ജിഎസ്ടി കുറവ് പരിഹരിക്കാനുള്ള കടമെടുക്കലിന് തയ്യാറായി 21 സംസ്ഥാനങ്ങള്‍; കേരളമില്ല
ചരക്കു സേവന നികുതിയില്‍ വന്ന കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ഇപ്പോഴും മുഖം തിരിച്ച് കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍. കേരളം കൂടാതെ ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, വെസ്റ്റ് ബംഗാള്‍ എന്നിവരാണ് സോവറീന്‍ ഫണ്ടുകള്‍ കാത്ത് കടമെടുക്കുന്നതില്‍ നിന്നും ഒഴിവായിട്ടുള്ളത്. കേരളത്തിനും ബംഗാളിനും പുറമെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തമിഴ്നാട് മുഖ്യമന്ത്രി എടപാടി കെ പളനിസ്വാമി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ധനമന്ത്രി നിര്‍മല സീതാരാമനും ഇതു സംബന്ധിച്ച് നേരത്തെ തന്നെ കത്തെഴുതിയതാണ്.
ആകെ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഇത്തവണ ജിഎസ്ടിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ രണ്ടു തരത്തിലുള്ള കടമെടുപ്പിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ജിഎസ്ടി പ്രതിസന്ധി രൂക്ഷമായത് ലോക്ഡൗണ്‍ നയങ്ങളുമായി ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളാണെന്നും നഷ്ടം നികത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് കേരള ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്ന നിലപാട്. മാത്രമല്ല 21 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ കൂടുതല്‍ കടമെടുക്കുന്ന ഫണ്ടുകളാണെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയത്. അതേസ്ഥാനത്ത് ഇവിടെ ആവശ്യം 2.35 ലക്ഷം കോടി രൂപയുടേത് മാത്രവുമാണത്രെ. ഇത് എളുപ്പത്തില്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനാവുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി.
അതേസമയം ജിഎസ്ടി വരുമാന നഷ്ടമായ മൂന്നര ലക്ഷം കോടിയോളം രൂപയില്‍ 97,000 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജിഎസ്ടി നടപ്പിലാക്കിയതു മൂലമുള്ള നഷ്ടമെന്നും ബാക്കി 2.35 ലക്ഷം കോടി രൂപ കോവിഡ് മൂലമുണ്ടായതാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് നികത്താന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് കടമെടുക്കാനുള്ള സാഹചര്യമൊരുക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. കൂടുതലായി സെസ് പിരിച്ച് തിരിച്ചടവിനുള്ള പണം കണ്ടെത്താമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
ഇപ്പോള്‍ ഓക്ടോബര്‍ അഞ്ചിന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ മീറ്റിന് മുമ്പ് കടമെടുക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം എത്തിയില്ലയെങ്കില്‍ 2022 ജൂണ്‍ വരെ ജിഎസ്ടി കോംപന്‍സേഷന്‍ ഡ്യൂസ് ലഭിക്കാതെ തന്നെ തുടരേണ്ടതായി വരുമെന്നതാണ് സത്യം. കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഇപ്പോഴും കടമെടുക്കല്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റിന് പുറത്താണ്. ഇനി ഇവര്‍ക്കും തങ്ങളുടെ സാമ്പത്തിക ബാധ്യതയുമായി 2022 വരെ തുടരേണ്ടതായി വരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine