാധ്യത നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍, അത് മനഃപൂര്‍വ്വമല്ലെങ്കില്‍ക്കൂടി നികുതിദായകനെ ശിക്ഷിക്കണം എന്നാണ് ജി.എസ്.റ്റി നിയമം വ്യവസ്ഥ ചെയ്യുന്നത്. മനഃപൂര്‍വ്വമായ വീഴ്ചയാണെന്ന് കണ്ടെത്തിയാല്‍ കുറേക്കൂടി കഠിനമായ നടപടികള്‍ക്ക് വിധേയക്കപ്പെടും.

വിവരങ്ങള്‍: കെ.എസ്.ഹരിഹരന്‍ & അസോസിയേറ്റസ്

Related Articles
Next Story
Videos
Share it